ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ദല്‍ഹിയില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ വീണ്ടും പരീക്ഷിക്കാന്‍ കോ ണ്‍ഗ്രസിന് മടി. മൂന്നുവട്ടം തുടര്‍ച്ചയായി ദല്‍ഹി ഭരിച്ച ഷീലാ ദീക്ഷിത്തിന്റെ ജനപിന്തുണ പൂര്‍ണ്ണമായും നഷ്ടമായെന്ന് വിലയിരുത്തിയ കോണ്‍ഗ്രസ് ഹൈക്കമാന്റ് മുഖ്യമന്ത്രിസ്ഥാനത്തേക്ക് പുതുമുഖത്തെ അവതരിപ്പിക്കാനാണ് നീക്കം.
നഗരവികസനമന്ത്രി സ്ഥാനം രാജിവയ്പ്പിച്ച് അജയ്മാക്കനെ ദല്‍ഹിയില്‍ പാര്‍ട്ടി ചുമതലകളിലേക്ക് എത്തിച്ചത് ഇതിന്റെ ഭാഗമാണെന്ന് കരുതുന്നു. നിലവില്‍ ന്യൂദല്‍ഹിയില്‍നിന്നുള്ള ലോക്സഭാ എംപിയായ അജയ്മാക്കനെ കമ്മ്യൂണിക്കേഷന്‍ വിങ്ങിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ദല്‍ഹി പിസിസി അദ്ധ്യക്ഷനായി അജയ്മാക്കനെ മാറ്റാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.
രാജ്യതലസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്നതാണ് ഷീലാദീക്ഷിത്തിനെതിരെ ജനവികാരം ഉയരാന്‍ പ്രധാന കാരണമായി കോണ്‍ഗ്രസ് വിലയിരുത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട ഷീലാ ദീക്ഷിതിനെ മുന്നില്‍ നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ പരാജയം കനത്തതാകുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും അഭിപ്രായം. കോമണ്‍വെല്‍ത്ത് അഴിമതിയുള്‍പ്പെടെയുള്ള വിഷയങ്ങളും ഷീലാദീക്ഷിതിന്റെ പ്രതിച്ഛായ തകര്‍ത്തിട്ടുണ്ട്.
ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയ് ഗോയലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തു ശക്തമായി തുടരുന്ന പ്രതിപക്ഷ സമരം ജനങ്ങളുടെ പിന്തുണ പിടിച്ചു പറ്റിയതായാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ ബിജെപി അനുകൂല തരംഗം സംസ്ഥാനത്ത് ഉടലെടുത്തതും ഷീലാദീക്ഷിതിനെ മാറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചു.
അജയ് മാക്കനു പുറമേ റെയില്‍വേ മന്ത്രാലയത്തിന്റെ അധിക ചുമതലയുണ്ടായിരുന്ന ഉപരിതല ഗതാഗത വകുപ്പ് മന്ത്രി സി പി ജോഷിയും ഇന്നലെ രാജിവെച്ചിട്ടുണ്ട്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നതിനായാണ് സി.പി ജോഷിയെ മന്ത്രിസ്ഥാനത്തുനിന്നും ഒഴിവാക്കിയിരിക്കുന്നത്. രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാരിനെതിരെയും വ്യാപക അതൃപ്തിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. സംസ്ഥാന ഭരണം നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെയാണ് പുതിയ തീരുമാനവുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ് രംഗത്തെത്തിയിരിക്കുന്നത്.
രണ്ടു മന്ത്രിമാരുടേയും രാജി രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി അംഗീകരിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന മന്ത്രിസഭ പുനസംഘടനയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ മാറാന്‍ സാധ്യതയുണ്ട്. ശശി തരൂരിന് കൂടുതല്‍ ചുമതല ലഭിച്ചേക്കുമെന്നറിയുന്നു.
നിലവില്‍ കേന്ദ്രമന്ത്രിസഭയില്‍ പത്തോളം ഒഴിവുകളാണുള്ളത്. പവന്‍കുമാര്‍ ബന്‍സല്‍,അശ്വിനികുമാര്‍,ഡിഎംകെ മന്ത്രിമാര്‍,തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ എന്നിവര്‍ രാജി വെച്ച ഒഴിവുകള്‍ ഇന്ന് നടക്കുന്ന പുനസംഘടനയില്‍ നികത്തപ്പെടും. യുപിഎ സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ പുനസംഘടനയായിരിക്കും നടക്കുന്നത്. പുതിയ മന്ത്രിമാര്‍ ഇന്ന് വൈകിട്ട് 5.30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും.
മന്ത്രിസഭ പുനസംഘടയ്ക്കു മുന്നോടിയായി എഐസിസിയും പുനസംഘടിപ്പിച്ചിട്ടുണ്ട്. പ്രമുഖ പലനേതാക്കള്‍ക്കും പാര്‍ട്ടി ചുമതലകള്‍ വച്ചൊഴിയേണ്ടി വന്നിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന എഐസിസി പുനഃസംഘടനയില്‍ സോണിയഗാന്ധി, രാഹുല്‍ ഗാന്ധി, എ.കെ.ആന്റണി ഉള്‍പ്പെടെ 21പേര് അടങ്ങുന്ന പ്രവര്‍ത്തകസമിതിയെ പ്രഖ്യാപിച്ചു.
സി.പി.ജോഷിയും അജയ് മാക്കനുമാണ് പ്രവര്‍ത്തകസമിതിയിലെ പുതുമുഖങ്ങള്‍. 12 ജനറല്‍ സെക്രട്ടറിമാരും കേരളത്തില്‍നിന്ന് വി.ഡി.സതീശന് ഉള്‍പ്പെടെ 42 സെക്രട്ടറിമാരുമുണ്ട്. അഹമ്മദ് പട്ടേല്‍ സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി തുടരും.
മുകുല്‍ വാസ്നിക്കിനാണ് കേരളത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. വി.ഡി.സതീശന് മുകുല്‍ വാസ്നിക്കിനെ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: