ചില പ്രയോഗങ്ങള്‍ ആലങ്കാരികതയുടെ മേലാപ്പുകളെ വകഞ്ഞുമാറും, റൊളാങ്ങ് ഗൊരോസിന്റെ ചുവന്ന കളിമണ്‍ പ്രതലത്തില്‍ റാഫേല്‍ നദാല്‍ ആധികാരികത അടിവരയിട്ടെയെന്ന വാക്യത്തെയും നമുക്ക് ഇനി അവയ്ക്കൊപ്പം ചേര്‍ക്കാം. എട്ടാം ഫ്രഞ്ച് ഓപ്പണ്‍ കിരീടംചൂടി നദാല്‍ പാരീസിന്റെ ചക്രവര്‍ത്തി പദത്തിലേക്ക് നടന്നു കയറുമ്പോള്‍ ടെന്നീസ് ലോകം ആ സ്പാനിഷ് പ്രതിഭയെ നമിച്ചു നില്ക്കുന്നു. 27 വയസിനിടെ 12 ഗ്രാന്‍ഡ്സ്ലാമുകളുടെ തിളക്കമുള്ള നദാലിന്റെ അടുത്തലക്ഷ്യം സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ (17എണ്ണം) റെക്കോര്‍ഡ് ഗ്രാന്‍ഡ്സ്ലാം നേട്ടമാവും.
നദാലിനെ സംബന്ധിച്ചടത്തോളം ഈ വിജയം സംശയാലുക്കള്‍ക്കുള്ള മറുപടികൂടിയാണ്. പാരീസിലെ കളത്തില്‍ നദാലിന്റെ അപ്രമാദിത്തം ഇത്തവണ അവസാനിക്കുമെന്ന് വിലയിരുത്തിയവര്‍ കുറച്ചെങ്കിലുമുണ്ട്. അതിന് റാഫ മറുപടി നല്‍കിയത് ഏതെങ്കിലുമൊരു ഗ്രാന്‍ഡ്സ്ലാം എട്ടു തവണ സ്വന്തമാക്കുന്ന ആദ്യ താരമെന്ന പെരുമ തീര്‍ത്തുകൊണ്ടും.
കാല്‍മുട്ടിലെ പരിക്കുമൂലം ഒളിംപിക്സും യുഎസ് ഓപ്പണും ഓസ്ട്രേലിയന്‍ ഓപ്പണുമടക്കം സുപ്രധാന ടൂര്‍ണമെന്റുകള്‍ നഷ്ടപ്പെട്ട് ഏറെ നാള് കോര്‍ട്ടില്‍ നിന്നു വിട്ടുനിന്ന നദാലിന്റെ ഫോം സംശയത്തിന്റെ നിഴലിലായിരുന്നു. മാതാപിതാക്കളുടെ വേര്‍പിരിയലിന്റെ ആകുലതകളും നദാലിനെ വേട്ടയാടി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ചിലിയില്‍ നടന്ന വിനാ ദെല്‍മാര്‍ ഓപ്പണിലൂടെ റാക്കറ്റ് വീണ്ടും കൈയിലെടുത്ത റാഫ കലാശക്കളിയില്‍ അര്‍ജന്റീനയുടെ അപ്രശസ്ത താരം ഹൊരാസിയൊ സെബല്ലോസിനോട് പരാജയപ്പെട്ടപ്പോള്‍ കടുത്ത ആരാധകര്‍പോലും മൂക്കത്തുവിരല്‍വച്ചു. മോണ്ടെ കാര്‍ലോ ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചിനോടേറ്റ തോല്‍വിയും നദാലിന്റെ ക്ലേ കോര്‍ട്ട് വൈഭവത്തിന്റെ മാറ്റില്‍ കറുത്തപാടുകള്‍ വീഴ്ത്തി. പക്ഷേ, ഇന്ത്യാന വെല്‍സിലും റോം മാസ്റ്റേഴ്സിലും ബാഴ്സലോണയിലും മാഡ്രിഡിലും നേടിയ വിജയങ്ങളിലൂടെ നദാലിലെ പോരാളി തിരിച്ചുവന്നു.
ഫ്രഞ്ച് ഓപ്പണിന്റെ ആദ്യഘട്ടത്തില്‍ നദാലിന്റെ പ്രകടനം പതിവു താളത്തിലെത്തിയിരുന്നില്ല. ഒന്നാം റൗണ്ടില്‍ ജര്‍മനിയുടെ ഡാനിയേല്‍ ബ്രാന്‍ഡസിനെ അതിജീവിക്കാന്‍ നാല് സെറ്റുകള്‍ കളിക്കേണ്ടിവന്നു സ്പാനിഷ് ചാമ്പ്യന്‍. രണ്ടാംവട്ടത്തില്‍ സ്ലോവേക്യയുടെ മാര്ട്ടിന് ക്ലി സാനും നദാല്‍ ഒരു സെറ്റ് വിട്ടുകൊടുത്തു. പിന്നെ പ്രീ- ക്വാര്‍ട്ടറില്‍ ജപ്പാന്റെ കീ് നിഷികോരിയെയും ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്റിങ്കയെയും സ്ട്രൈയിറ്റ് സെറ്റുകള്‍ക്ക് തകര്‍ത്ത് നദാല്‍ പ്രതാപിയുടെ പരിവേഷം തിരിച്ചുപിടിച്ചു.
സെമിയില്‍ നിതാന്ത വൈരി ദ്യോക്കോവിച്ചുമായുള്ള ഐതിഹാസിക പോരാട്ടം നദാലിലെ ചാമ്പ്യന്‍ പ്ലേയറുടെ ഊര്‍ജസ്വലതയുടെ പൂര്‍ണ ആവാഹനം സാധ്യമാക്കി. ഏതു തരം പ്രതലത്തിലും നദാലിനെ വീഴ്ത്താന്‍ ഏറെ കെല്‍പ്പുള്ള പ്രതിയോഗി ദ്യോക്കോ തന്നെ. അതിനെ സാധൂകരിക്കുംവിധം ഉജ്വലമായ റാക്കറ്റ് സ്കില്ലുകള്‍ പുറത്തെടുത്ത് സെര്‍ബ് സ്റ്റാര്‍. അവസാന സെറ്റില്‍ ദ്യോക്കോ നിര്‍ണായക ബ്രേക്ക് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ നദാലിന്റെ വിജയതൃഷ്ണയെ ആത്യന്തികമായി ദ്യോക്കോയ്ക്ക് പ്രണമിക്കേണ്ടിവന്നു.
2012 ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിനു സമാനമായ മഹത്തായ മത്സരം. അന്ന് ജയം നൊവാക്കിനൊപ്പം നിന്നു. ഇത്തവണ വിജയിയുടെ സ്ഥാനത്ത് ഞാനും, മത്സരശേഷം നദാല്‍ പറഞ്ഞു. നൊവാക്ക് മഹാനായ താരമാണ്. ഇവിടെയൊരുനാള് അദ്ദേഹം കിരീടം ഉയര്‍ത്തുമെന്നും പ്രവചിച്ച റാഫ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് പൊട്ടുംകുത്തി.
ഫൈനലില്‍ മുഖാമുഖം നിന്ന സ്വന്തംനാട്ടുകാരനും കൂട്ടുകാരനുമൊക്കെയായ ഡേവിഡ് ഫെറര്‍ ഒരു ഗ്രാന്‍ഡ്സ്ലാം കിരീടത്തിന് അര്‍ഹനാണെന്നു നദാല്‍ പോലും സമ്മതിക്കും. റോജര്‍ ഫെഡററെ മറിച്ചിട്ടെത്തിയ ആതിഥേയ താരം ജോ വില്‍ഫ്രഡ് സോംഗയെ സെമിഫൈനലില്‍ പറപറപ്പിച്ച ഫെറര്‍ കേളീമികവിന്റെ ഉന്നതിയിലുമായിരുന്നു.എന്നാല്‍ പ്രതിഭാ സമ്പത്തിന്റെ മൂര്‍ത്തരൂപമായ റാഫയ്ക്കു മുന്നില്‍ താന്‍ എത്രനിസാരനാണെന്നു ഫെററര്‍ അതിവേഗം തിരിച്ചറിഞ്ഞു. കരുത്തുംവേഗവും സമന്വയിപ്പിച്ച നദാല്‍ കോര്‍ട്ടില്‍ ചാട്ടുളിയായപ്പോള് ഫെററുടെ കന്നിക്കിരീട സ്വപ്നങ്ങള്‍ പ്രളയ ജലത്തില്‍ വീണ പൂവിതള്‍പോലെ ഒഴുകിയകന്നു.
എസ്.പി. വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: