പനാജി: ഏറ്റവും മികച്ച അവസരം, പാഴാക്കാതെ പ്രവര്‍ത്തിക്കുക. ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിംഗ് നടത്തിയ പ്രസംഗം ആവേശമായി. ദേശീയ രാഷ്ട്രീയത്തില്‍ വിശ്വാസ്യത ഇല്ലാതാക്കിയ യുപിഎ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി നല്കാന് മികച്ച അവസരമാണ് സംജാതമായിരിക്കുന്നതെന്നും യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ രാജ്യപുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ സര്‍ക്കാരിനെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിക്കാന്‍ കഴിയണമെന്നും രാജ്നാഥ്സിംഗ് പറഞ്ഞു.
2004ല്‍ 8.4 ആയിരുന്ന രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 9 വര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ ഭരണവൈകല്യം കാരണം 4.8 ആയി മാറിയിരിക്കുകയാണ്. എന്‍ഡിഎ ഭരണകാലത്ത് ആഗോളസാമ്പത്തിക മാന്ദ്യം രാജ്യത്തെ ബാധിച്ചപ്പോള്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചാണ് അതിനെ നേരിട്ടത്. എന്നാല്‍ മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെയുള്ള സാമ്പത്തികവിദഗ്ധര്‍ മാന്ദ്യത്തെ നേരിടുന്നതില്‍ തികഞ്ഞ പരാജയമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കഴിയും.
2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട സിഎജി പരാമര്‍ശവും കല്‍ക്കരി അഴിമതിക്കേസന്വേഷണത്തില് ഇടപെടല്‍ നടത്തിയതിന് സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങളും ഇന്ത്യന്‍ സാമ്പത്തികരംഗത്തിനു സംഭവിച്ച തളര്ച്ചയുമെല്ലാമാണ് യുപിഎ സര്‍ക്കാരിന്റെ ഭരണത്തിന്റെ ബാക്കിപത്രം. അഴിമതിയുടെ കാര്യത്തില്‍ നൈജീരിയയ്ക്കൊപ്പമാണ് കോണ്‍ഗ്രസ് ഭരണം ഇന്ത്യയെ കൊണ്ടെത്തിച്ചിരിക്കുന്നത്. പാക്കിസ്ഥാന് വരെ ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. അടുത്ത പത്തു വര്‍ഷത്തേക്ക് രാജ്യത്തിന്റെ ഭരണം ബിജെപിയ്ക്കു ലഭിക്കുകയാണെങ്കില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാനാവുമെന്നും രാജ്നാഥ്സിംഗ് പറഞ്ഞു.
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന തരത്തിലാണ് യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. വിവിധ അഴിമതിക്കഥകള്‍ മൂടിവയ്ക്കുന്നതിനുള്ള ഉപകരണങ്ങളായി കോണ്‍ഗ്രസ് ഈ സ്ഥാപനങ്ങളെ മാറ്റിക്കഴിഞ്ഞു,രാജ്നാഥ്സിങ് പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ സന്തുഷ്ടരാകുമ്പോഴാണ്് വികസനം പൂര്‍ണ്ണമാകുന്നത്. വികസനമാതൃക മഹത്വപൂര്‍ണ്ണമായ രീതിയിലായിരിക്കണം നടപ്പാക്കേണ്ടത്. രാഷ്ട്രീയവും സാമൂഹികവുമായ പ്രശ്നങ്ങളെ സമാധാനപൂര്‍വ്വം ലളിതമായ രീതിയില്‍ പരിഹരിക്കാന്‍ സാധിക്കണം. ഇതാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും ദേശീയ അദ്ധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
വിവേകാനന്ദ സ്വാമികളുടെ 150-ാം ജന്മവാര്‍ഷികം പ്രമാണിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്കൂള്‍-കോളേജ് പാഠ്യപദ്ധതിയില്‍ സ്വാമിജിയുടെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്ന പാര്‍ട്ടി അദ്ധ്യക്ഷന്റെ നിര്‍ദ്ദേശത്തിന് യോഗത്തിന്റെ പൂര്‍ണ്ണ പിന്തുണയാണ് ലഭിച്ചത്. ഇന്ന് രാവിലെ നിതിന്‍ ഗഡ്കരി രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും. വൈകുന്നേരം ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ് സമാപനയോഗത്തില്‍ പ്രസംഗിക്കും.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: