കോഴിക്കോട്: സാംസ്കാരിക വകുപ്പ് ഇപ്പോഴും സിപിഎം ലോബിയുടെ നിയന്ത്രണത്തില്‍. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് വകുപ്പിനെ നിയന്ത്രിച്ചിരുന്ന കേന്ദ്രങ്ങള്‍ തന്നെയാണ് കാര്യങ്ങള്‍ ഇപ്പോഴും കൈകാര്യം ചെയ്യുന്നതെന്നാണ് സ്ഥിതി. വകുപ്പിന് കീഴിലുള്ള പല സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം അവതാളത്തിലാക്കാന്‍ ഇവര്‍ പരിശ്രമിക്കുകയും ചെയ്യുന്നു. സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃപ്പൂണിത്തുറ പൈതൃക പഠനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെയും ഇതു സാരമായി ബാധിക്കുകയാണ്. എല്‍ഡിഎഫ് ഭരണകാലത്ത് ഡോ. കെ.കെ.എന്‍. കുറുപ്പായിരുന്നു കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറല്‍ യുഡിഎഫ് ഭരണമേറ്റതിനുശേഷം ഡോ. എം.ജി.എസ്. നാരായണനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് നല്‍കാതെ പ്രവര്‍ത്തനം മരവിപ്പിക്കാനായിരുന്നു സിപിഎം ലോബിയുടെ തന്ത്രം.
2012-13 വര്‍ഷത്തില്‍ 30 ലക്ഷം രൂപ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ നീക്കിവച്ചിരുന്നു. എന്നാല്‍ ഇത് കേന്ദ്രത്തിന് ലഭിച്ചില്ല. ഇക്കാര്യം എം.ജി.എസ് മന്ത്രി കെ.സി. ജോസഫിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ 2012-13 വര്‍ഷക്കാലത്തേക്ക് 30 ലക്ഷം രൂപയും 2013-14 വര്‍ഷത്തേക്ക് 35 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ടെന്നും 2205-00-103-85 എന്ന ഹെഡില്‍ പദ്ധതിവിഹിതം നിക്ഷേപിച്ചിട്ടുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ 2205-00-800-74 എന്ന അക്കൗണ്ട് ഹെഡാണ് പൈതൃകപഠനകേന്ദ്രം ഉപയോഗിച്ചുവരുന്നത്.
2001 മുതല്‍ 2011 വരെ ഈ ഹെഡ് ഓഫ് അക്കൗണ്ടിലാണ് തുക നല്കിപ്പോന്നതും. 2000ല്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സ്ഥാപനത്തിന്റെ ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് ബോധപൂര്‍വ്വം പണം തിരിച്ചുവിടുകയായിരുന്നു. പൈതൃക പഠനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാന്‍ ആസൂത്രിതമായി സിപിഎം ലോബി നടത്തിയ പ്രവര്‍ത്തനമാണിതെന്ന് എം.ജി.എസ് മന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നു. 2011 ആഗസ്റ്റ് 20ന് എം.ജി.എസ് സ്ഥാനമേറ്റെടുത്തശേഷവും ഡയറക്ടര്‍ ജനറലിനെ കാണിക്കാതെ ഒരു കോടിയോളം രൂപ അനധികൃതമായി ചെലവഴിക്കപ്പെടുകയും ചെയ്തുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
2000ല്‍ ആണ് സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് ആരംഭിച്ചതെങ്കിലും പൈതൃക പഠനകേന്ദ്രം എന്ന നിലയിലുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങളൊന്നും ഇവിടെ നടന്നില്ല. പൈതൃകപഠന കേന്ദ്രത്തിന്റെ പരിധിയില്‍ വരാത്ത പല കാര്യങ്ങള്‍ക്കായി പണം വകമാറി ചെലവഴിക്കുകയായിരുന്നു. കോഴിക്കോട് ചാലിയത്ത് ആരംഭിച്ച സംബുക്ക്ക് വിഭാഗത്തില്‍പ്പെട്ട ഉരു നിര്‍മാണത്തിനായി ചെലവാക്കിയത് 50 ലക്ഷം രൂപയാണ്. 2010 സെപ്തംബര്‍ 30ന് ചാലിയാര്‍ കോഴിത്തിരുത്തിയില് അന്നത്തെ ഡയറക്ടര്‍ ജനറല്‍ കെ.കെ.എന്‍. കുറുപ്പാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഉരു നിര്‍മാണത്തിന് 50 ലക്ഷം രൂപയും ബേപ്പൂര്‍ കേന്ദ്രമായി ആരംഭിച്ച പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രത്തിന് 20 ലക്ഷം രൂപയും ആണ് അന്ന് ചെലവഴിച്ചത്. എന്നാല്‍ രണ്ടിന്റെയും പ്രവര്‍ത്തനം നിലച്ചു. പൈതൃകപഠനകേന്ദ്രത്തിന്റെ പരിധിയില്‍പ്പെടാത്ത ഉരുനിര്‍മാണത്തിന് പണം ചെലവഴിച്ചതിനെക്കുറിച്ചും നിര്‍മാണത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകളെയും കുറിച്ച് അന്വേഷണം നടന്നുവരികയാണ്.
ഉരു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 15 ലക്ഷം രൂപ കൂടി വേണമെന്നാണ് ഇതു സംബന്ധിച്ച് പഠിക്കാനെത്തിയ നിയമസഭാ കമ്മിറ്റിക്കു മുമ്പാകെ ബന്ധപ്പെട്ടവര്‍ ആവശ്യമുന്നയിച്ചത്. ബേപ്പൂരിലെ സ്വകാര്യസംരംഭകര്‍ 50ലക്ഷം രൂപയ്ക്ക് ഇത്തരം ഉരുക്കള്‍ നീറ്റിലിറക്കുന്നുണ്ട്. പൈതൃകപഠനത്തിനാവശ്യമായ അടിസ്ഥാനസംവിധാനങ്ങള്‍ ഒരുക്കാതെ ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പൈതൃകപഠന കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നാണ് എം.ജി.എസിന്റെ നിലപാട്. കേരളത്തില്‍ അവശേഷിക്കുന്ന പൈതൃകവസ്തുക്കളുടെ വിപുലമായ സര്‍വ്വേ, ആധുനികസൗകര്യങ്ങള്‍ ഉള്ള ലൈബ്രറി, പൈതൃകപഠനങ്ങളുടെ പ്രസിദ്ധീകരണം എന്നിവയാണ് കേന്ദ്രത്തിന്റെ മുന്‍ഗണനയിലുള്ളതെന്നും എം.ജി.എസ്. നാരായണന് പറഞ്ഞു.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: