സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും. ഹൈക്കമാന്റിനെ കൊണ്ട് തീരുമാനിപ്പിക്കാന്‍ വേണ്ടിയാണ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ആഴ്ച ദല്‍ഹിയിലോട്ട് പ്ലേന്‍ കേറിയത്. ആന്റണിജിയുടെ കാലത്തെ ഓട്ടഖജനാവ് അല്ലാത്തത് കാരണം വിമാനത്തില്‍ കേറാന്‍ കുഴപ്പമില്ല. മാണിച്ചായന് ഇടത് മുന്നണിയിലേക്ക് മറുകണ്ടം ചാടി മുഖ്യന് ആകാനുള്ള ചെറു കളി കളിക്കുന്നുണ്ടെങ്കിലും ഖജനാവ് സേഫ് ആക്കി വെച്ചിരിക്കുകയാണ്. അപ്പുറത്ത് ചെന്നാലും ഭരിക്കാന്‍ പണം വേണ്ടേ? പെന്ഷന് പ്രായം 56 ആയി ഉയര്‍ത്തി കുറച്ചു പണം നീക്കി വെച്ചിട്ടുണ്ട്. അതു പോരെങ്കില്‍ പെന്ഷന് പ്രായം 60ഓ 65ഓ ആക്കി ഉയര്‍ത്തും.
ഡെംഗിപ്പനി പടര്‍ന്ന് പിടിക്കുന്നതാണ് ഡോക്ടര്ഏമാന്മാരുടെ പ്രതിബദ്ധത റോക്കറ്റില്‍ കേറാന്‍ കാരണമെന്നും അതുകൊണ്ടാണ് ഡോക്ടര്‍മാര്‍ക്ക് സ്വൊകാര്യ പ്രാക്ടീസ് അനുവദിച്ചു കൊടുത്തത് എന്നു പറയുന്നുണ്ടെങ്കിലും അതിനു പിന്നിലും പ്രത്യേക ഉദ്ദേശ്യമുണ്ട്. ഡോക്ടര്‍മാരുടെ പെന്ഷന് പ്രായം കൂടി ഉയര്‍ത്തുന്നതോടെ അവരുടെ പെന്ഷന് പണവും മിച്ചം. പക്ഷേ ഒ.പി. വൈകുന്നേരം കൂടി തുറക്കണമെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍മാരുടെ പ്രതിബദ്ധത കാറ്റൂതിപ്പോയി. ആരോഗ്യവകുപ്പ് മന്ത്രിയെ വിളിക്കാത്ത ചീത്തയില്ല. ഖജനാവു നിറയുന്നതോടെ മുഖ്യമന്ത്രി ഉള്‍പ്പടെ സര്‍വ കോണ്ഗ്രേസ്സ് മന്ത്രിമാര്‍ക്ക് ദിവസം രണ്ടു നേരം വെച്ചു ദല്‍ഹിയിലോട്ട് പറക്കാനും തിരികെപ്പറക്കാനും പണം ട്രഷറിയില്‍മിച്ചം.
മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരെ തുടരെ പൊളിയുകയാണ്. ഉമ്മവെച്ചും കെട്ടിപ്പിടിച്ചും പ്രശ്നം കേരളത്തില്‍ തന്നെ പരിഹരിക്കാന്‍ പയ്യന് ഗാന്ധി പറഞ്ഞുവിട്ടതാണ്. പക്ഷേ കേരളത്തില്‍ വന്നു രണ്ടും കൂടി മുറിയടച്ചിരിക്കുമ്പോള്‍ ദല്‍ഹിയില്‍ കേട്ടത് മറക്കും. ഉടനെ ഹൈക്കമാന്‍ഡ് ഇടപെടല്‍ അനിവാര്യം, വീണ്ടും ചര്‍ച്ച ദല്‍ഹിയില്‍ എന്നു വാര്‍ത്തയും കൊടുക്കും. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം കോഴിയുടെ മുലയൂട്ട് പോലെ അങ്ങനെ നീളുകയും ചെയ്യും.
ഹൈക്കമാണ്ട് ആരാണെന്ന് ചോദിച്ചാല്‍ ചിലര്‍ പറയും സോണിയ ഗാന്ധിആണെന്ന്. മറ്റുചിലര്‍ പറയും രാഹുല്‍ജിയാണെന്ന്. എ കെ ആന്റണിയും ഹൈക്കമാണ്ടുതന്നെഎന്നു വിചാരിക്കുന്ന ഖദര്‍ വേഷക്കാരും ഉണ്ട്. വിദേശപര്യടനത്തിലായിരിക്കുന്ന ഇ.കെ ആന്റണി മടങ്ങിയെത്തിയാലുടന്‍ ചെന്നിത്തലയുടെകാര്യത്തില്‍ കൂടിയാലോചന നടക്കുമെന്നാണ്പ്രചരണം. ആന്റണി തിരികെ വന്നില്ലെങ്കില്‍ കൂടിയാലോചനയുമില്ല.
മേസ്തരിയെന്നോ മിസ്ത്രിയെന്നോ പേരുള്ള ഒരാളുണ്ട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. പക്ഷേ കേരളത്തിലെ കോങ്ഗ്രസ്സിനെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. ഇതിന്റെ കുറവ് പരിഹരിക്കാനാണു മുല്ലപ്പള്ളി, കെ സുധാകരന്, പി.സി. ചാക്കോ, പി.ജെ. കുര്യന് തുടങ്ങിയവര്‍ തുടരെത്തുടരെ മിണ്ടുന്നത്. കോണ്‍ഗ്രസ് നേതാക്കാള്‍ നിര്‍ത്താതെ സംസാരിക്കുന്നതിന് എന്താണ് കാരണമെന്ന് ചോദിച്ചാല്‍ ചെന്നിത്തലയുടെ കാര്യത്തില്‍ അന്തിമ തീരുമാനം വരുന്നതുവരെ പരസ്യപ്രസ്താവനകള്‍ ആരുടെ ഭാഗത്തു നിന്നും പാടില്ലെന്നാണു മിസ്ത്രിയുടെ പ്രത്യേക നിര്‍ദേശം. ആജീവനാന്തം മിണ്ടാതിരിക്കാന്‍ ആര്‍ക്ക് കഴിയും?
കേരളത്തിലെ പ്രശ്നം പരിഹരിക്കുന്നതിന് ഹൈക്കമാന്‍ഡ് ആത്മാര്‍ഥമായി ആഗ്രഹിന്നുണ്ടെങ്കില്‍ രാമന് നായര്‍ക്ക് ഒരുനിര്‍ദ്ദേശമുണ്ട്. അതായത് കേരള മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനം ആഭ്യന്തരവകുപ്പാണ്. എതിരാളിയെ ആവശ്യം വരുമ്പോള്‍ പൂട്ടാന്‍ ഈവകുപ്പ് കയ്യില്‍ വേണം. തിരുവഞ്ചൂരിന്റെ കയ്യിലെ ആഭ്യന്തരം എന്നുവെച്ചാല്‍ ഉമ്മന്‍ ചാണ്ടിയുടെ കയ്യില്‍ ഇരിക്കുന്നത്പോലാണ്. അതുകൊണ്ടു അതുവിട്ടുകൊടുത്തുള്ള കളി പറ്റില്ല. ചെന്നിത്തലയ്ക്ക് മന്ത്രിയാകാന്‍ ഈ വകുപ്പ് കൂടിയേ തീരൂ. അങ്ങനെയെങ്കില്‍ ആഭ്യന്തരവകുപ്പ് രണ്ടായി പകുത്ത് കൊടുക്കുന്നതിനെ കുറിച്ചു ആലോചിച്ചാലോ? ഈ കാര്യത്തില്‍ കേരളത്തില്‍ നിന്നുള്ള ഉപദേശികളായ പി. ജെ. കുരിയന്റെയും കെ.വി. തോമസ്സിന്റെയും ഉപദേശങ്ങള്‍ കേള്‍ക്കാതിരിക്കുകയും വേണം..
കെ.എ. സോളമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: