കരുനാഗപ്പള്ളി: ട്രെയിന്‍ തട്ടി അച്ഛനും അമ്മയും പിഞ്ചുകുഞ്ഞും മരിച്ചു. അഞ്ചു വയസ്സുള്ള മൂത്ത കുട്ടി ഗുരുതരാവസ്ഥയിലാണ്.
കരുനാഗപ്പള്ളി പടനായര്‍കുളങ്ങര വടക്ക് പുള്ളിമാന്‍ ജംഗ്ഷന് സമീപം കുന്നേല്പ്പടീറ്റതില് വീട്ടില്‍ ശ്രീകുമാര്‍ (29), ഭാര്യ വിജി (മായ- 23), ഒരു വയസ്സുള്ള രേവതി എന്നിവരാണ് മരിച്ചത്. മൂത്ത മകള്‍ രോഹിണി(5)യെ ഗുരുതരമായ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 6.40ന് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് വടക്ക് വശം പാലോലിക്കുളങ്ങര ജമാ അത്ത് മദ്രസയ്ക്ക് സമീപം റെയില്‍വേ ട്രാക്കിലാണ് നാലംഗ കുടുംബത്തെ ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തിയത്. വിജിയെയും മകള്‍ രേവതിയെയും ട്രാക്കില്‍ മരിച്ച നിലയിലും ശ്രീകുമാറിനെയും രോഹിണിയെയും പരിസരത്ത് ഗരുതരമായി പരിക്കേറ്റ നിലയിലുമാണ് കണ്ടെത്തിയത്.
ഇരുകാലുകളും വേര്‍പെട്ട നിലയില്‍ ശ്രീകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ച കഴിഞ്ഞതോടെ മരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചിന് ക്ഷേത്രദര്‍ശനത്തിന് പഴനിയില്‍ പോകാനെന്ന് പറഞ്ഞാണ് ശ്രീകുമാര്‍ കുടുംബത്തോടൊപ്പം വീട്ടില്‍ നിന്നും ഇറങ്ങിയത്. വെള്ളിയാഴ്ച രാത്രി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ ഇവരെ കണ്ടവരുണ്ട്. ഇന്നലെ രാവിലെ കുട്ടികളുമായി ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കിയതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കെട്ടിട നിര്‍മാണത്തൊഴിലാളിയായ ശ്രീകുമാര്‍ വിജിയെ പ്രേമിച്ച് വിവാഹം കഴിച്ചതാണ്. വിജിയുടെ വീട്ടിലായിരുന്നു താമസം. അടുത്തിടെ വിജിയും അമ്മയും തമ്മില്‍ കലഹിക്കുകയും ഇതുമായി ബന്ധപ്പെട്ട് ഇരുവരും കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇരുവരും സ്റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് നിര്‍ദേശിച്ചിരിക്കെയാണ് ശ്രീകുമാറും കുടുംബവും 5ന് വീട് വിട്ടത്.
താലൂക്കാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ വിജിയുടെയും മകള്‍ രേവതിയുടെയും മൃതദേഹങ്ങള്‍ വൈകിട്ട് വീട്ടുവളപ്പില്‍ ഒരേ ചിതയില്‍ സംസ്ക്കരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്തതിനുശേഷം ശ്രീകുമാറിന്റെ മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്ക്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: