പനാജി: അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ നരേന്ദ്രമോദി നയിക്കും. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി ചെയര്‍മാനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ നിയോഗിച്ചതായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ് സിങ് ഔദ്യോഗികമായി അറിയിച്ചു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയത്തിലേക്കു നയിക്കുവാന്‍ മോദിക്കു കഴിയുമെന്നും രാജ്നാഥ്സിങ് പറഞ്ഞു.
നിറഞ്ഞ കരഘോഷത്തോടെയാണ് നരേന്ദ്രമോദിയെ പ്രചാരണ ചുമതല ഏല്‍പ്പിക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ബിജെപി നേതാക്കള്‍ സ്വീകരിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ മോദിയെ അനുമോദിച്ചു. വിവിധ മുഖ്യമന്ത്രിമാര്‍, ബിജെപി ദേശീയ-സംസ്ഥാന നേതാക്കള്‍ എന്നിവരും മോദിയെ അനുമോദിച്ചു. മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി ഉള്‍പ്പെടെയുള്ളവരുടെ അനുഗ്രഹാശിസുകളോടെയാണ് നരേന്ദ്രമോദി തെരഞ്ഞെടുപ്പ് ചുമതല ഏല്ക്കുന്നതെന്ന് ശിവരാജ്സിംഗ് ചൗഹാന് നിര്‍വാഹകസമിതി യോഗത്തിനു പുറത്ത് മാധ്യമങ്ങളെ അറിയിച്ചു.
രാജ്യത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ നിന്നും മുക്തമാക്കുവാന്‍ എല്ലാവരും തയ്യാറാവണമെന്ന് ദേശീയ നിര്‍വാഹക സമതിയോഗത്തില് നടത്തിയ പ്രസംഗത്തിലൂടെ നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കോണ്‍ഗ്രസ് ഭരണത്തില്‍ ജനങ്ങള്‍ക്കുള്ള രോഷം വലുതാണ്. പ്രതിസന്ധി നേരിടുന്ന രാജ്യത്തിനാവശ്യം കോണ്‍ഗ്രസിനെ തൂത്തെറിയുകയെന്നതാണെന്നും നരേന്ദ്രമോദി പറഞ്ഞു.
കോണ്‍ഗ്രസ് ഇല്ലാതാക്കാന്‍ ശ്രമിച്ച ഭരണഘടനാ സ്ഥാപനങ്ങളില്‍ ജനങ്ങള്‍ക്കിപ്പോഴും വിശ്വാസം ബാക്കിയുണ്ട്. അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണകാലത്തിന്റെ മേന്മകളും ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. യുപിഎ സര്‍ക്കാരിന്റെ ഭാരത് നിര്മ്മാണ് കാമ്പയിനിന്റെ ‘താങ്കളുടെ അവകാശം’ എന്ന മുദ്രാവാക്യത്തെ പരിഹസിച്ച മോദി ‘ജനത്തിന്റെ സംശയം’ എന്നാക്കി മുദ്രാവാക്യം മാറ്റുകയാണ് നല്ലതെന്നും പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് നിര്‍വാഹകസമിതി അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ നിലവിലെ പ്രശ്നങ്ങളുടെ ഏക പരിഹാരം ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തിലെത്തുകയെന്നതാണെന്ന് വ്യക്തമാക്കി. അഴിമതി,വിലക്കയറ്റം,ഭരണത്തകര്‍ച്ച എന്നിവമൂലം ജനങ്ങള്‍ നിരാശരായി മാറിക്കഴിഞ്ഞു.
ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് രാജ്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മന്‍മോഹന്‍സിംഗിന്റെ ഭരണം എല്ലാ മേഖലയിലും പരാജയമായി മാറിക്കഴിഞ്ഞു. 2009ല്‍ അധികാരത്തിലെത്തിയപ്പോള്‍ നൂറുദിവസംകൊണ്ട് അഴിമതി ഇല്ലാതാക്കുമെന്നാണ് സോണിയാഗാന്ധി പറഞ്ഞത്. എന്നാല്‍ സര്‍വ്വമേഖലയേയും ഗുരുതരമായി ബാധിച്ച കോടിക്കണക്കിനു രൂപയുടെ അഴിമതിക്കഥകളാണ് കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നടന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനം ആഭ്യന്തരസുരക്ഷയെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. സാമ്പത്തികരംഗത്തിനും കഴിഞ്ഞ 9 വര്‍ഷങ്ങളിലെ യുപിഎ ഭരണം വന്‍തകര്‍ച്ച ഉണ്ടാക്കിയിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് പൂര്‍ണ്ണമായും ഇല്ലാതാവുകയും ഏറ്റവും താഴ്ന്ന നിലയിലേക്ക് അധ:പതിക്കുകയും ചെയ്തു. കാര്‍ഷികരംഗത്തിനും വന്‍ തിരിച്ചടികളാണ് ഉണ്ടായിരിക്കുന്നത്. രാജ്യതലസ്ഥാനത്തുപോലും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
വാജ്പേയി സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക സുസ്ഥിരതയിലേക്ക് രാജ്യത്തെ എത്തിക്കാന്‍ ബിജെപിക്കു മാത്രമേ സാധിക്കൂ. എല്ലാ രംഗത്തും രാജ്യം വളര്‍ച്ച നേടിയത് ബിജെപി രാജ്യം ഭരിച്ച സമയത്താണ്. രാജ്യത്തിനു സംഭവിച്ച തകര്‍ച്ചയ്ക്കു പരിഹാരം കാണുന്നതിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ചരിത്രപരമായ ദൗത്യമാണ് ബിജെപിക്കു വന്നുചേര്‍ന്നിരിക്കുന്നതെന്നും പ്രമേയം വ്യക്തമാക്കുന്നു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: