എരുമേലി: കരിങ്കല്ലുംമൂഴി പാലം നിര്‍മ്മാണ അഴിമതിയുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മറ്റി തന്നെ ഏര്‍പ്പെടുത്തിയ സബ് കമ്മറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഏഴുദിവസത്തിനകം രേഖാമൂലം വാങ്ങണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.
കരിങ്കല്ലുംമൂഴിയില്‍ വെട്ടിയാനിക്കല്‍ അസീസ്സ് എന്നയാളുടെ വീടിനു മുന്‍വശത്തുകൂടി അമ്പലംതോടിന് കുറുകേ നിര്‍മ്മിച്ച പാലമാണ് ലക്ഷങ്ങളുടെ അഴിമതി വിവാദത്തിന് വഴിയൊരുക്കിയത്. 2008-09 ലാണ് സംഭവം. നടപ്പാത മാത്രമായിരുന്ന പഴയപാലം പൊളിച്ച് വലിയ പാലം നിര്‍മ്മിക്കുന്നതിനായി പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതി ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ പഴയപാലം പൊളിച്ചതും പുതിയപാലം നിര്‍മ്മിച്ചത് താനാണെന്നും പഞ്ചായത്തിന് യാതൊരു അവകാശനവും പാലത്തിന് മേല്‍ ഇല്ലെന്ന് കാട്ടി വെട്ടിയാനിക്കല്‍ അസീസ് രംഗത്തിറങ്ങിയതാണ് ലക്ഷങ്ങളുടെ അഴിമതി പുറത്താക്കുന്നത്. കരിങ്കല്ലും മൂഴിയില്‍ നിര്‍മ്മാണം പൂര്‍ത്തിയക്കിയ പാലം ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്തംഗങ്ങളെ സ്വകാര്യവ്യക്തിയും സംഘവും തടഞ്ഞതാണ് അഴിമതി പഞ്ചായത്ത് കമ്മറ്റി ഭരണസമിതിയിലേക്ക് നീങ്ങിയത്.
അഴിമതി വിവാദമായതോടെ പ്രതിപക്ഷമുള്പ്പെടുന്ന എട്ട് അംഗ അന്വേഷണ സബ് കമ്മറ്റിയെ പഞ്ചായത്ത് നിയോഗിക്കുകയായിരുന്നു. എന്നാല്‍ പല തവണ അന്വേഷണം നടത്തിയിട്ടും രണ്ടുവര്‍ഷമായി അന്വേഷണ റിപ്പോര്‍ട്ട് ഭരണസമിതിയില്‍ വയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് സംഭവം സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ എത്തിയത്.
കരിങ്കല്ലുംമൂഴി പാലം നിര്‍മ്മാണ അഴിമതി റിപ്പോര്‍ട്ട്, അഴിമതി അന്വേഷിക്കാന്‍ തീരുമാനിച്ച പഞ്ചായത്ത് കമ്മറ്റിയുടെ പകര്‍പ്പ് സബ് കമ്മറ്റിയുടെ വിവരങ്ങള്‍ എന്നീ വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം കനകപ്പലം സ്വദേശി ബിജു വഴിപ്പറമ്പില്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയെങ്കിലും മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് സംസ്ഥാന വിവരാവകാശ കമ്മീഷന് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ 14-05-2013 ല്‍ കമ്മീഷണംഗങ്ങള് പഞ്ചായത്ത് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ഷുക്കൂര്‍ മുഹമ്മദില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇതിലും പരാതിക്കാരന് ആവശ്യപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലെന്ന കമ്മീഷന്റെ തന്നെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സബ് കമ്മറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് രേഖാമൂലം കത്ത് നല്കി വാങ്ങുമെന്ന് നം.15430/എസ്ഐസി-ജി-6/2012 ഫയല്‍ നമ്പരായി സംസ്ഥാന വിവരാവകാശ കമ്മീഷന് എരുമേലി ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിക്കാരന് ആവശ്യപ്പെട്ട രേഖകള്‍ വലിയ അഴിമതി പുറത്തുകൊണ്ടുവരാന്‍ സഹായകമാകുമെന്നും എന്നാല്‍ രണ്ടുവര്‍ഷമായിട്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരിക്കുന്ന സബ് കമ്മറ്റിയുടെ ഉദ്ദേശശുദ്ധിയില്‍ സംശയം ഉണര്‍ത്തുന്നുവെന്നും കമ്മീഷന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു പഞ്ചായത്തംഗമെന്ന നിലയില്‍ ഓണറേറിയം ഫീസ്, ടിഎ, ഡി.എ എന്നീ ആനുകൂല്യങ്ങള്‍ പൊതുഖജനാവില്‍ നിന്നും കൈപ്പറ്റുന്ന ഇവര്‍ വിവരാവകാശ നിയമപ്രകാരം അന്വേഷിക്കുന്ന വിവരം സമയബന്ധിതമായി ഏല്‍പ്പിക്കേണ്ടതാണ്. ഇതിനു താമസമുണ്ടായാല്‍ ജനപ്രതിനിധികളുടെ പേരില്‍ വിവരാവകാശ നിയമം 5(5) പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
സബ് കമ്മറ്റി അന്വേഷണ റിപ്പോര്‍ട്ടില്‍ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ കരാറുകാരനും സ്വകാര്യവ്യക്തിയായ വെട്ടിയാനിക്കല്‍ അസ്സീസ് പാലം പണിയാന്‍ ഏര്‍പ്പെടുത്തിയ കരാറുകാരനും ഒരാള്‍ തന്നെയായിരുന്നുവെന്നും ഇതിന് ചുക്കാന്‍ പിടിച്ചത് പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരും ഒരു ജനപ്രതിനിധിയുമായിരുന്നെന്നും കണ്ടെത്തിയിരുന്നു. ഈ ജനപ്രതിനിധിയെ സംരക്ഷിക്കുന്നതിനായാണ് സിപിഐയിലെ ഏക അംഗവും സബ് കമ്മറ്റി ചെയര്‍മാനുമായ അഡ്വ. സുജിത്ത് കുളങ്ങര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോധപൂര്‍വ്വം അനാസ്ഥകാട്ടിയതാണെന്നും കമ്മറ്റിയിലെ മറ്റംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കരിങ്കല്ലുംമൂഴിപാലം നിര്‍മ്മാണ അഴിമതി ജന്മഭൂമിയാണ് ആദ്യം പുറത്തുകൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: