ന്യൂദല്‍ഹി: കാര്യങ്ങള്‍ അനുകൂലമാക്കാന്‍ എണ്ണക്കമ്പനി ഉടമകള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി. കാലങ്ങളായി വന്ന പെട്രോളിയം മന്ത്രിമാരെ ഭയപ്പെടുത്തുന്നത് എണ്ണ ലോബിയുടെ പതിവാണെന്നും വീരപ്പ മൊയ്ലി പറഞ്ഞു.
എണ്ണ ഇറക്കുമതി, ഖനന മാഫിയകള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് പെട്രോളിയം മന്ത്രി പ്രതികരിച്ചത്. സര്‍ക്കാരിന്റെ എണ്ണ വില വര്ധനയുമായുള്ള തീരുമാനങ്ങളില്‍ ഇവര്‍ ഇടപെടാറുണ്ടെന്നും സര്‍ക്കാരിന്റെ ചില തീരുമാനങ്ങള്‍ ഈ മാഫിയകള്‍ അട്ടിമറിക്കാറുണ്ടെന്നും പെട്രോളിയം മന്ത്രി വ്യക്തമാക്കി.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പിന് പ്രകൃതിവാതകത്തിന് വില കൂട്ടാനുള്ള അനുമതി നല്‍കാനുള്ള തീരുമാനത്തിനെതിരെ നേരത്തെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൃഷ്ണ, ഗോദാവരി തടത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന പ്രകൃതി വാതകത്തിന് ഒരു യൂണിറ്റിന് നാല് ഡോളറില്‍ നിന്നും 14 ഡോളറായി ഉയര്‍ത്താന്‍ മന്ത്രിസഭ അനുമതി നല്കാന് പോകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. സബ്സിഡി നല്‍കുക വഴി ഖജനാവിന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 18,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് സി.പി.ഐ എം.പി ഗുരുദാസ് ദാസ് ഗുപ്ത ചൂണ്ടിക്കാട്ടിയിരുന്നു.
വില കൂട്ടുക വഴി റിലയന്‍സിന് ഒരു വര്‍ഷം 16,20,000 കോടി രൂപ അധികവരുമാനം ഉണ്ടാകും. കേന്ദ്ര രാസവള മന്ത്രാലയത്തിന്റെയും ഊര്ജമന്ത്രാലയത്തിന്റെയും എതിര്‍പ്പ് മറികടന്നായിരുന്നു പെട്രോളിയം വകുപ്പിന്റെ തീരുമാനമെന്ന് ഗുരുദാസ് ദാസ്ഗുപ്ത പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു വീരപ്പ മൊയ്ലിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: