തിരുവനന്തപുരം : സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ സരിത എസ് നായരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം കേരള സമൂഹത്തെ ഞെട്ടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്.. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് കേരള ജനതയോട് മാപ്പ് പറയണമെന്നും വി.എസ്.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് വി എസ് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. രാജിവെച്ച് മുഖ്യമന്ത്രി അന്വേഷണത്തെ നേരിടണം . അല്ലാത്ത പക്ഷം രാജിവെപ്പിക്കാന്‍ പ്രതിപക്ഷം വേറെ വഴി നോക്കും. തട്ടിപ്പ് സംഘത്തിന്റെ സംഘാടകനും സഹായിയുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാറിയെന്നും വി.എസ് പറഞ്ഞു.
സോളാര്‍ തട്ടിപ്പു കേസുകളിലെ പ്രതികളുമായി മുഖ്യമന്ത്രിക്കുള്ള ബന്ധം വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ സഹായികളുടെ ഫോണ്‍വിളികളിലെ ദുരൂഹത നീക്കാനും മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. വിജ്ഞാന് ഭവനില്‍ വെച്ച് മുഖ്യമന്ത്രി സരിതയെ കണ്ടെന്ന ആരോപണം ഗുരുതരമാണ്. സരിതയുടെ ഭര്‍ത്താവ് എന്ന് അവകാശപ്പെടുന്ന ബിജുവുമായി അടച്ചിട്ട മുറിയില്‍ എന്തിന് ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. ബിജുവിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്കി മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും വിഎസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സോളാര്‍ കമ്പനിക്ക് അനുകൂലമായി കത്ത് നല്‍കിയതായും എമേര്‍ജിങ് കേരളയില്‍ സോളാര്‍ പദ്ധതി ഉള്‍പ്പെടുത്തുമെന്ന് വാക്ക് നല്‍കിയതായും വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വി.എസ്സിന്റെ പ്രതികരണം. മുഖ്യമന്ത്രി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പഴി തന്റെ കൂടെയുള്ളവരുടെ മേല്‍ കെട്ടി വെയ്ക്കാന്‍ വേണ്ടിയാണ് .
നേതാക്കള്‍ക്ക് നിഷേധിക്കാന്‍ കഴിയാത്തത്ര വെളിപ്പെടുത്തല്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. എല്ലാം സുതാര്യമാണെന്ന് വിളിച്ച് പറയുന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ എങ്ങനെ തട്ടിപ്പ് നടന്നു എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: