കണ്ണൂര്‍: മണക്കായിയില് ബന്ധുക്കളായ മൂന്ന് വയോധികരെ കൂട്ടക്കൊല നടത്തിയ കേസില്‍ പത്തു വര്‍ഷത്തിന് ശേഷം അകന്ന ബന്ധുവായ പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കയനി കൊട്ടാരത്തില്‍ വീട്ടില്‍ കെ.ഷെയറെഫിനെ(33)യാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സിഐ ഇ.പി.പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മട്ടന്നൂര്‍ മേഖലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലക്കേസിന്റെ അന്വേഷണം ഒരു ദശാബ്ദം നീണ്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത പോലീസ് നടപടി വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. 2003 ഏപ്രില്‍ ആറിന് മണക്കായി പാറേക്കാട്ട് റോഡില്‍ ചോക്കന്റവിട വീട്ടില്‍ ചെമ്പിലാലി അസൈനാര്‍(75), ഭാര്യ കൊട്ടാരത്തില്‍ നബീസു(68), സഹോദരി പാത്തൂട്ടി(72)എന്നിവരാണ് വെട്ടേറ്റ് മരിച്ചത്. നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ ഷെരീഷ് 2009 ല്‍ സുഹ്റ എന്ന യുവതിയെ മട്ടന്നൂര്‍ കനാലിന് സമീപത്തു വെച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതികൂടിയാണ്.
സംഭവവുമായി ബന്ധപ്പെട്ട് 2003 ല്‍ത്തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നുവെങ്കിലും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഷെരീഫ് ഉള്‍പ്പെടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. സംശയമുള്ളതും ഇവരുടെ അടുത്ത ബന്ധുക്കളുമായ അസൈനാര്‍, റഫീക്ക്, റഷീദ്, അയല്‍വാസി സ്മിത എന്നിവരെ നുണപരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം അറസ്റ്റിലായ ഷെരീഫിനെയും നുണ പരിശോധനക്ക് വിധേയമാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇദ്ദേഹം രോഗത്തിന്റെ പേര് പറഞ്ഞ് കോടതിയില്‍ പരാതി നല്കി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ ഇയാള്‍ ഒളിവില്‍ പോയതാണ് സംശയത്തിന് കാരണമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതോടെയാണ് ഷെരീഫിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
11 മാസം മുമ്പാണ് ക്രൈംബ്രാഞ്ച് സിഐ ഇ.പി.പൃഥ്വിരാജിന്റെ നേതൃത്വത്തിലുളള സംഘം മണക്കായി കൂട്ടക്കൊല കേസ് ഏറ്റെടുത്തത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ വിവാദമായ ഈ കേസിന് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത് ക്രൈംബ്രാഞ്ചിന് പൊന്‍തൂവലായി മാറി. എസ്.ഐമാരായ വിജയന്, രാജേന്ദ്രന്, സൈബര്‍ സെല്ലിലെ അമൃതസാഗര്‍, ശശിധരന്, മജീദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: