തിരുവനന്തപുരം: നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. പകര്‍ച്ചപ്പനി, വിലക്കയറ്റം, അട്ടപ്പാടി ശിശുമരണം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ സഭയില്‍ സജീവ ചര്‍ച്ചയാകുകയും പ്രക്ഷുബ്ധമാക്കുകയും ചെയ്യും. ഒപ്പം കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളും. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കും. ആദ്യ ദിവസം തന്നെ സഭയില്‍ ഇത് ഉന്നയിക്കപ്പെടും.
മന്ത്രിസഭാപുനസംഘടനയുമായി ബന്ധപ്പെട്ടുയര്‍ന്ന അനിശ്ചിതങ്ങള്‍ ഇനിയും നീങ്ങിയിട്ടുമില്ല. പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള ബന്ധം ഇനി പഴയത് പോലെയുണ്ടാകില്ലെന്ന രമേശിന്റെ മുന്നറിയിപ്പ് സഭയിലും പ്രതിഫലിക്കുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. പ്രശ്നപരിഹാര ചര്‍ച്ചകള്‍ ഉണ്ടാക്കിയ വിവാദങ്ങളും ഘടകകക്ഷികള്‍ ഉയര്‍ത്തുന്ന ഭീഷണിയുമെല്ലാം സഭയിലും സര്‍ക്കാറിന്റെ കെട്ടുറപ്പിനെ ബാധിച്ചേക്കാം.
പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതിലെ പാളിച്ചകളും സഭയില്‍ ഉന്നയിക്കപ്പെടും. ആദ്യദിവസം തന്നെ ഈ വിഷയം അടിയന്തിരപ്രമേയമായി സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. മാലിന്യസംസ്കരണത്തിലെ വീഴ്ച്ചയും മഴക്കാല പൂര്‍വ്വശുചീകരണം നടപ്പാക്കുന്നതില്‍ വന്ന അപാകതകളും ചോദ്യം ചെയ്യപ്പെടും. അവശ്യസാധന വില ഉപഭോക്താക്കളുടെ കൈപൊള്ളിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയവും ഉന്നയിക്കപ്പെടും.
അട്ടപ്പാടിയിലെ ശിശുമരണമാണ് ഉന്നയിക്കപ്പെടുന്ന മറ്റൊരു വിഷയം. സിപിഎം നേതാക്കളെ ഗുണ്ടാലിസ്റ്റില്‍പ്പെടുത്തി നാട് കടത്തുന്നുവെന്ന ആക്ഷേപം സഭയില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവെക്കും. ഇതില്‍ പ്രതിഷേധിച്ച് ഈ മാസം 17ന് നിയമസഭാമാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, കൊച്ചി മെട്രോ നിര്‍മ്മാണം തുടങ്ങിയതും മലയാളത്തിന് ശ്രേഷ്ഠഭാഷ പദവി ലഭിച്ചതുമെല്ലാം സര്‍ക്കാറിനെ അഭിനന്ദിക്കാന്‍ ബജറ്റ് ചര്‍ച്ചയില്‍ ഭരണപക്ഷം വിഷയമാക്കും. ബോള്‍ഗാട്ടി, ലുലുമാള്‍ പദ്ധതിക്കെതിരായ സിപിഎമ്മിന്റെ നീക്കവും ഭരണപക്ഷം ഉന്നയിക്കും.
ഇന്നും നാളെയും നിയമനിര്‍മ്മാണമാണ് അജണ്ടയിലുള്ളത്. 12 മുതല്‍ ബജറ്റ് ചര്‍ച്ച തുടങ്ങും. 2013ലെ അബ്കാരി (ഭേദഗതി) ബില്‍, 2013ലെ കേരള മുന്‍സിപ്പാലിറ്റി (ഭേദഗതി) ബില്‍ എന്നിവ ഇന്നും 2013ലെ തിരുവിതാംകൂര്‍-കൊച്ചി, ഹിന്ദുമത സ്ഥാപനങ്ങള്‍ (ഭേദഗതി) ബില്‍, 2013ലെ മദ്രാസ് ഹിന്ദുമത ധര്‍മ എന്‍ഡോവ്മെന്റുകള്‍ (ഭേദഗതി) ബില്‍ എന്നിവ നാളെയും സഭയില്‍ അവതരിപ്പിക്കും. ഇതിന് പുറമെ, 2013ലെ കേരള സംസ്ഥാന യുവജന കമ്മീഷന് ബില്‍, 2013ലെ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ബില്‍, 2013ലെ കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന് (തൊഴിലാളി) ബില്‍ എന്നിവയും ഈ സമ്മേളനത്തില്‍ പരിഗണിക്കും.
ജൂണ്‍ 12 മുതല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്ഥനകളിലേക്കുള്ള ചര്‍ച്ചയും വോട്ടെടുപ്പ് നടക്കും. ഉപധനാഭ്യര്‍ഥനകളെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്‍ ജൂലൈ 17നു സഭ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: