പാട്ന: ഒടുവില്‍ ഐക്യജനതാദള്‍ എന്‍ഡിഎക്ക് പുറത്ത്. കഴിഞ്ഞ 17 വര്‍ഷത്തെ സഖ്യം ഉപേക്ഷിക്കുകയാണെന്ന തീരുമാനം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറാണ് പ്രഖ്യാപിച്ചത്. ഇതിനുമുമ്പ് വിളിച്ചുചേര്‍ത്ത മന്ത്രിസഭാ യോഗത്തില്‍ ബിജെപി മന്ത്രിമാര്‍ പങ്കെടുത്തിരുന്നില്ല. സഖ്യം വിട്ട സാഹചര്യത്തില്‍ ജെഡിയു നിയമസഭയില്‍ വിശ്വാസവോട്ട് തേടാനും നിശ്ചയിച്ചു.
ബീഹാര്‍ നിയമസഭയിലെ എന്‍ഡിഎ മന്ത്രിസഭയിലുണ്ടായിരുന്ന ബിജെപിയുടെ 11 മന്ത്രിമാരും രാജിവച്ചു. ജൂണ്‍ 19ന് വിശ്വാസവോട്ട് തേടാനാണ് മുഖ്യമന്ത്രി നിതീഷ്കുമാര്‍ ലക്ഷ്യമിടുന്നത്. സഖ്യം വേര്‍പിരിയുന്നതിനെക്കുറിച്ച് പ്രഖ്യാപിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ എന്‍ഡിഎ കണ്‍വീനര്‍ ശരത്യാദവും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുത്തു. താന്‍ മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനം ഒഴിയുന്നതായും ശരത്യാദവ് അറിയിച്ചു.
ബിജെപി പുതിയ ശൈലിയിലാണ് പോകുന്നതെന്നും അതിനോട് യോജിപ്പില്ലെന്നും നിതീഷ്കുമാര്‍ പറഞ്ഞു. ഇതുവരെ ബീഹാറിലെ മുന്നണിക്കുള്ളില്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ ഇനി അങ്ങനെയായിരിക്കില്ലെന്ന് കരുതുന്നു. മുന്നണി വിടാതെ പാര്‍ട്ടിയുടെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല. ഈ തീരുമാനമെടുക്കാന്‍ പാര്‍ട്ടി നിര്ബന്ധിതമാകുകയായിരുന്നെന്നും നിതീഷ് ചൂണ്ടിക്കാട്ടി.
നേരത്തെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജെഡിയു ദേശീയ നിര്‍വാഹക സമിതി പ്രമേയം പാസ്സാക്കിയിരുന്നു. എന്നാല്‍ ഉചിതമായ സമയത്ത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാമെന്ന് ബിജെപി നിലപാട് വ്യക്തമാക്കിയിരുന്നു.
243 അംഗ ബീഹാര്‍ നിയമസഭയില്‍ ജെഡിയുവിന് 118 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 91 ഉം. പ്രധാന പ്രതിപക്ഷമായ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് 22ഉം കോണ്‍ഗ്രസിന് നാലും സിപിഐക്ക് ഒരംഗവുമുണ്ട്. സ്വതന്ത്രന്മാരായി ആറുപേരുമുണ്ട്. സംസ്ഥാനത്ത് കേവലഭൂരിപക്ഷത്തിന് 122 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.
ബിജെപി-ജെഡിയു സഖ്യം 2005 മുതല്‍ ബീഹാര്‍ ഭരിക്കുകയാണ്. 2005ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവും ബിജെപിയും യഥാക്രമം 139, 102 സീറ്റുകളില്‍ മത്സരിച്ചിരുന്നു. ജെഡിയു 88 സീറ്റിലും ബിജെപി 55 സീറ്റിലും വിജയിച്ചാണ് അന്ന് ഭരണത്തിലേറിയത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളുടെയും സ്ഥിതി ഏറെ മെച്ചപ്പെട്ടു. അന്ന് ജെഡിയു അഞ്ചില്‍ നിന്നും 20 സീറ്റുകളായി തങ്ങളുടെ നില മെച്ചപ്പെടുത്തി. ബിജെപിയാകട്ടെ അഞ്ചില്‍ നിന്നും 12 സീറ്റുകള്‍ നേടി കരുത്തു തെളിയിച്ചിരുന്നു. ആകെ 40 ലോക്സഭാ സീറ്റുകളാണ് ബീഹാറിലുള്ളത്.
1998 മെയ് മാസത്തിലാണ് എന്‍ഡിഎ സഖ്യം നിലവില്‍ വന്നത്. അന്ന് 13 പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ജെഡിയു പ്രസിഡന്റ് ശരത്യാദവിനെ കണ്‍വീനറായും അടല്‍ ബിഹാരി വാജ്പേയിയെ ചെയര്‍മാനാക്കിയുമാണ് സഖ്യം വികസിപ്പിച്ചത്. 1999ല്‍ പഴയ ബീഹാറിലെ 54 ലോക്സഭാ സീറ്റുകളില്‍ ബിജെപി 23ഉം ജെഡിയു 18ഉം നേടിയിരുന്നു. നിതീഷ് വാജ്പേയി മന്ത്രിസഭയില്‍ റെയില്‍വെ മന്ത്രിയുമായി. 2000 മാര്‍ച്ച് 3ന് നിതീഷ്കുമാര്‍ ബീഹാറിന്റെ മുഖ്യമന്ത്രിയായെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാഞ്ഞതിനെത്തുടര്‍ന്ന് ഏഴു ദിവസത്തിന് ശേഷം രാജിവച്ചു.
2005 ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു 55 സീറ്റും ബിജെപി 37 സീറ്റും നേടി. എന്നാല്‍ ആര്‍ക്കും ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കി ബീഹാറില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് 88 സീറ്റ് ജെഡിയുവും 55 സീറ്റ് ബിജെപിയും നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ ബീഹാറില്‍ അധികാരത്തിലേറിയത്. അന്ന് വാജ്പേയിയുടെയും അദ്വാനിയുടെയും ആശിര്‍വാദത്തോടെ നിതീഷ്കുമാര്‍ മുഖ്യമന്ത്രിയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: