കോയമ്പത്തൂര്‍: സോളാര്‍ തട്ടിപ്പു കേസില്‍ ഒളിവിലായിരുന്ന ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ തമിഴ്നാട്ടില്‍ നിന്ന് പോലീസ് പിടികൂടി. കോയമ്പത്തൂരില്‍ വച്ചാണ് പ്രത്യേക സംഘം ബിജുവിനെ കസ്റ്റഡിയിലെടുത്തത്. കേരള തമിഴ്നാട് പോലീസ് സംഘത്തിന്റെ സംയുക്ത അന്വേഷണത്തിലാണ് അറസ്റ്റ്.
തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായത്തോടെയായിരുന്നു ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബിജുവിനെ കണ്ടെത്താനായി നാലു സംഘങ്ങളായി പോലീസ് തെരച്ചില്‍ നടത്തി വരികയായിരുന്നു. തിരിച്ചറിയാതിരിക്കാന്‍ ബിജു മീശ വടിക്കുകയും മുടി വെട്ടി രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു.
വൈകീട്ട് അഞ്ച് മണിക്ക് ബിജുവുമായി പോലീസ് സംഘം കേരളത്തിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്. ബിജു രാധാകൃഷ്ണന്റെ മൊബൈല്‍ ഫോണില്‍ നിന്നുപോയ സന്ദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലുണ്ടെന്ന് വിവരം ലഭിച്ചത്.
ബിജു രാധാകൃഷ്ണനുവേണ്ടി നേരത്തെ തന്നെ പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ബിജുവിന്റെ കൊട്ടാരക്കരയിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. സോളാര്‍ പാനല്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കി ബിജു രാധാകൃഷ്ണന് നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
മുഖ്യമന്ത്രിയെ കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തിയ ബിജു രാധാകൃഷ്ണന് തന്റെ ഭാര്യയായ സരിത എസ് നായരും മുന്‍മന്ത്രി കെ ബി ഗണേഷ് കുമാറും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും ആരോപിച്ചിരുന്നു. ഇതോടെ കുംടുംബ ജീവിതം തകര്‍ന്നെന്നും കുടുംബപ്രശ്നം പരിഹരിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടതെന്നും ബിജു രാധാകൃഷ്ണന് വെളിപ്പെടുത്തി.
മുഖ്യമന്ത്രിയെ മറികടന്ന് പലപ്പോഴും മുഖ്യമന്ത്രിയുടെ സ്റ്റാഫ് തന്നെ സഹായിച്ചെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞിരുന്നു. സരിത എസ്.നായരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: