ഷൊര്‍ണൂര്‍: ജനകീയ വികസന സമിതി നേതാവ് എം.ആര് മുരളി ഷൊര്‍ണൂര്‍ നഗരസഭാ അധ്യക്ഷസ്ഥാനം രാജിവെയ്ക്കും. അധ്യക്ഷ സ്ഥാനം സിപിഎമ്മിന് നല്കാന് ജെവിഎസും സിപിഎമ്മും തമ്മില്‍ ധാരണയായി. ഉപാധ്യക്ഷ സ്ഥാനം എം ആര് മുരളിയുടെ ജെവിഎസ് ഏറ്റെടുക്കും.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ രാജിവെയ്ക്കുമെന്ന് മുരളി വ്യക്തമാക്കി. നഗരസഭയുടെ വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം രാജിവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനകീയ വികസന സമിതിക്ക് ലഭിച്ച സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷ സ്ഥാനങ്ങളും രാജിവെയ്ക്കും. ധാര്‍മികതയുടെ പേരില്‍ അധികാരത്തില്‍ തുടരുന്നത് ശരിയല്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് പിന്തുണയോടെ നഗരസഭയുടെ അധ്യക്ഷസ്ഥാനത്തെത്തിയ മുരളി മുന്‍ ധാരണപ്രകാരം രാജിവെയ്ക്കേണ്ട കാലാവധി കഴിഞ്ഞിരുന്നു. എന്നാല്‍ രാജിക്ക് തയാറാകാതിരുന്ന മുരളി സിപിഎമ്മിലേക്ക് തിരികെ പോകാനും സിപിഎം പിന്തുണയോടെ അധികാരത്തില്‍ തുടരാനും ശ്രമിച്ചിരുന്നു. ഇതിനൊടുവിലാണ് ഇപ്പോള്‍ രാജിവെയ്ക്കാന്‍ മുരളി തയാറായിരിക്കുന്നത്.
അതേസമയം എംആര്‍ മുരളി പാര്‍ട്ടിയിലേക്ക് ഉടന്‍ തിരിച്ചുവരില്ലെന്നാണ് സൂചന. 33 അംഗ നഗരസഭയില്‍ എട്ട് യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെയാണ് മുരളി ചെയര്‍മാനായത്. രണ്ടര വര്‍ഷത്തിന് ശേഷം ചെയര്മാന് സ്ഥാനം യുഡിഎഫ് പ്രതിനിധിക്ക് വിട്ടു നല്‍കുമെന്നായിരുന്നു ധാരണ.
എന്നാല്‍ ചെയര്മാന് സ്ഥാനത്തു നിന്ന് മാറാന്‍ മുരളി തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഭരണസഖ്യത്തില്‍നിന്ന് കോണ്‍ഗ്രസ് കഴിഞ്ഞ മാസം പിന്മാറുകയായിരുന്നു്. വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പദവികളും കോണ്‍ഗ്രസ് രാജിവെച്ചിരുന്നു.
നേരത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും മുരളിയുടെ തിരിച്ചു വരവിനെ സ്വാഗതം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: