കൊച്ചി: പ്രൈവറ്റ് സെക്യൂരിറ്റി റെഗുലേഷന്‍സ് ആക്ടിലെ വ്യവസ്ഥകള്‍ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നത് സംബന്ധിച്ച് എറണാകുളം ജില്ല കളക്ടറേറ്റില്‍ നിയമസഭ സമിതി നടത്തിയ സിറ്റിങ്ങില്‍ ലഭിച്ചത് നിരവധി പരാതികള്‍. സെക്യൂരിറ്റി ഗാര്‍ഡുമാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിലെ കാലതാമസം, ഏജന്‍സികള്‍ക്ക് കീഴിലെ അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങളിലെ അപര്യാപ്ത തുടങ്ങിയ പ്രശ്നങ്ങളാണ് പ്രധാനമായും സിറ്റിംഗില്‍ അവതരിപ്പിക്കപ്പെട്ടത്.എം. ഉമ്മര്‍ ചെയര്‍മാനും ഹൈബി ഈഡന്, ലൂഡി ലൂയിസ്, ചിറ്റയം ഗോപകുമാര്‍, സാജുപോള്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് കളക്ടറേറ്റില്‍ സിറ്റിങ് നടത്തിയത്. ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത്, അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ് ബി. രാമചന്ദ്രന് എന്നിവരും പങ്കെടുത്തു.
സംസ്ഥാനത്ത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളില്‍ പലതിനും ലൈസന്‍സില്ലെന്ന് വ്യക്തമായതായി എം. ഉമ്മര്‍ പറഞ്ഞു. സംസ്ഥാനത്ത് എറണാകുളത്തും പത്തനംതിട്ടയിലുമായി ആകെ രണ്ട് ഏജന്‍സികള്‍ക്ക് മാത്രമാണ് ലൈസന്‍സുള്ളത്. എറണാകുളം ജില്ലയില്‍ നിന്നും 88 സ്ഥാപനങ്ങള്‍ ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ട്. പല ഏജന്‍സികള്‍ക്കും ഇവിടെ ഓഫീസും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാലാണ് ലൈസന്‍സ് നടപടിക്രമങ്ങള്‍ വൈകുന്നതെന്ന് സിറ്റിങ്ങില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രൈവറ്റ് സെക്യൂരിറ്റി റെഗുലേഷന്‍സ് ആക്റ്റ് പ്രകാരം പ്രൊവിഡന്റ് ഫണ്ടും ഇ.എസ്.ഐ വിഹിതവും ഉള്‍പ്പെടെ 8364 രൂപയാണ് സെക്യൂരിറ്റി ജീവനക്കാരുടെ അടിസ്ഥാന ശമ്പളം. എന്നാല്‍ പല ഏജന്‍സികളും ഈ വേതനം നല്‍കാറില്ല. അന്യ സംസ്ഥാന തൊഴിലാളികളെക്കൊണ്ട് അധിക ജോലി ചെയ്യിക്കുകയും കൃത്യമായി ശമ്പളം നല്‍കുകയും ചെയ്യാത്ത ഏജന്‍സികളുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുമെന്ന് സമിതി ചെയര്മാന് പറഞ്ഞു.
നിയമത്തിലെ വ്യവസ്ഥ പ്രകാരം ഒരു ജില്ലയില്‍ എജന്‍സി ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട ഫീസിന്റെ കാര്യത്തില്‍ വ്യക്തതയില്ലെന്ന് ഏജന്‍സി പ്രതിനിധികള്‍ പരാതിപ്പെട്ടു. സെക്യൂരിറ്റി ജോലിക്കാരില്‍ ചിലര്‍ അനധികൃതമായി തോക്ക് ഉപയോഗിക്കുന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന പരാതിയും സമിതിക്ക് മുന്നിലെത്തി. ലൈസന്‍സിനുള്ള അപേക്ഷകളില്‍ 60 ദിവസത്തിനകം നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്ന് ചെയര്മാന് ചൂണ്ടിക്കാട്ടി. സിറ്റിങ്ങില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നിയമസഭയ്ക്ക് സമര്‍പ്പിക്കുമെന്നും സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്മാന് പറഞ്ഞു. സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും പ്രതിനിധികളായ രഘുനാഥ് പനവേലി, ജോഷ്വ, വിനായകന്, കേണല്‍ ജോര്‍ജ്, കെ. വിജയന്‍പിള്ള തുടങ്ങിയവര്‍ സിറ്റിങ്ങില്‍ തെളിവു നല്‍കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: