കൊച്ചി: സിബിഐ ഉദ്യോഗസ്ഥന് ഹരിദത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐയിലെ ഡിവൈഎസ്പിയുടെ നടപടികള്‍ സിബിഐക്കുതന്നെ നാണക്കേടാണെന്ന് ഹൈക്കോടതി. ആത്മഹത്യക്കേസില്‍ മേലുദ്യോഗസ്ഥരെ രക്ഷിക്കാന്‍ ഡിവൈഎസ്പി നന്ദകുമാരന് നായര്‍ വഴിവിട്ടു പ്രവര്‍ത്തിച്ചു. കോടതിയുടെ ഉത്തരവുകളെ പോലും വിമര്‍ശിക്കാന്‍ തയ്യാറായി. ഈ കോടതിയുടെ ഉത്തരവുകള്‍ നടപ്പാക്കരുതെന്നു കീഴുദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്കി. കോടതി ഉത്തരവില്‍ തെറ്റായ കാര്യങ്ങളുണ്ടെന്നു പോലും പറയാന്‍ തയ്യാറായി. ഡിവൈഎസ്പി നന്ദകുമാരന് നായര്‍ സിബിഐക്കു നാണക്കേടാണ്, ജസ്റ്റീസ് ഭവദാസന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
കസ്റ്റഡിയിലിരിക്കെ കൊലക്കേസ് പ്രതിയായ സമ്പത്ത് കൊല്ലപ്പെട്ട കേസന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥന് ഹരിദത്തിന് ആത്മഹത്യ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട നപടികള്ക്കിടെയാണ് സിബിഐയേയും ക്രൈംബ്രാഞ്ചിനേയുംഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. സമ്പത്ത് കൊലക്കേസിലെ പ്രതികളായ ഐപിഎസ് ഉദ്യോഗസ്ഥര്‍ മുഹമ്മദ് യാസീന്‍, വിജയ് സാഖറെ എന്നിവരെ രക്ഷിക്കാന്‍ സിബിഐയിലെ ഡിവൈഎസ്പി നന്ദകുമാരന് നായര്‍ ശ്രമിച്ചെന്നും പേരെടുത്തു പറഞ്ഞ് കോടതി വിമര്‍ശിച്ചു. ഹരിദത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഞാറയ്ക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളായ സിബിഐ ഇന്‍സ്പെക്ടര്‍മാര്‍ രാജനും ഉണ്ണികൃഷ്ണനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു. ജസ്റ്റിസ് പി. ഭവദാസനാണ് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
സമ്പത്തിനെ ഉരുട്ടിക്കൊല ചെയ്ത കേസിലെ പ്രതികളായ ഐപിഎസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഹരിദത്തിന്റെ ആത്മഹത്യ കീഴുദ്യോഗസ്ഥരായ രാജന്റെയും ഉണ്ണികൃഷ്ണന്റെയും തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് കോടതി വിമര്‍ശിച്ചു. ഹരിദത്തിന്റെ ആത്മഹത്യാക്കേസ് ഏറ്റെടുത്ത് എസ്പി സൈമണ്‍ സമ്പത്ത് കൊലക്കേസിലെ സാക്ഷികളെ ചോദ്യം ചെയ്തത് സംശയം ജനിപ്പിക്കുന്നു. ഇത് മൊഴികളില്‍ വൈരുധ്യം സൃഷ്ടിക്കാനായിരിക്കുമെന്നും കോടതി നിരീക്ഷിച്ചു.
ജാമ്യഹര്‍ജി സമര്‍പ്പിച്ച ഉദ്യോഗസ്ഥരെ ഹരിദത്ത് ആത്മഹത്യാക്കേസില്‍ കൃത്രിമ തെളിവുകളുണ്ടാക്കി ബലിയാടാക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചതായും അന്വേഷണം ശരിയായ ദിശയിലല്ലെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹരിദത്ത് സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നെന്നും വ്യക്തമാക്കി. കേസന്വേഷണം അട്ടിമറിച്ച സിബിഐയും ക്രൈംബ്രാഞ്ചും ആത്മഹത്യയുടെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതില്‍ കുറ്റകരമായ വീഴ്ച വരുത്തി.
സമ്പത്ത് കേസിന്റെ അന്വേഷണം ഏറ്റെടുത്ത ഹരിദത്ത് 2011 മാര്‍ച്ച് 14ന് ഐപിഎസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ സിജെഎം കോടതിയെ വാറണ്ടിനായി സമീപിച്ചു. എന്നാല്‍ മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് വാറണ്ട് മടക്കി നല്കിയ ഹരിദത്ത് തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുന്നു. കേസന്വേഷണത്തില്‍ ഇടപെട്ട സിബിഐ ഡിവൈഎസ്പി നന്ദകുമാരന് നായര്‍ ഹരിദത്തിനെ വഴിതെറ്റിക്കാന്‍ ശ്രമിച്ചു. സമ്പത്ത് കേസ് ശരിയായി അന്വേഷിക്കണമെന്ന കോടതിവിധി നടപ്പാക്കാത്ത നന്ദകുമാരന് നായര്‍ കോടതിയെയും വിമര്‍ശിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കാനും പ്രതികളായ ഐപിഎസ് ഉദ്യോഗസ്ഥരെ രക്ഷിക്കാനും മാത്രമാണ് സിബിഐ ശ്രമിച്ചതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. കേസില്‍ അനുചിതമായ ഇടപെടല്‍ നടത്തിയ നന്ദകുമാരന് നായര്‍ സിബിഐക്ക് നാണക്കേടാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സിബിഐ ഇന്‍സ്പെക്ടര്‍മാരായ രാജനും ഉണ്ണികൃഷ്ണനും ജൂണ്‍ 18ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകണമെന്ന് ജസ്റ്റിസ് ഭവദാസന്‍ നിര്‍ദേശിച്ചു. സമ്പത്ത് കേസില്‍ സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സിജെഎം കോടതി സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: