പാലാ: രാമപുരം കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം രാത്രിയില്‍ വന്‍ മോഷണം. ക്ഷേത്രത്തിന്റെ ഓടിളക്കി അകത്തു പ്രവേശിച്ച മോഷ്ടാക്കള്‍ അമൂല്യവും നൂറ്റമ്പതു വര്‍ഷം പഴക്കമുള്ളതും വിലമതിക്കാനാവാത്തതുമായ രണ്ടു പഞ്ചലോഹവിഗ്രഹങ്ങള്‍ അപഹരിച്ചു. ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഗണപതി വിഗ്രഹവും ശ്രീകൃഷ്ണന്റെ ശീവേലി തിടമ്പുമാണ് മോഷണം പോയത്. ലക്ഷക്കണക്കിന് വിലമതിക്കുന്ന വിഗ്രഹങ്ങളാണിത്.
ഇന്നലെ രാവിലെ 4.30ന് ക്ഷേത്രമാരാര് മനോജ് ശംഖ് വിളിക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടന്‍തന്നെ ക്ഷേത്രജീവനക്കാരന് വിശ്വംഭരനെയും അമ്പല ട്രസ്റ്റ് മാനേജര്‍ രമേശിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് രാമപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഗസ്റ്റിന് ജോസഫ്, എഎസ്ഐ കെ.ബി.മോഹനന് നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിനു സമീപമുള്ള തടിമില്ലിലെ ഇരുമ്പുഗോവമി ഉപയോഗിച്ചാണ് ശ്രീകോവിലിനു മുകളിലില്‍ കയറി ഓടിളക്കി മാറ്റിയശേഷം മോഷ്ടാക്കള്‍ അകത്തു കടന്നത്. ഭണ്ഡാരത്തിനോ മറ്റു വിഗ്രഹങ്ങള്‍ക്കോ കേടുപാടുകള്‍ ഒന്നുമില്ല. വിലപിടിപ്പുള്ള വിഗ്രഹങ്ങള്‍ മോഷ്ടിക്കുന്ന സംഘമാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.
കോട്ടയം എസ്പി എംപി.ദിനേശ്, പാലാ ഡിവൈഎസ്പി ബിജു കെ.സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ സ്ക്വാഡ് ക്രൈംബ്രാഞ്ച് സിഐ രാജ്മോഹന്‍, ഈരാറ്റുപേട്ട സിഐ ബാബു സെബാസ്റ്റ്യന്‍, വാകത്താനം സിഐ അനീഷ് പി.കോര, വൈക്കം, സിഐ രാജേഷ് തുടങ്ങിയ ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് രാവിലെ തന്നെ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. മണം പിടിച്ച പൊലീസ് നായ രാമപുരം റൂട്ടിലെ ഇടിയനാല്‍-ചെറുകുറിഞ്ഞി ജംഗ്ഷനില്‍ നിലയുറപ്പിച്ചു. ഈ ജംഗ്ഷനുസമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ക്ഷേത്രത്തില്‍ മോഷണം നടന്നതിനെത്തുടര്‍ന്ന് ഭക്തജനങ്ങള്‍ തടിച്ചുകൂടി. വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും ഹൈന്ദവ സമുദായ നേതാക്കളും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതികളെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തില്നിരന്തര മോഷണം നടക്കുന്നതില്‍ ജനങ്ങള്‍ വ്യാകുലരാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: