കൊച്ചി: ഐ.പി.എല്‍ വാതുവയ്പ് കേസില്‍ ജാമ്യം ലഭിച്ച രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം എസ്.ശ്രീശാന്ത് കൊച്ചിയിലെത്തി. രാവിലെ 9.20ഓടെ എയര്‍ഇന്ത്യാ വിമാനത്തിലാണ് സുഹൃത്തുക്കള്‍ക്കൊപ്പം ശ്രീശാന്ത് എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ശ്രീശാന്തിനെ ആരാധകരും സുഹൃത്തുക്കളും ചേര്‍ന്ന് സ്വീകരിച്ചു. നിരപരാധിത്വം തെളിയിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്ന് ശ്രീശാന്ത് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജാമ്യം ലഭിച്ച ശ്രീശാന്ത് ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ തിരക്ക് ഒഴിവാക്കാന്‍ വി.ഐ.പി ഗേറ്റ് വഴി അകത്തേയ്ക്ക് കടക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ശ്രീശാന്ത് പ്രധാനഗേറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. മാധ്യമങ്ങളെ കാണാനും അദ്ദേഹം തയാറായി. ശ്രീശാന്തുമായി എയര്‍ ഇന്ത്യാ വിമാനം നെടുമ്പാശേരിയില്‍ എത്തുമ്പോള്‍ സമയം രാവിലെ ഒമ്പത് മണി കഴിഞ്ഞിരുന്നു.
പരിശോധനകള്‍ക്ക് ശേഷം 9.20ഓടെ ശ്രീശാന്ത് സുരക്ഷാ വലയത്തില്‍ പുറത്തെത്തി. സന്തോഷവാനായി കാണപ്പെട്ട ശ്രീശാന്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കി. നാട്ടിലെത്തിയതില്‍ സന്തോഷമുണ്ടെന്നും അച്ഛനെയെയും അമ്മയെയും കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. ശത്രുക്കള്‍ക്ക് പോലും തന്റെ ഗതിയുണ്ടാകരുതെന്ന് പറഞ്ഞ ശ്രീശാന്ത് ഇതുവരെ പിന്തുണ നല്‍കിയവര്‍ക്കെല്ലാം നന്ദി പറഞ്ഞു.
ഒത്തുകളിയില്‍ എനിക്ക് പങ്കില്ല. അത് തെളിയിക്കാന്‍ എനിക്കു കഴിയും. കഴിഞ്ഞ 27 ദിവസങ്ങള്‍ മറക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. ജയിലിലായിരുന്നപ്പോള്‍ പിന്തുണച്ച എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ശ്രീശാന്ത് പറഞ്ഞു. ആരാധകര്‍ക്കിടയില്‍ നിന്നും നന്നെ പാടുപെട്ടാണ് ശ്രീശാന്തിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ചത്. വിമാനത്താവളത്തില്‍ നിന്നും തൃപ്പൂണിത്തുറയിലെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടിലേക്കാണ് ശ്രീശാന്ത് പോയത്.
26 ദിവസം ജുഡിഷ്യല്് കസ്റ്റഡിയില്‍ കഴിഞ്ഞ ശ്രീശാന്ത് ജാമ്യം ലഭിച്ച് ഒരു ദിവസത്തിന് ശേഷമാണ് തിഹാര്‍ ജയിലില്‍ നിന്നും പുറത്തു വന്നത്. ശ്രീശാന്തിനെതിരെ മോക്ക ചുമത്തിയതിന് മതിയായ തെളിവില്ലെന്ന് വ്യക്തമാക്കി കൊണ്ട് സാകേത് കോടതി ശ്രീശാന്ത് ഉള്‍പ്പെട 18 പേര്‍ക്ക് തിങ്കളാഴ്ചയാണ് ജാമ്യം നല്‍കിയത്. രാജസ്ഥാന് റോയല്‍സ് താരമായ അങ്കിത് ചവാന്, ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്ദ്ദനന് എന്നിവരും ജാമ്യം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.
ശ്രീശാന്തുള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ മോക്ക ചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: