കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യക്ക് വിജയത്തുടക്കം. ഇന്നലെ നടന്ന ആവേശകരമായ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 26 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. സ്കോര്‍: ഇന്ത്യ 50 ഓവറില്‍ 7ന് 331. ദക്ഷിണാഫ്രിക്ക: 50 ഓവറില്‍ 305ന് ഓള് ഔട്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും രോഹിത് ശര്‍മ്മയുടെ അര്‍ദ്ധസെഞ്ച്വറിയുടെയും അവസാന പന്തുകളില്‍ ആഞ്ഞടിച്ച രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുത്തു. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം ഇന്ത്യന്‍ ഏകദിന ടീമില്‍ മടങ്ങിയെത്തിയ ശിഖര്‍ ധവാന് 114 റണ്‍സും രോഹിത് ശര്‍മ്മ 65 റണ്‍സും കോഹ്ലി 31 റണ്‍സും നേടിയപ്പോള്‍ രവീന്ദ്ര ജഡേജ പുറത്താകാതെ 29 പന്തുകളില്‍ നിന്നായി 47 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വേണ്ടി 71 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മക്ലാരനും 70 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സും 68 റണ്‍സെടുത്ത റോബിന് പീറ്റേഴ്സണും ചേര്‍ന്ന് ഉജ്ജ്വലമായി പൊരുതിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. 31 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ ആംലയെയും ഇന്‍ഗ്രാമിനെയും നഷ്ടപ്പെട്ട ശേഷമായിരുന്നു ദക്ഷിണഫ്രിക്കയുടെ ശക്തമായ തിരിച്ചടി. എന്നാല്‍ രണ്ടിന് 154 എന്ന ഭേദപ്പെട്ട നിലയില്‍ നിന്ന് 6ന് 188 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി. ഈ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ ഡുപ്ലെസിസും (30), മക്ലാരനും ചേര്‍ന്ന് പരിശ്രമിച്ചെങ്കിലും സ്കോര്‍ 238-ല്‍ എത്തിയപ്പോള്‍ ഡുപ്ലെസിസിനെ മടക്കി ഇഷാന്ത് ശര്‍മ്മ മത്സരം വീണ്ടും ഇന്ത്യക്കനുകൂലമാക്കി. പിന്നീട് മക്ലാരന്റെ ഒറ്റയാള്‍പോരാട്ടമായിരുന്നു. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കക്ക് 33 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഭുവനേശ്വര്‍കുമാര്‍ എറിഞ്ഞ ഈ ഓവറില്‍ ഒരു നോബോള്‍ ഉള്‍പ്പെടെ 7 പന്തുകള്‍ എറിഞ്ഞിട്ടും 6 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അവസാന പന്തില്‍ എട്ട് റണ്‍സെടുത്ത മോണ്‍ മോര്‍ക്കലിനെ ഭുവനേശ്വര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയും ചെയ്തു.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡിവില്ലിയേഴ്സ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഏറെക്കാലത്തിനു ശേഷം ഇന്ത്യക്ക് ഗംഭീര തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. സെവാഗും ഗംഭീറും ഇല്ലാതിരുന്ന ഇന്ത്യക്ക് വേണ്ടി ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്.
തുടക്കം മുതല്‍ കരുതലോടെ കളിച്ച ഓപ്പണര്‍മാര്‍ ഏറെക്കാലത്തിനുശേഷം സെഞ്ച്വറി പാര്‍ട്ട്ണര്‍ഷിപ്പ് സമ്മാനിച്ചു. ഇരുവരും ചേര്‍ന്ന് 15.3 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 100 കടത്തി. ഒടുവില്‍ 21.2 ഓവറില്‍ സ്കോര്‍ 127-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. ഇതിനിടെ ധവാനും രോഹിത് ശര്‍മ്മയും അര്‍ദ്ധസെഞ്ച്വറി പിന്നിട്ടു. 81 പന്തില്‍ നിന്ന് എട്ട് ബൗണ്ടറികളും ഒരു സിക്സറുമടക്കം 65 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ പീറ്റേഴ്സന്റെ കൈകളിലെത്തിച്ച് മക്ലാരനാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോഹ്ലി ധവാന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ 200 കടത്തി. ഇതിനിടെ ശിഖര്‍ ധവാന് തന്റെ ആദ്യ ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കി. 80 പന്തില്‍ നിന്ന് 12 ബൗണ്ടറികളും ഒരു സിക്സറുമടക്കമാണ് ആറാം ഏകദിനം കളിക്കുന്ന ധവാന് കന്നി സെഞ്ച്വറി തികച്ചത്. പിന്നീട് 34.2 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 210-ല്‍ എത്തിയപ്പോള്‍ 31 റണ്‍സെടുത്ത കോഹ്ലിയെ നഷ്ടമായി. സൊസൊബേയുടെ പന്തില്‍ ആംലക്ക് ക്യാച്ച് നല്‍കിയാണ് കോഹ്ലി മടങ്ങിയത്. സ്കോര്‍ 227-ല്‍ എത്തിയപ്പോള്‍ ധവാനും മടങ്ങി. 94 പന്തില്‍ നിന്ന് 114 റണ്‍സെടുത്ത ധവാനെ ഡുമ്നിയുടെ പന്തില്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡര്‍ ഫാന്‍സിഗോ കൈകളിലെത്തിച്ചു. പിന്നീടെത്തിയവര്‍ക്കൊന്നും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. രണ്ട് സന്നാഹമത്സരങ്ങളിലും തകര്‍പ്പന്‍ സെഞ്ച്വറി നേടി ഉജ്ജ്വല ഫോമിലായിരുന്ന ദിനേശ് കാര്‍ത്തിക് 14 റണ്‍സെടുത്തും ക്യാപ്റ്റന്‍ ധോണി 27 റണ്‍സെടുത്തും സുരേഷ് റെയ്ന 9 റണ്‍സെടുത്തും മടങ്ങിയതോടെ ഇന്ത്യ 6ന് 291 എന്ന നിലയിലായി. എന്നാല്‍ അവസാന ഓവറുകളില്‍ അശ്വിനെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ അടിച്ചുതകര്‍ത്തപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 49.4 ഓവറില്‍ 323ലെത്തി. 10 റണ്‍സെടുത്ത അശ്വിനെ മക്ലാരന് റണ്ണൗട്ടാക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. അവസാന പന്തുകളില്‍ രവീന്ദ്ര ജഡേജ രണ്ട് ബൗണ്ടറികളടിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ 331 റണ്‍സിലെത്തി. ദക്ഷിണാഫ്രിക്കക്ക് വേണ്ടി മക്ലാരന് 10 ഓവറില്‍ 70 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റുകളും സൊസോബേ 83 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
സ്കോര്‍ ബോര്‍ഡ്: രോഹിത് ശര്‍മ്മ സി പീറ്റേഴ്സണ് ബി മക്ലാരന് 65, ശിഖര്‍ ധവാന് സി സബ്. ഫാന്‍സിഗോ ബി ഡുമ്നി 114, വിരാട് കോഹ്ലി സി ആംല ബി സൊസോബേ, ദിനേശ് കാര്‍ത്തിക് സി ഡിവില്ലിയേഴ്സ് ബി മക്ലാരന് 14, ധോണി സി ഡുപ്ലെസിസ് ബി സൊസോബെ 27, റെയ്ന സി ഡുമ്നി ബി മക്ലാരന് 9, ജഡേജ നോട്ടൗട്ട് 47, അശ്വിന് റണ്ണൗട്ട് 10, ഭുവനേശ്വര്‍ കുമാര്‍ നോട്ടൗട്ട് 0, എക്സ്ട്രാസ് 14. ആകെ 50 ഓവറില്‍ എട്ട് വിക്കറ്റിന് 331.
വിക്കറ്റ്വീഴ്ച: 1-127, 2-210, 3-227, 4-240, 5-260, 6-291, 7- 323.
ബൗളിംഗ്: മോണ്‍ മോര്‍ക്കല്‍ 6.5-0-27-0, സൊസോബേ 10-0-83-2, കീന്വെല്റ്റ് 10-0-81-0, മക്ലാരന് 10-0-70-3, പീറ്റേഴ്സണ് 3.1-0-24-0, ഡുമ്നി 10-0-42-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: