ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായി പ്രചരിപ്പിക്കുന്ന ഭക്ഷ്യസുരക്ഷാ ബില്ലിന്റെ അവതരണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിസഭയില്‍ ഭിന്നത രൂക്ഷമായി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നതിനായി വിളിച്ചുചേര്‍ത്ത കേന്ദ്രമന്ത്രിസഭാ യോഗത്തിലുണ്ടായ എതിര്‍പ്പാണ് ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സ് താല്‍ക്കാലികമായി മാറ്റി വയ്ക്കാന്‍ കാരണമായത്.
ഓര്‍ഡിനന്‍സ് തയ്യാറായെന്നും ഇന്നലെത്തന്നെ പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രമന്ത്രിസഭാ യോഗത്തിലേക്കു കയറിയ ഭക്ഷ്യമന്ത്രി കെ.വി തോമസിന്റെ നീക്കങ്ങള്‍ക്ക് വന്‍തിരിച്ചടിയാണ് മന്ത്രിസഭയിലെ ഭിന്നത മൂലം ലഭിച്ചത്. ഇന്നലെ നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ജയറാം രമേശും കൃഷിമന്ത്രി ശരത്പവാറും ബില്ല് ഓര്‍ഡിനന്‍സായി കൊണ്ടുവരാനുള്ള നീക്കത്തെ എതിര്‍ത്തു. ഇതോടെ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള ശ്രമം താല്‍ക്കാലികമായി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിക്കുകയായിരുന്നു.
ഭക്ഷ്യസുരക്ഷാബില്‍ ഓര്‍ഡിനന്‍സായി അവതരിപ്പിച്ചാല്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന സമാജ്വാദി പാര്‍ട്ടിയുടെ ഭീഷണിയും സര്‍ക്കാരിന് തിരിച്ചടിയായി. ഇത്രയും പ്രാധാനപ്പെട്ട കാര്യം ഓര്ഡിനന്സാക്കരുതെന്നായിരുന്നു പവാറിന്റെ നിലപാട്. ജയറാം രമേശും ഇതേ നിലപാടാണ് സ്വീകരിച്ചത്.
ഇതിനു പുറമേ ഓര്‍ഡിനന്‍സായി ബില്ല് അവതരിപ്പിച്ചാല്‍ ആറുമാസത്തിനകം സഭയില്‍ പാസാക്കിയില്ലെങ്കില്‍ റദ്ദാകുമെന്ന കാര്യം ഉയര്‍ത്തി മറ്റു ചില മന്ത്രിമാര്‍ കൂടി രംഗത്തെത്തിയതോടെ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതോടെ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം ബില്ല് അവതരിപ്പിച്ചാല്‍ മതിയെന്ന നിലപാടില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എത്തുകയായിരുന്നു.
പ്രതിപക്ഷവുമായി കൂടിയാലോചനകള്‍ നടത്തി ബില്ല് സഭയില്‍ അവതരിപ്പിക്കുന്നതിനാണ് ഇനി സര്‍ക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സമവായമുണ്ടാക്കുന്നതിനായി കേന്ദ്രമന്ത്രിമാരായ കെ.വി.തോമസ്, സുശീല്‍കുമാര്‍ ഷിന്‍ഡെ, കമല്‍നാഥ് എന്നിവരെ മന്ത്രിസഭ ചുമതലപ്പെടുത്തി. ചര്‍ച്ചകളില്‍ ധനമന്ത്രി പി.ചിദംബരവും പങ്കെടുക്കും. ഭക്ഷ്യസുരക്ഷാ ബില്ല് തയ്യാറാണെന്നും പ്രതിപക്ഷ സഹകരണം ഉണ്ടായാല്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്ത് ബില്ല് അവതരിപ്പിക്കുമെന്നും ധനമന്ത്രി പി.ചിദംബരം മാധ്യമങ്ങളോട് വ്യക്തമാക്കി.
അതിനിടെ പൊതു തെരഞ്ഞെടുപ്പ് ഏതു നിമിഷവും സംഭവിക്കാമെന്നതിന്റെ മുന്നോടിയായാണ് ഭക്ഷ്യസുരക്ഷാ ബില്ല് പാസാക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ അനാവശ്യ ധൃതിയെന്നാണ് സംസാരം. ചര്‍ച്ചകള്‍ ഇല്ലാതെ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തിനെതിരെ മുഖ്യപ്രതിപക്ഷമായ ബിജെപിയും സമാജ് വാദി പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികളും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഛത്തീസ്ഗഢില്‍ ബിജെപി സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ പദ്ധതിയുടെ ചുവടു പിടിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താതെ പാസാക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഭേദഗതികള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന കടുംപിടുത്തത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയാണ് കേന്ദ്രമന്ത്രിസഭായോഗത്തില് കിട്ടിയതെന്നത് ശ്രദ്ധേയമാണ്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: