തിരുവനന്തപുരം: അഞ്ചുമാസത്തിനിടെ സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് 140 പേര് മരിച്ചെന്ന് വകുപ്പ് മന്ത്രി വെളിപ്പെടുത്തിയിട്ടും പ്രതിപക്ഷത്തിന് നിസ്സംഗത. സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ചവരുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ ആരോഗ്യമന്ത്രി വെളിപ്പെടുത്തിയിട്ടും പ്രതിപക്ഷത്തിന്റെ പ്രതിഷേധം വെറുമൊരു വാക്കൗട്ടിലൊതുങ്ങി. തൊട്ടതിനും പിടിച്ചതിനും നടുത്തളത്തിലിറങ്ങി നിയമസഭ സ്തംഭിപ്പിക്കലും സഭാ ബഹിഷ്കരണവും നടത്തുന്ന പ്രതിപക്ഷം, 140 ജീവനുകള്‍ പൊലിഞ്ഞെന്നത് കേട്ടിട്ടും പേരിനൊരു പ്രതിഷേധം മാത്രം നടത്തി പിന്‍വാങ്ങിയെന്നത് ഭരണപക്ഷത്തേപ്പോലും അമ്പരപ്പിച്ചു.
2013 ജനുവരി മുതല്‍ ജൂണ്‍ 11വരെയുള്ള അഞ്ചുമാസത്തിനിടെ പത്തുലക്ഷം പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചതായും 140 പേര് പനിയെത്തുടര്‍ന്ന് മരിച്ചതായുമാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. പങ്കാളിത്ത പെന്ഷന് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കഴിഞ്ഞ സമ്മേളനത്തില്‍ തുടര്‍ച്ചയായി നിയമസഭ സ്തംഭിപ്പിച്ചിരുന്നു. ഇക്കാലയളവില്‍ പ്രധാന ബില്ലുകള്‍ ചര്‍ച്ചകൂടാതെ പാസാക്കുകയും ചെയ്തു. എന്നാല്‍, അടിയന്തരപ്രമേയം നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ നിരാകരിച്ചപ്പോഴും കാര്യമായ ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല.
ഇന്നലെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ചും പ്രതിപക്ഷം ആവോളം ബഹളം വെച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാത്ത പ്രതിപക്ഷം ബഹളംവച്ചെങ്കിലും അത് നടുത്തളത്തിനു സമീപം അവസാനിച്ചു. പകര്‍ച്ചപ്പനി ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും ഭരണപക്ഷത്തിന്റെ മറുചോദ്യത്തിനു മുന്നില്‍ വഴിമുട്ടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നഷ്ടപരിഹാരം നല്കിയ കീഴ്വഴക്കമുണ്ടെങ്കില്‍ അനുവദിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ ഈ ആവശ്യത്തില്‍നിന്നും പ്രതിപക്ഷ നേതാക്കള്‍ പിന്‍വാങ്ങി. നാട് പനിച്ച് വിറക്കുമ്പോഴും മരണസംഖ്യ ഓരോ ദിനവും കൂടുംമ്പോഴും ഭരണ പ്രതിപക്ഷങ്ങള്‍ക്ക് ചലനമില്ല. വോട്ട് ചെയ്ത് അധികാരക്കസേരയിലിരുത്തിയ ജനങ്ങളോട് അവര്‍ മുഖംതിരിഞ്ഞ് നില്ക്കുന്നു.
സംസ്ഥാനം ആരോഗ്യ രംഗത്ത് നേരിടുന്ന പ്രശ്നത്തിന് പരിഹാരം കാണാതെ വകുപ്പ് മന്ത്രി ക്ഷേത്രങ്ങളില്‍ ഭജനയിരിക്കാന് പോയിരിക്കുകയാണെന്നും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് സ്ഥിതിഗതികള്‍ വഷളാക്കിയതുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്്. പനി പ്രതിരോധമരുന്നകള് ആശുപത്രികളില്‍ ലഭ്യമല്ലെന്നും ഇത് സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ വേണ്ടിയാണെന്നും ആരോപണമുണ്ട്. മാലിന്യ നിര്‍മ്മാര്‍ജ്ജനവും മഴക്കാല പൂര്‍വ്വ ശുചീകരണവും കാര്യക്ഷമമായി നടത്താത്തതിനാലാണ് പനി ഭീകരമാം വിധം പടര്‍ന്ന് പിടിച്ചത്. പനിച്ചൂടില്‍ സംസ്ഥാനം മരവിക്കുമ്പോള്‍ പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കാനാണ് ഇരുപക്ഷവും ശ്രമിച്ചത്.
ജനുവരി മുതല്‍ ജൂണ്‍വരെ പനിബാധിച്ചവരുടെയും മരിച്ചവരുടെയും കണക്കുകള്‍ പ്രതിപക്ഷം നിരത്തിയപ്പോള്‍ എല്‍ഡിഎഫ് കാലത്തെ കണക്കുകള്‍ നിരത്തി ഭരണപക്ഷം ഇതിനെ പ്രതിരോധിച്ചു. സംസ്ഥാനത്ത് ജനുവരി മുതല്‍ 9,94,118 പേര്‍ക്ക് പകര്‍ച്ചപ്പനി ബാധിച്ചപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇക്കാലയളവില്‍ 7,45,775 പേര്‍ക്ക് ബാധിച്ചെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത് വിവരശേഖരണം കാര്യക്ഷമമായതിനാലാണെന്നായിരുന്നു മന്ത്രിയുടെ വാദം. മുന്‍കാലങ്ങളില്‍ സ്വകാര്യാശുപത്രികളില്നിന്ന് പനി കണക്കുകള്‍ ശേഖരിച്ചിരുന്നില്ല. 75 ശതമാനം കണക്കുകള്‍ മാത്രമാണ് പുറത്തുവന്നത്. എന്നാല്‍, ഇപ്പോള്‍ സ്വകാര്യാശുപത്രികളില്നിന്നുള്ള കണക്കുകള്‍ക്കൂടി ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം, സ്വകാര്യാശുപത്രികളിലെ കണക്കുകള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ടെന്ന അവകാശവാദം പൊള്ളയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
കെ.വി.വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: