ദുരുഹതകളുടെ കൊടുംകുരുക്കാണ് ആറന്മുള വിമാനത്താവളം പദ്ധതി. തുടക്കം മുതല്‍ നാളിതുവരെ ദുരൂഹത തുടരുന്നതായി അന്വേഷണങ്ങളില്‍ കാണാം.
2006-ലെ എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് ആക്ടിന്റെ ലംഘനവും ആറന്മുളയില് പ്രകടമാണ്. വിമാനത്താവളം പോലെയുള്ള വിപുലമായ പദ്ധതി നടപ്പാക്കുമ്പോള്‍ ആ പ്രദേശത്തെ ജനങ്ങളുടെ മുഴവന്‍ അഭിപ്രായം കേള്‍ക്കുകയും അത് സമര്‍പ്പിക്കപ്പെടുന്ന അപേക്ഷയില്‍ റിപ്പോര്‍ട്ടായി ചേര്‍ക്കുകയും വേണമെന്നുണ്ട്. എന്നാല്‍ ഇത്തരമൊരു കാര്യം ആറന്മുളയിലെ പദ്ധതിയുമായി ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കേന്ദ്രസര്‍ക്കാരിന്റെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് പോളിസിയുടെ ഭാഗമാണ് ആറന്മുളയിലേതെന്നാണ് കമ്പനിയുടെയും ഇപ്പോള്‍ സര്‍ക്കാരിന്റെയും അവകാശവാദം. എന്നാല്‍ ഗ്രീന്‍ ഫീല്‍ഡ് എയപോര്ട്ടുമായി ബന്ധപ്പെട്ട് മൂന്ന് നിബന്ധനകള്‍ വ്യക്തമായി പറയുന്നുണ്ട്. അതിലൊന്ന് നിലവിലുള്ള എയര്‍പോര്‍ട്ടുകള്‍ക്ക് അവയുടെ പരമാവധി ഉള്‍ക്കൊണ്ടിട്ടും യാത്രക്കാരുടെ തിരക്ക് അനുഭവപ്പെടുന്നുവെങ്കില്‍ അത് പരിഹരിക്കാനായി നിര്‍ദ്ദിഷ്ട വിമാനത്താവളത്തില്‍ നിന്നും ഏറ്റവും കുറഞ്ഞത് 150 കിലോ മീറ്റര്‍ ആകാശദൂരത്തില്‍ പൊതു-സ്വകാര്യ ഉടമസ്ഥതയില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മ്മിക്കാമെന്നാണ്.
ഇവിടെ സമീപ വിമാനത്താവളങ്ങളായ തിരുവനന്തപുരത്തു നിന്നും 92 കിലോ മീറ്ററും കൊച്ചി-നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും 95 കിലോ മീറ്ററുമാണ് ആകാശദൂരം. ഇരുവിമാനത്താവളങ്ങളിലും നിലവില്‍ കാര്യമായ തിരക്കുകള്‍ അനുഭവപ്പെടുന്നുമില്ല. ഈ സാഹര്യത്തില്‍ ആറന്മുളയുടെ പൈതൃകം പൂര്‍ണ്ണമായും നശിപ്പിക്കുന്ന തരത്തില്‍ ഒരു വിമാനത്താവളം വേണമെന്ന നിര്ബന്ധബുദ്ധിക്ക് പിന്നിലുള്ള താല്പര്യമെന്താണെന്നാണ് തദ്ദേശവാസികള്‍ ഒരേ സ്വരത്തില്‍ ചോദിക്കുന്നത്. ഇതിന് വ്യക്തമായ മറുപടി നല്കാന് വിമാനത്താവള കമ്പനിക്കോ, സര്‍ക്കാരിനോ കഴിയുന്നുമില്ല.
2010 ഏപ്രില്‍ മാസത്തില്‍ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ മുന്നിലാണ് വിമാനത്താവളവുമായി ബന്ധപ്പെട്ട അപേക്ഷ ആദ്യമായി സമര്‍പ്പിക്കപ്പെട്ടത്. “കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട ക്ലിയറന്‍സ് എല്ലാം ലഭിച്ചുവെന്നുള്ള വ്യാജരേഖകളിലൂടെയാണ് സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരത്തിനുവേണ്ടി ഈ കമ്പനി സമീപിച്ചത്. അന്നത്തെ വ്യവസായ വകുപ്പ് സെക്രട്ടറി ടി. ബാലകൃഷ്ണന് ഈ അപേക്ഷ തീരുമാനത്തിനായി മന്ത്രിസഭയ്ക്ക് കൈമാറി. 2010 സെപ്തംബര്‍ രണ്ടിന് ചേര്‍ന്ന മന്ത്രിസഭായോഗം ആവശ്യം സോപാധികം തത്വത്തില്‍ അംഗീകരിച്ചു. നിലവിലുള്ള നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തണം എന്നതായിരുന്നു ഇതിലെ പ്രധാന ഉപാധി. അന്നത്തെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് ഒപ്പിട്ട മന്ത്രസഭാ തീരുമാനം പുറത്തുവന്നതോടെ കെ.ജി.എസ്. ഗ്രൂപ്പ് കളംമാറ്റി കളിതുടങ്ങി. നിയമ വിധേയമായി ഭൂമി സ്വയം കണ്ടെത്തണമെന്ന നിബന്ധന വച്ച അതേ സര്‍ക്കാരിനെക്കൊണ്ട് 500 ഏക്കര്‍ ജനവാസ മേഖല വിമാനത്താവള പദ്ധതിക്കു വേണ്ടി വ്യവസായ മേഖലയായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചു. മുഖ്യമന്ത്രിയുടെ വിശ്വസ്തനും ആറന്മുള എംഎല്‍എയുമായിരുന്ന കെ. സി. രാജഗോപാല്‍ കെ.ജി.എസ്. ഗ്രൂപ്പിന് വേണ്ടി നല്കിയ കത്താണ് ഇത്തരമൊരു നടപടിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.
‘നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കത്തക്കവിധം ഭൂമി കൈമാറ്റം ചെയ്യുന്നതിനാവശ്യമായ സത്വരനടപടികള്‍ സ്വീകരിച്ച് വിവരം അറിയിക്കുക’ എന്നതാണ് മുഖ്യമന്ത്രിയായിരുന്ന വി. എസ്. അച്യുതാനന്ദന് ജില്ലാ കളക്ടര്‍ക്ക് നല്കിയ നിര്‍ദ്ദേശം. എന്നാല്‍ കെ.ജി.എസ്. ഗ്രൂപ്പിന് കൈമാറ്റം ചെയ്ത 350 ഓളം ഏക്കര്‍ ഭൂമിയില്‍ തണ്ണീര്‍ത്തടങ്ങള്‍ അനധികൃതമായി മണ്ണിട്ടു നികത്തുകയും സര്‍ക്കാര്‍ പുറമ്പോക്കു ഭൂമി അനധികൃതമായി കയ്യേറുകയും ചെയ്തതു കണ്ടെത്തിയതിനെ തുടര്‍ന്ന് പോക്കുവരവ് റദ്ദാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കുകയാണ് ചെയ്തത്്. ഇത്തരമൊരു ഉത്തരവ് നിലനില്‍ക്കെ 2010 ഡിസംബറില്‍ അന്നത്തെ വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. സി. വിജയകുമാര്‍ ഇറക്കിയ ഉത്തരവില്‍ “ഈ പദ്ധതിക്ക് ആവശ്യമായ അനുവാദങ്ങളും ലൈസന്‍സുകളും എത്രയും വേഗം കൊടുക്കേണ്ടതുണ്ട്. 1999-ലെ ഏകജാലക സംവിധാന ബോര്‍ഡും വ്യവസായ നഗരപ്രദേശ വികസന നിയമവും അനുസരിച്ച് സര്‍ക്കാരിനുള്ള അധികാരം ഉപയോഗിച്ച് പദ്ധതി പ്രദേശത്ത് ഏകജാലകസംവിധാനവും വ്യവസായ നഗരവികസനവും പ്രയോഗിക്കാവുന്നതാണ്. ഈ നിര്‍ദ്ദേശം അംഗീകരിക്കുന്നുവെങ്കില്‍ നിയമവകുപ്പിന്റെ ഉപദേശം തേടുക”യെന്നാണ് കുറിക്കപ്പെട്ടത്. മുഖ്യമന്ത്രിയുടെ താല്പര്യം മനസ്സിലാക്കിയതോടെ വ്യവസായ വകുപ്പ് ഒരുമുഴം നീട്ടിയെറിഞ്ഞു. വിജയകുമാറിന്റെ ഉത്തരവ് മന്ത്രിസഭപോലും കാണാതെ അന്നത്തെ മന്ത്രി എളമരം കരീം ഒപ്പുവെയ്ക്കുകയാണ് ഉണ്ടായത്. ഇത് നിയമ വകുപ്പ് കണ്ടിരുന്നുവോ എന്നത് ഇന്നും ദുരൂഹമായി നിലനില്ക്കുന്നു.
അന്നത്തെ വ്യവസായമന്ത്രി എളമരം കരീം ഒപ്പുവെച്ചതോടെ കാര്യങ്ങള്‍ അതിവേഗത്തിലായി. 2011 ജനുവരി ഇരുപത്തിയെട്ടിന് 1690-ലേറെ സര്‍വ്വേ നമ്പരുകള്‍ ഉള്‍പ്പെടുന്ന പ്രദേശം മുഴുവന്‍ ഏകജാലക സംവിധാനബോര്ഡിനു കീഴില്‍ വ്യവസായ നഗരവികസന കേന്ദ്രമായി പ്രഖ്യാപിച്ച് 2011 ഫെബ്രുവരി24ന് അതീവ രഹസ്യമായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് അസാധാരണ ഗസറ്റായിട്ടാണ് ഇത് പുറത്തുവന്നത്. മുല്ലപ്പുഴശ്ശേരി വില്ലേജിലെ ഭൂരിഭാഗവും, ആറന്മുള-കിടങ്ങന്നൂര്‍ വില്ലേജുകളിലെ പ്രധാനഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി ഈ ഉത്തരവിറക്കിയത്.
നിലവില്‍ വ്യവസായങ്ങളോ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റോ ആയിരിക്കുന്ന പ്രദേശത്തു മാത്രമേ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്താന്‍ സര്‍ക്കാരിന് അധികാരമുള്ളു. ഒരു വ്യവസായവും നിലവിലില്ലാത്ത ആറന്മുളയിലെ നിര്‍ദ്ദിഷ്ട പ്രദേശം ഈ നിയമത്തിന്റെ പരിധിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ കൊണ്ടുവന്നത് കെ.ജി.എസ്. ഗ്രൂപ്പിനെ സഹായിക്കാനുള്ള ഗൂഢോദ്ദേശ്യത്തിന്റെ ഭാഗമാണെന്ന് ആറന്മുള പൈതൃകഗ്രാമ സമിതി ചൂണ്ടിക്കാട്ടുന്നു.
“2010 ഏപ്രിലില്‍ അന്നത്തെ വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായിരുന്ന ടി. ബാലകൃഷ്ണനു മുമ്പാകെ കെ.ജി.എസ്. ഗ്രൂപ്പ് അഞ്ച് സഹായങ്ങള്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു”. “ഒന്നാമത്തേത് എയര്‍പോര്‍ട്ട് തുടങ്ങുന്നതിനുള്ള അനുമതിപത്രം. രണ്ടാമത്തേത് കിന്‍ഫ്രയ്ക്ക് വിയര്‍പ്പോഹരി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തം. മൂന്നാമതായി പദ്ധതിയില്‍ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നതിന് ഭൂപരിഷ്കരണ നിയമപ്രകാരമുള്ള ഇളവ്. നാലാമതായി കൈവശമുള്ള 350 ഏക്കര്‍ നിലം നികത്തുന്നതിന് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ നിന്നുള്ള ഇളവ്. ഇതൊന്നും നേരായ മാര്‍ഗ്ഗത്തിലൂടെ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് കുറുക്കുവഴികളിലൂടെ അംഗീകാരം നേടിയെടുക്കാന്‍ അന്നത്തെ വ്യവസായ വകുപ്പ് ഒത്താശ ചെയ്തത്. പിന്നീട് അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ കെജിഎസ് ഗ്രൂപ്പിന്റെ നിയമലംഘനങ്ങളെ കണ്ടില്ലെന്ന് നടിച്ച് ആവശ്യമായ ഒത്താശകള്‍ നല്കി വേഗത കൂട്ടുകയാണ് ചെയ്തതെന്ന് ആറന്മുള നിവാസികള്‍ ഒന്നടങ്കം കുറ്റപ്പെടുത്തുന്നു.
കെ.ഡി. ഹരികുമാര്‍
(നാളെ: മലക്കം മറയുന്ന രാഷ്ട്രീയക്കാര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: