ന്യൂദല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയ്ക്ക് മുന്നോടിയായി എ.ഐ.സി.സി പ്രവര്‍ത്തക സമിതി പുന:സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പ്രവര്‍ത്തക സമിതി അംഗമായി തുടരും.21 അംഗങ്ങളാണ് പ്രവര്‍ത്തക സമിതിയില്‍ ഉള്ളത്. രാജിവച്ച കേന്ദ്ര മന്ത്രി അജയ് മാക്കനാണ് എ.ഐ.സി.സി.യുടെ പുതിയ മാദ്ധ്യമ വിഭാഗം തലവന്‍. എട്ടു വര്‍ഷമായി ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് മാദ്ധ്യമ വിഭാഗം മേധാവി ആയിരുന്നത്. മുന്‍ മന്ത്രി സി.പി.ജോഷിയെയും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി. കേരളത്തില്‍ നിന്ന് വി.ഡി.സതീശന് സെക്രട്ടറിയായി.
12 പുതിയ ജനറല്‍ സെക്രട്ടറിമാര്‍, സ്വതന്ത്ര ചുമതലയുള്ള 42 സെക്രട്ടറിമാര്‍ എന്നിവരാണ് പുന:സംഘടനയില്‍ ഉള്ളത്. ഓരോ സെക്രട്ടറിക്കും പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പോഷക സംഘനടകളുടെ ചുമതല കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തുടര്‍ന്നു വഹിക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി അഹമ്മദ് പട്ടേലും ട്രഷററായി മോത്തിലാല്‍ വോറയും തുടരും. മധുസൂദന്‍ മിസ്ത്രിയെ കേരളത്തിന്റെ ചുമതലയില്‍ നിന്ന് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: