ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന് ജാമ്യം. ദല്‍ഹിയിലെ സാകേത് കോടതിയാണ് ജാമ്യമനുവദിച്ചത്. രണ്ട് ആള് ജാമ്യവും 50,000 രൂപയുടെ ബോണ്ടുമാണ് ജാമ്യവ്യവസ്ഥകള്‍. 18 പേരുടെയും പാസ്പോര്ട്ടുകള് സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.
വാതുവെയ്പിനോടനുബന്ധിച്ച് അറസ്റ്റിലായവര്‍ക്ക് ജാമ്യമനുവദിക്കരുതെന്ന ദല്‍ഹി പോലീസിന്റെ ആവശ്യത്തെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ ശക്തമായ തെളിവ് ഹാജരാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ക്കെതിരെ മോക്ക നിയമം ചുമത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ഓണ്‍ലൈന്‍ വാതുവെയ്പ് നടത്തുന്ന എല്ലാവര്‍ക്കുമെതിരെ ഈ നിയമം ചുമത്താന്‍ പോലീസ് തയ്യാറാകുമോ? ശ്രീശാന്ത് എന്ത് നിയമവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത്? ശ്രീശാന്തിനുമേല്‍ മോക്ക നിയമം ചുമത്തിയ പോലീസാണ് കടുത്ത നിയമലംഘനം നടത്തിയതെന്നും കോടതി പറഞ്ഞു.
അറസ്റ്റിലായി ഒരുമാസം കഴിഞ്ഞിട്ടും ശ്രീശാന്തിനെതിരെ എന്ത് തെളിവാണ് പോലീസിന് ഹാജരാക്കാന്‍ കഴിഞ്ഞതെന്ന് കോടതി ചോദിച്ചു. ആകെ ഹാജരാക്കിയിട്ടുള്ളത് സുഹൃത്തുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ മാത്രമാണ്. എന്നാല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനാലാണ് മോക്ക ചുമത്തിയതെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി തള്ളി. സാമ്പത്തിക കുറ്റകൃത്യമാണ് പോലീസ് ഉദ്ദേശിച്ചതെങ്കില്‍ വകുപ്പ് അതായിരുന്നില്ലെന്ന് കോടതി തിരിച്ചടിച്ചു. കേസില്‍ അറസ്റ്റിലായി 26 ദിവസങ്ങള്‍ക്കുശേഷമാണ് ശ്രീശാന്തിന് ജാമ്യം ലഭിക്കുന്നത്.
അതേസമയം, ഐപിഎല്‍ വാതുവെയ്പിനെത്തുടര്ന്ന് രാജസ്ഥാന് റോയല്‍സ് ടീം ഉടമ രാജ് കുണ്ട്രയെ ബിസിസിഐ സസ്പെന്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കാനും കുണ്ട്രയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂദല്‍ഹിയില്‍ നടന്ന ബിസിസിഐയുടെ അടിയന്തര നിര്‍വാഹകസമിതിയിലാണ് തീരുമാനം.
താരങ്ങളും ഉടമകളും വാതുവെയ്പില്‍ കുടുങ്ങിയ ഐപിഎല്ലിന്റെ വിശ്വാസ്യത വീണ്ടെടുക്കാനായുള്ള പന്ത്രണ്ടിന പദ്ധതിയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. സസ്പെന്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ ടീമുടമയാണ് രാജ്കുണ്ട്ര. നേരത്തെ ചെന്നൈ സൂപ്പര്‍കിംഗ്സ് ഉടമ ഗുരുനാഥ് മെയ്യപ്പനെ ബോര്‍ഡ് സസ്പെന്റ് ചെയ്തിരുന്നു. ജസ്റ്റിസ് ടി.ജയറാം ചൗത്തയും ജസ്റ്റിസ് ബാലസുബ്രഹ്മണ്യനുമടുങ്ങുന്ന പാനല്‍ രാജ്കുണ്ട്രയുടെ കേസില്‍ അന്വേഷണം നടത്തും. ഗുരുനാഥ് മെയ്യപ്പനെതിരായ ആരോപണവും അന്വേഷിക്കുന്നത് ഇതേ പാനലാണ്.
ദല്‍ഹി പോലീസ് ചോദ്യംചെയ്ത കുണ്ട്ര കുറ്റം സമ്മതിച്ചുവെന്നാണ് അറിയുന്നതെന്ന് ഇടക്കാല പ്രസിഡന്റ് ജഗ്മോഹന് ഡാല്‍മിയ അറിയിച്ചു. ഐപിഎല്‍ സിഇഒ ആയ സുന്ദര്‍ രാമന് ഇതുസംബന്ധിച്ച് പരാതിയും ലഭിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ പരാതി നല്‍കിയത് ആരാണെന്ന് ഡാല്‍മിയ വ്യക്തമാക്കിയില്ല.
ടൂര്‍ണമെന്റിന്റെ ആധികാരികതയും വിശ്വാസ്യതയും വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നീണ്ട ചര്‍ച്ചയാണ് യോഗത്തില്‍ നടന്നത്. പ്രധാനമായും 12 നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു ബിസിസിഐയുടെ പ്രഖ്യാപനം. ചിയര്‍ലീഡേഴ്സിനെ ഒഴിവാക്കുക, മത്സരങ്ങള്‍ക്ക് ശേഷമുള്ള പാര്‍ട്ടികള്‍ ഒഴിവാക്കുക, താരങ്ങള്‍ക്കും ഉടമകള്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കുമുള്ള അച്ചടക്കം, ഡ്രസിംഗ് റൂമിലെ നിയന്ത്രണം എന്നിവ ടൂര്‍ണമെന്റിന്റെ നിലവാരം മെച്ചപ്പെടുത്തുന്നുവെന്ന് ബോര്‍ഡ് പ്രത്യാശിക്കുന്നു. താരങ്ങള്‍ക്കും ഉടമകള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ഫോണ്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തും. ഉപയോഗിക്കുന്ന ഫോണുകളുടെ നമ്പറുകള്‍ ടൂര്‍ണമെന്റിന് മുമ്പുതന്നെ ഇവര്‍ ബിസിസിഐക്ക് കൈമാറിയിരിക്കണമെന്നാണ് നിര്‍ദ്ദേശം.
മത്സരസമയത്ത് സെല്‍ഫോണ്‍ ജാമറുകള്‍ ഉപയോഗിക്കും. ദേശീയ സെലക്ടര്‍മാരും ഫ്രാഞ്ചൈസികളുമായുള്ള സഹകരണവും ഒഴിവാക്കി. താരങ്ങള്‍ ഇയര്‍പ്ലഗുകളും മൈക്രോഫോണുകളും ഉപയോഗിക്കുന്നതും നിരോധിക്കും. ഇതനുസരിച്ചുള്ള സുരക്ഷാ നടപടികള്‍ ഉടന്‍തന്നെ പ്രഖ്യാപിക്കുമെന്നും യോഗം വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: