ചിത്രം വരയ്ക്കുന്നത് തൊഴിലായി സ്വീകരിച്ച അനേകം പേരെ നമുക്കുചുറ്റു കാണാം. അവര്‍ ജീവിതത്തില്‍ നൂറുകണക്കിന് ചിത്രങ്ങള്‍ വരച്ചിട്ടുണ്ടാകും. പക്ഷേ, മിക്കവര്‍ക്കും അത്രകണ്ടു പേരോ പ്രശസ്തിയോ പണമോ കിട്ടിക്കാണാറില്ല. അവരുടെ ചിത്രങ്ങള്‍ അത്രകണ്ട് ആരും പുകഴ്ത്തിക്കാണാറില്ല. ചിലതൊക്കെ പെട്ടെന്ന് ഒരാകര്‍ഷണം തോന്നിക്കുന്നതായാല്ക്കൂടി നമ്മുടെ മനസ്സിനെ ഉന്നമിപ്പിക്കുന്നവയായിരിക്കില്ല. അവയ്ക്ക് ആഴമില്ല. അവ ഹൃദയത്തില്‍ പതിയുന്നില്ല. ഉദാത്തഭാവങ്ങള്‍ നമ്മില്‍ സൃഷ്ടിക്കുന്നില്ല. ഇത്തരം കലാകാരന്മാര് മരണംവരെ ചിത്രരചന നടത്തിയാലും അതുകൊണ്ട് ജനങ്ങളില്‍ ഒരുമാറ്റവും സൃഷ്ടിക്കാന്‍ കഴിയില്ല.
എന്നാല്‍ അത്രയേറെ ചിത്രങ്ങള്‍ ഒരുപക്ഷേ, രചിച്ചിട്ടില്ലാത്ത കലാകാരന്മാര് ചിലരുണ്ടാകാം. എന്നാല്‍ അവര്‍ വരയ്ക്കുന്ന ഏതാനും ചിത്രങ്ങള്‍കൊണ്ടുതന്നെ അവര്‍ ലോകപ്രശസ്തി നേടുന്നു. ആ ചിത്രങ്ങള്‍ സ്വന്തമാക്കാന്‍ ആളുകള്‍ തമ്മില്‍ മത്സരിക്കുന്നു. അവയോരോന്നും ആസ്വാദകനെ മറ്റേതോ തലത്തിലേക്കുയര്ത്താന് കഴിവുള്ളവയാണ്. ഉദാഹരണമായി നല്ല കലാകാരന് ഒരു സമുദ്രത്തിന്റെ ചിത്രം വരച്ചാല്‍ അതിന്റെ മുന്നില്‍ നില്ക്കുമ്പോള് നമുക്ക് സമുദ്രത്തിന്റെ ആഴവും പരപ്പും ഗാംഭീര്യവും തൊട്ടറിയാന്‍ കഴിയുന്നു. കടലിന്റെ അനുഭവം നമ്മില്‍ അതുണ്ടാക്കുന്നു. തിരകള്‍ തീരത്ത് വന്നണയുന്നതും കടല്‍ക്കാറ്റ് വീശുന്നതും നമ്മള് അനുഭവിക്കുന്നതുപോലെ തോന്നും. ഈ വ്യത്യാസം എങ്ങനെയുണ്ടാകുന്നു. അത് ആ കലാകാരന് തന്റെ ഹൃദയംകൂടി ഈ കലാസൃഷ്ടിയില് പകര്‍ന്നതുകൊണ്ടാണ്. തീപ്പെട്ടിക്കൂടുപോലെയുള്ള ഇടുങ്ങിയ ഒരു മുറിയില്‍ നല്ല ഒരു പ്രകൃതിദൃശ്യത്തിന്റെ ചിത്രം വരയ്ക്കുമ്പോള്‍ നമ്മള് വിശാലമായ ആകാശത്തിന് കീഴെ, നദികള്‍ക്കും മലകള്‍ക്കും താഴ്വരകള്‍ക്കും മരങ്ങള്‍ക്കും മധ്യത്തില്‍ ചെന്നുപെട്ട പ്രതീതി ഉണ്ടാകുന്നു. പ്രകൃതിയുടെ സൗന്ദര്യമൊന്നാകെ ആ മുറിക്കുള്ളില്‍ വന്നുനിറയുന്ന അനുഭവം നമുക്ക് കിട്ടുന്നു. അവിടെ ചിത്രവും ചിത്രകാരനുമില്ല. ദൃശ്യം പകരുന്ന അനുഭൂതി മാത്രമേയുള്ളൂ.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: