തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ഉന്നയിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
പോഷകാഹാരക്കുറവു മൂലമുണ്ടാകുന്ന അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് സര്‍ക്കാര്‍ തള്ളിയതോടെയാണ് പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിച്ചത്.
എ.കെ. ബാലനാണ് അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയത്.ആദിവാസികള്‍ക്ക് അനുവദിച്ചിട്ടുള്ള ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ ആദിവാസിമരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കാനുള്ള ചങ്കൂറ്റം ഒരു മന്ത്രിക്കുമില്ലെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന് പറഞ്ഞു. അതേസമയം കേരളം പോലൊരു സംസ്ഥാനത്തില്‍ ശിശുമരണങ്ങള്‍ നടക്കാന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പോഷകാഹാരക്കുറവു മൂലമുണ്ടാകുന്ന ശിശുമരണങ്ങള്‍ ഒഴിവാക്കാനുള്ള ഉത്തരവദിത്വം ഭരണകക്ഷിക്കു മാത്രമുള്ളതല്ല. അത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ ഒത്തൊരുമിച്ച് ഇതിനു പരിഹാരം കാണണം.
അട്ടപ്പാടിയിലെ കുട്ടികള്‍ക്കായുള്ള കേന്ദ്രപാക്കേജ് നടപ്പാക്കി വരികയാണ്. ശിശുമരണങ്ങള്‍ക്ക് ഉടന്‍തന്നെ പരിഹാരം കാണുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതിനിടെ കെ പി സിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സഭയില്‍ വ്യക്തമാക്കി.
പരാതിയുണ്ടെങ്കില്‍ ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മറുപടി നല്കി. രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെയാണ് 28 ദിവസം നീണ്ടുനില്‍ക്കുന്ന നിയമസഭാ സമ്മേളനം ആരംഭിച്ചത്.
അട്ടപ്പാടിയിലെ ശിശുമരണം, ഫോണ്‍ ചോര്‍ത്തല്‍ വിവാദം എന്നിവയ്ക്ക് പുറമെ പകര്‍ച്ചപ്പനിയും വിലക്കയറ്റവുമായിരിക്കും പ്രതിപക്ഷം സഭാസമ്മേളന കാലത്ത് ഉന്നയിക്കാന്‍ സാധ്യതയുള്ള പ്രധാന ജനകീയ പ്രശ്നങ്ങള്‍. ജനകീയ പ്രശ്നങ്ങള്‍ക്ക് ഉപരി കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നം തന്നെയായിരിക്കും പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുക.
രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം മുതല്‍ ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന ബാലകൃഷ്ണപ്പിള്ളയുടെ ആവശ്യം വരെ ഇതില്‍ ഉള്‍പ്പെട്ടേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: