ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ സാധനങ്ങള്‍ക്കെല്ലാം വില വാണംപോലെ കുതിച്ചുയരുന്നു. പൊതുവിതരണസംവിധാനങ്ങളുടെ കേമത്തം വിളിച്ചുകൂവുന്നതല്ലാതെ ജനങ്ങള്‍ക്കതുകൊണ്ട് പ്രയോജനമൊന്നും ലഭിക്കുന്നില്ല. ഈ സംവിധാനത്തില്‍ മിക്ക സാധനങ്ങളും സ്റ്റോക്കില്ല. ഉള്ളവയാകട്ടെ ഗുണനിലവാരമില്ലാത്തതും. അതിനാണെങ്കില്‍ നാള്‍ക്കുനാള്‍ വിലകൂടുകയോ കൂട്ടുകയോ ചെയ്യുന്നു. എങ്ങനെ ജീവിക്കുമെന്ന ചോദ്യമാണ് സാധാരണക്കാരനില്‍ നിന്ന് ഉയരുന്നത്. അതിന് ഉത്തരം നല്കാന് മാത്രം കേരളത്തില്‍ ആരുമില്ല. മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും ഇതൊന്നും അറിയാന്‍ താല്പര്യമില്ല.
പരിഹരിക്കാന്‍ സമയവുമില്ല. യുഡിഎഫില്‍ തങ്ങളെ അവഗണിക്കുന്നു എന്ന പരിഭവമാണ് ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കും പാര്‍ട്ടിക്കുമുള്ളത്. ഉടനടി യോഗം വിളിക്കണമെന്നും തങ്ങളെ പരിഗണിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നത് ജനങ്ങളുടെ ദുരിതം അകറ്റാനല്ല. വിലക്കയറ്റം തടയാന്‍ മാര്‍ക്കറ്റില്‍ ഇടപ്പെടാന്‍ കുറെ പണം വേണമെന്നാവശ്യപ്പെടാനുമല്ല. സ്ഥാനമാനങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ എല്ലിന് കഷണമെങ്കിലും എറിഞ്ഞുതരണമെന്നപേക്ഷിക്കാനാണ്. രാഷ്ട്രീയ ഭിക്ഷാംദേഹികളെ സംതൃപ്തിപ്പെടുത്താനാണത്. അതുകൊണ്ട് ജീവിക്കാന്‍ ആറ്റുനോറ്റിരിക്കുന്നവരുണ്ട്. അല്ലെങ്കിലും ഇവര്‍ ഏതെങ്കിലും ജനവിഭാഗത്തോട് ബാധ്യതപ്പെട്ടവരല്ലല്ലൊ ? മുന്നണിയുടെ ബലംകൊണ്ടുമാത്രം നിയമസഭയിലും മന്ത്രിസഭയിലുമെത്തിയവര്ക്കെന്ത് ജനകീയ പ്രശ്നം?
യുഡിഎഫിലെ മറ്റ് ഘടകക്ഷികളായ സിഎംപിയും ജെഎസ്എസും കോണ്‍ഗ്രസ്സുമായി കലഹത്തിലാണ്. അവര്‍ക്കും വേണ്ടത് ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുകയല്ല. വിലക്കയറ്റം തടയണമെന്നാവശ്യപ്പെടുകയല്ല. കോരിച്ചൊരിയുന്ന മഴയത്തും കുടിവെള്ളം കിട്ടാതെയുള്ള കഷ്ടപ്പാട് പരിഹരിക്കണമെന്നല്ല. കടല്‍ക്ഷോഭം മൂലം തീരദേശവാസികള്‍ അനുഭവിക്കുന്ന ദുരിതത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നല്ല. കൂടുതല്‍ സ്ഥാനമാനങ്ങള്‍ തങ്ങളുടെ പാര്‍ട്ടിക്ക് കിട്ടണം. അത്രമാത്രം. ഘടകകക്ഷികള്‍ പഴിചാരുന്ന കോണ്‍ഗ്രസ്സിന് ഒന്നിനും സമയം കിട്ടാത്തത് ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ജാഗരൂകരായതുകൊണ്ടല്ല. ‘അലക്കൊഴിഞ്ഞിട്ട് കാശിക്കുപോകാന്‍ നേരം കിട്ടില്ല’ എന്ന ചൊല്ലുപോലെ സ്ഥാനമാനങ്ങളെ ചൊല്ലിയുള്ള കലഹത്തില്‍ മുങ്ങിത്താഴുകയാണവര്. ഉപമുഖ്യമന്ത്രിസ്ഥാനവും ആഭ്യന്തരവകുപ്പുമൊക്കെ ആരെടുക്കണം. വകുപ്പ് മാറണോ മാറ്റണോ തുടങ്ങിയവയില്‍ തര്‍ക്കിച്ച് സമയം കളയുകയാണവര്‍. തിരുവനന്തപുരത്ത് ചര്‍ച്ച വഴിമുട്ടുമ്പോള്‍ നേരെ ദല്‍ഹിക്ക് പറക്കും. അവിടെ തട്ടിയും മുട്ടിയും എങ്ങുമെത്താതെ വരുമ്പോള്‍ വീണ്ടും തിരുവനന്തപുരത്തേക്ക് തിരിക്കും ഇതെല്ലാം തല്‍സമയം ചാനലുകളില്‍ കാണാം. നേതാക്കള്‍ ആരോപണപ്രത്യാരോപണങ്ങളില്‍ വ്യാപൃതരാകും. ഇതൊക്കെ കണ്ടു നിന്നാല്‍ വോട്ടുചെയ്ത് ജയിപ്പിച്ചവന്റെ വയറ് നിറയുമോ ? വിലക്കയറ്റം താഴുമോ ? വികസനം താനേയിങ്ങ് വന്നെത്തുമോ ? എന്താണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കണ്ടുകൊണ്ടിരിക്കുന്നത് ?
ഇന്നലെ ഉള്ളി കിലോക്ക് നൂറു രൂപ കവിഞ്ഞു. ഒട്ടുമിക്ക പച്ചക്കറികളുടെയും വില ഇരട്ടിയും അതിലധികവുമായി. പഴങ്ങളുടെയും സ്ഥിതി മറിച്ചല്ല. അരി ഉള്‍പ്പെടെ ധാന്യങ്ങളുടെ വിലയും നാളുകളായി കൂടിക്കൊണ്ടേയിരിക്കുന്നു. റേഷന്‍ കടകളില്‍ക്കൂടി കുറഞ്ഞ വിലയ്ക്ക് നല്കുന്ന അരി സ്ഥിരമായി കഴിക്കുക എന്നത് സഹിക്കാവുന്നതല്ല. ഇടവിട്ട് മാത്രം അവ ഉപയോഗിക്കുന്നവര്‍ നല്ല ഭക്ഷണത്തിനായി മുന്തിയ അരിയെ ആശ്രയിക്കുന്നു. അതിനാകട്ടെ തീവില നല്‍കേണ്ടിയും വരുന്നു. ഭരണം കെട്ടുനാറുമ്പോള്‍ ഇടപെടാനും നേര്‍വഴിക്കാക്കാനും ബാധ്യത ഔദ്യോഗിക പ്രതിപക്ഷത്തിനാണ്. എംഎല്‍എമാര്‍ക്ക് ചെല്ലും ചെലവും നല്കി സംസ്ഥാനം പോറ്റുന്നത് നാട് നന്നാക്കാനും ജനങ്ങളെ സംരക്ഷിക്കാനുമാണ്. “വേലി തന്നെ വിള തിന്നുന്നു” എന്ന സ്ഥിതിയാണിന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഭരണ മുന്നണിക്ക് സമാനമായ സംശയങ്ങളും തര്‍ക്കങ്ങളും തമ്മില്‍ത്തല്ലും പ്രതിപക്ഷത്തും അരങ്ങുതകര്‍ക്കുകയാണ്. ഇന്നാരംഭിക്കുന്ന നിയമസഭാസമ്മേളനത്തിലും പഴയതുപോലെ വിഴുപ്പലക്കല്‍ ആവര്‍ത്തിക്കുമെന്നതില്‍ കവിഞ്ഞ് ക്രിയാത്മകമായ ഒരു നടപടിയും നിലപാടും സ്വീകരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇതൊക്കെ കാണുമ്പോഴാണ് വീണ്ടും ചോദിച്ചുപോകുന്നത് എങ്ങനെ ജീവിക്കും ? ജനങ്ങള്‍ക്ക് സുരക്ഷയും സ്വൈരവും നല്കാന് കഴിയില്ലെങ്കില്‍ എന്തിനാണിങ്ങനെ ജനങ്ങളുടെ ചെലവില്‍ കുറെ മന്ത്രിമാരും എംഎല്‍എ മാരും ? ആര്‍ക്കും ഉയരുന്ന സംശയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: