മുംബൈ: കനത്ത മഴയില്‍ രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളും വെള്ളത്തിലായി. തുടര്‍ച്ചയായ രണ്ടാം ദിവസവും തിമിര്‍ത്തു പെയ്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. കാലവര്ഷമാരംഭിച്ചതിനുശേഷം ഇതുവരെ 11 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ദക്ഷിണ മുംബൈയിലാണ് മഴക്കെടുതികള്‍ ഏറെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മേഖലയില്‍ 9.4 സെന്റീമീറ്റര്‍ മഴ ലഭിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനങ്ങളുടെ സമയക്രമങ്ങളില്‍ മാറ്റംവരുത്താന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. പല വിമാനങ്ങളുടെയും യാത്ര അരമണിക്കൂറോളം വൈകി. ട്രയിന്‍ ഗതാഗതവും താറുമാറായി. ലോക്കല്‍ ട്രയിനുകളടക്കമുള്ളവ 20 മിനിറ്റ് മുതല്‍ 35 മിനിറ്റുവരെ വൈകിയോടുകയാണ്.
നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയതിനാല്‍ വാഹന യാത്രികരും ബുദ്ധിമുട്ടിലായി. മലാദ്, അന്ധേരി, വെര്‍സോവ, പരേല്‍, ചെമ്പൂര് തുടങ്ങിയ മേഖലകള്‍ പ്രളയഭീഷണി നേരിടുന്നു. മലാദിലെ രണ്ടു പ്രധാന റോഡുകള്‍ വെള്ളത്തിനടിയിലായത് കിഴക്ക്- പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കുള്ള വാഹന ഗതാഗതത്തിന് വിഘാതം സൃഷ്ടിച്ചു.
ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ, വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ എന്നീ പ്രധാന റോഡുകളിലെയും വാഹന സഞ്ചാരം സുഗമമല്ല. ശക്തമായ കാറ്റുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: