സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും അധികമാണെന്നും പെന്ഷന് വെട്ടിക്കുറച്ച് അതുപയോഗിച്ച് സാധാരണക്കാര്‍ക്കും പെന്ഷന് നല്‍കണമെന്നൊക്കെയുള്ള വാദങ്ങളും എതിര്‍വാദങ്ങളും പത്രങ്ങളിലും അല്ലാതെയും പ്രചരിച്ചുകൊണ്ടിരിക്കുകയാണല്ലോ? ഈ സാഹചര്യത്തില്‍ പൊതുവില്‍ ശമ്പളത്തെ സംബന്ധിച്ച് ചിലത് ചിന്തിക്കേണ്ടിയിരിക്കുന്നു. ശമ്പളം, പെന്ഷന് എന്നിവയുടെ അടിസ്ഥാന തത്വങ്ങളെ ആദ്യം പരിശോധിക്കാം.
ഒരാള്‍ മറ്റൊരു വ്യക്തിയ്ക്കോ സ്ഥാപനത്തിനോ വേണ്ടി എന്തെങ്കിലും ജോലിയോ, സേവനമോ ചെയ്തുകൊടുക്കുമ്പോള്‍ അതിനുപകരമായി അയാള്‍ ജോലി ചെയ്തു തീര്‍ക്കാനെടുത്ത സമയം, അദ്ധ്വാനം, ആ ജോലി തീര്‍ക്കാന്‍ വേണ്ടിവന്ന സാങ്കേതികമോ അല്ലാത്തതോ ആയ വൈദഗ്ദ്ധ്യം എന്നിവ കണക്കിലെടുത്തുകൊണ്ട് അയാള്‍ക്ക് കൊടുക്കുന്നപ്രതിഫലമാണ് ശമ്പളം. ജോലി ദീര്‍ഘകാലത്തേക്കുള്ളതാണെങ്കില്‍ അതിന് ചില നിശ്ചിത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കരാര്‍ അല്ലെങ്കില്‍ നിയമന ഉത്തരവ് ഉണ്ടായിരിക്കും.
അങ്ങനെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുളഅള കൃത്യനിര്വഹണമാണെങ്കില് അതിനുള്ള പരിഹാരം കൂടി ഉള്‍പ്പെടുത്തിവേണം ശമ്പളം നിശ്ചയിക്കാന്‍. അങ്ങനെ ശമ്പളം നിശ്ചയിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട സംഗതി അത് അവശ്യാധിഷ്ഠിതമായിരിക്കണമെന്നതാണ്. ഭാരതീയ സാമൂഹ്യവ്യവസ്ഥിതിയനുസരിച്ച് അച്ഛന്, അമ്മ, രണ്ടോ മൂന്നോ കുട്ടികള്‍, മുത്തച്ഛന് അല്ലെങ്കില്‍ മുത്തശ്ശി അല്ലെങ്കില്‍ രണ്ടുപേരും കൂടി ശരാശരി അഞ്ചുപേര്‍ ചേര്‍ന്നതാണ് കുടുംബം. ഈ അഞ്ചുപേര്‍ക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തികയുന്നതായിരിക്കണം അവശ്യാധിഷ്ഠിത കുറഞ്ഞ ശമ്പളം.
മൂന്ന് മുതിര്‍ന്നവര്‍ക്കും, രണ്ടു വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികള്‍ക്കും സാമാന്യം ആരോഗ്യത്തോടെ ജീവിക്കാന്‍ വേണ്ട പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം, മുതിര്‍ന്നവര്‍ക്ക് വര്‍ഷത്തില്‍ രണ്ടു ജോഡി നല്ല വസ്ത്രവും രണ്ടു ജോഡി സാധാവസ്ത്രങ്ങളും കുട്ടികള്‍ക്ക് മൂന്ന് ജോഡി നല്ല വസ്ത്രങ്ങളും രണ്ടു ജോഡി സാധാരണ വസ്ത്രവും വിദ്യാഭ്യാസ ചെലവിനും മരുന്നിനും വാടക, ഇന്ധനം, വെളിച്ചം, ജോലിയില്ലാതെ വരുന്ന ദിവസങ്ങളിലും അവധി ദിവസങ്ങളിലും കഴിഞ്ഞുകൂടുന്നതിനുള്ള വകയും കൂടി ചേര്‍ന്ന തുകയായിരിക്കണം കുറഞ്ഞ കൂലി. ഇത് എല്ലാ മേഖലയിലും ബാധകമാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സര്‍ക്കാരിന്റെ മുഖമായിരിക്കുന്നതുപോലെ കര്‍ഷകനും കര്‍ഷക തൊഴിലാളിയും കാര്‍ഷിക ഭാരതത്തിന്റെ മുഖമാണ്. വ്യവസായ തൊഴിലാളി വ്യവസായവല്‍കൃത ഭാരതത്തിന്റെ മുഖമാണ്. ഓരോ വിഭാഗത്തിനും ചേര്‍ന്ന ജീവിത നിലവാരം പുലര്‍ത്താന്‍ ആവശ്യമായ വേതനം മേല്‍ സൂചിപ്പിച്ച കുറഞ്ഞ വേതനത്തിനുപരിയായി അവര്‍ക്ക് ലഭ്യമാകണം.
ഏത് ഭരണക്രമത്തിലും അത് അങ്ങനെതന്നെയാണ് വേണ്ടത്. ഈ അടിസ്ഥാന വേതന ശാസ്ത്രമറിയാത്ത സ്വയം പ്രഖ്യാപിത വിദഗ്ദ്ധന്മാരാണ് സര്‍ക്കാരുദ്യോഗസ്ഥന്മാരുടെ ശമ്പളം വളരെ കൂടുതലാണെന്ന് പറയുന്നത്. തന്റെ ജോലിക്ക് അര്‍ഹിക്കുന്ന ജീവിത നിലവാരം കാത്തുസൂക്ഷിക്കാന്‍ ആവശ്യമായ ശമ്പളം ലഭിക്കാത്ത അവസ്ഥ കൃത്യനിര്‍വഹണ വിമുഖതയ്ക്കും അഴിമതിയ്ക്കും പ്രേരണയാകും.
കാര്‍ഷിക/വ്യവസായിക മേഖലയില്‍ ഇത് ഉല്പ്പാദനക്കുറവിനിടയാക്കുമ്പോള് സര്‍ക്കാര്‍ മേഖലയില്‍ ഇത് സര്‍ക്കാരിന്റെ കാര്യക്ഷമതയെയും അതുവഴി രാജ്യത്തെ മൊത്തത്തിലും ബാധിക്കും എന്നത് തര്‍ക്കമറ്റ് സംഗതിയാണ്. വ്യത്യസ്ത തൊഴില്‍ മേഖലകളിലെ വേതനങ്ങളിലുള്ള അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നുള്ള വാദം ശരിയാണ്.
അതിനു മാര്‍ഗ്ഗം ശാസ്ത്രീയമായും സാമൂഹ്യശാസ്ത്രപരമായും കുറ്റമറ്റതായിരിക്കണം. ഓരോ തൊഴില്‍ മേഖലയിലും സംസ്ഥാനാടിസ്ഥാനത്തില്‍ പരിഗണിച്ചു കൊണ്ടുവേണം ശമ്പളനിര്‍ണയം. പക്ഷെ അങ്ങനെ വരുമ്പോള്‍ വ്യവസായ തൊഴിലാളികളുടെ ശമ്പളത്തിലെ ഏകീകൃതരൂപം ഇല്ലാതെയാവും. അതിന് പരിഹാരമുണ്ടാവണം.
സംസ്ഥാനങ്ങളിലെ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരവും കണക്കിലെടുക്കേണ്ടിവരും. ഒരു ദന്തഗോപുരവാസിയായ വിദഗ്ദ്ധന്റെ അഭിപ്രായം മാത്രം മതിയാവുകയില്ല. എല്ലാ തൊഴില്‍ മേഖലകളിലെയും ബന്ധപ്പെട്ടവരുടെ പ്രാതിനിധ്യ സ്വഭാവമുള്ള ഒരു കമ്മറ്റിയുടെ വിശദമായ പഠനത്തിലും തെളിവെടുപ്പിലും കൂടി മാത്രമേ അത് സാധ്യമാവൂ.
വ്യത്യസ്ഥ തൊഴില്‍ മേഖലകളിലെ തൊഴിലാളി സംഘടനകളുടെ പ്രാതിനിധ്യവും ഈ പഠനസമിതികളില് ഉണ്ടാകേണ്ടതാണ്. ജനാധിപത്യ വ്യവസ്ഥയില്‍ ഭൂരിപക്ഷമോ, സമവായമോ ആണ് നിയമം. അല്ലാതെ ഞാന്‍ തീരുമാനിച്ചു എന്നു പറയുന്നത് നിയമമല്ല. നമ്മുടെ രാഷ്ട്രീയക്കാരുടെ മനസ്സ് എപ്പോഴും ഫ്യൂഡല്‍ കാലഘട്ടത്തിലാണെന്നതിന്റെ തെളിവാണ് നേതാക്കളുടേയും മന്ത്രിമാരുടേയും പിടിവാശി.
ശമ്പളത്തെ സംബന്ധിച്ച് ഒരു കാര്യം കൂടി പറയാതിരുന്നാല്‍ ശരിയാവില്ല.
ബാങ്ക്/ഇന്‍ഷുറന്‍സ് മേഖലകളിലും പൊതുമേഖല വ്യവസായ മേഖലയിലും ഉയര്‍ന്ന വേതനഘടനയുള്ളത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ മേഖലയിലെ മെച്ചപ്പെട്ട ശമ്പളവും അധികാരത്തിന്റെ ആകര്‍ഷണീയതയും പെന്ഷന് ആനുകൂല്യങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളി മറികടന്ന്, കഴിവുള്ള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുക എന്ന ഉദ്ദേശ്യവും കൂടി ചേരുമ്പോഴാണ് ഈ മേഖലകളിലെ ശമ്പളം ഉയരുന്നത്. സര്‍ക്കാരുദ്യോഗസ്ഥന്റെ ഉയര്‍ന്ന ശമ്പളം സമൂഹത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു എന്നാണ് മറ്റൊരു വാദം. ഒരു മത്സരപരീക്ഷയില്‍ വിജയിച്ച് സര്‍ക്കാര്‍ ഉദ്യോഗത്തില്‍ പ്രവേശിക്കുന്ന ഒരാള്‍ അന്നുമുതല്‍ ഒരു പുതിയ ആളാവുകയാണ്.
അതുവരെ അനുഭവിച്ചുകൊണ്ടിരുന്ന എല്ലാ സ്വാതന്ത്ര്യവും അന്നുമുതല്‍ അയാള്‍ക്ക് നഷ്ടപ്പെടുകയാണ്. ഒരു പെരുമാറ്റച്ചട്ടത്തിന്റെ കെട്ടുപാടില്‍ അയാള്‍ ഉള്‍പ്പെടുകയാണ്. അയാളുടെ എല്ലാ വൈയക്തിക കഴിവുകളും ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും അനുമതികള്‍ക്ക് വിധേയമാണ്. വരുമാനമുയര്ത്തുന്നതിനുതകുന്ന ഒരു പാര്‍ട്ട്ടൈം ജോലിയോ മറ്റേതെങ്കിലും പ്രവൃത്തികളോ അനുവദനീയമല്ല. മാത്രമല്ല, പത്തു മുതല്‍ അഞ്ചുവരെയാണ് ജോലി സമയമെങ്കിലും ആവശ്യം വരുന്ന പക്ഷം 24 മണിക്കൂറും ജോലി ചെയ്യാന്‍ തയ്യാറായിരിക്കുകയും വേണം.
ഈ പാരതന്ത്ര്യത്തിനുള്ള നഷ്ടപരിഹാരം കൂടിയാണ് ഉയര്‍ന്ന ശമ്പളം. കേരളത്തില്‍ ഇന്ന് പിഎസ്സി വഴിയുള്ള നിയമനങ്ങള്‍ കുറഞ്ഞിരിക്കുന്നു. ആരോഗ്യവകുപ്പില്‍ ആശുപത്രി മാനേജ്മെന്റ് കമ്മറ്റിയാണ് പല തസ്തികകളിലും നിയമനങ്ങള്‍ നടത്തുന്നത്. സംസ്ഥാനമൊട്ടാകെ 2000ത്തോളം പേര് വിവിധ തസ്തികകളില്‍ പിഎസ്സി വഴി നിയമനം കിട്ടിയവരെക്കാള് വളരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നു. വിദ്യാഭ്യാസ വകുപ്പിലും കരാര്‍ നിയമനങ്ങള്‍ നടത്തുന്നത്. സംസ്ഥാമൊട്ടാകെ 20000ത്തോളം പേര് വിവിധ തസ്തികകളില്‍ പിഎസ്സി വഴിനിയമനം കിട്ടിയ വരെക്കാള്‍ വളരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നു. വിദ്യാഭ്യാസ വകുപ്പിലും കരാര്‍ നിയമനങ്ങള്‍ ധാരാളം നടക്കുന്നുണ്ട്.
വളരെ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്നു. വിദ്യാഭ്യാസ വകുപ്പിലും കരാര്‍ നിയമനങ്ങള്‍ ധാരാളം നടക്കുന്നുണ്ട്. വളരെകുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് എന്തുമാത്രം ആത്മാര്‍ത്ഥതയുണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നീതി നടപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെ മതിയായ വേതനം നല്‍കാതെ ജോലിയെടുപ്പിക്കുന്നത് അനീതിയല്ലേ?
കോളേജ് അദ്ധ്യാപകന്റെ യുജിസി നിരക്കിലുള്ള ശമ്പളം ചൂണ്ടിക്കാട്ടി കുറഞ്ഞതും കൂടിയതുമായ ശമ്പളങ്ങള്‍ തമ്മിലുള്ള അന്തരം സമൂഹത്തില്‍ അസമത്വമുണ്ടാക്കുന്നെന്നും ഇത് പരിഹരിക്കണമെന്നുമാണ് മറ്റൊരു നിര്‍ദ്ദേശം. കോളേജ് അദ്ധ്യാപകന് കിട്ടിയ കൂടിയ ശമ്പളം അദ്ദേഹത്തിന്റെ യോഗ്യതയും പ്രവര്‍ത്തിക്കുന്ന ഉന്നതമായ ബൗദ്ധിക മേഖലയും കണക്കിലെടുകൊണ്ടുള്ളതാണ്. ഒരു ഹൈസ്കൂള്‍ അദ്ധ്യാപകനോ, തഹസീല്‍ദാരോ അല്ലെങ്കില്‍ ആ നിലയിലുള്ള അധികാരം കയ്യാളുന്ന ഉദ്യോഗസ്ഥന് പോലുമോ കോളേജദ്ധ്യാപകന്റെ ശമ്പളം ആഗ്രഹിക്കുകയില്ല.
സര്‍ക്കാരുദ്യോഗസ്ഥന്റെ ശമ്പളം അയാള്‍ ജീവിക്കുന്ന പ്രദേശത്താണ് കൂടുതലായും ചെലവഴിയ്ക്കപ്പെടുന്നത്. വീടുവയ്ക്കാനായാലും കൃഷിപ്പണികള്‍ ചെയ്യിക്കാനായാലും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനായാലും കുട്ടികളുടെ പഠനം ട്യൂഷന് തുടങ്ങി മേറ്റ്ന്ത് കാര്യത്തിനായാലും അയാളുടെ ശമ്പളം അന്നാട്ടില്‍ തന്നെയാണ് ചെലവഴിക്കപ്പെടുന്നത്.
എല്ലാ സര്‍ക്കാര്‍ ജീവനക്കാരും നഗരങ്ങളില്‍ ജീവിക്കുന്നവരല്ല. സിറ്റിയില്‍ ജീവിക്കുന്നവര്‍ അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങാന്‍ ഗ്രാമത്തില്‍ പോവുക എന്നത് പ്രയോഗികവുമല്ല. എന്നാല്‍ പൊതുഗതാഗത സംവിധാനം, മാവേലിസ്റ്റോര്‍, ചെറുകിട വില്‍പ്പനശാലകള്‍, പൊതു ചന്തകള്‍ തുടങ്ങിയവ ഏറ്റവും കൂടുതലായി പ്രയോജനപ്പെടുത്തുന്നത് ഇടത്തരക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. 2002 ലെ സമരകാലത്ത് അത് എല്ലാവര്ക്കും ബോധ്യപ്പെട്ടതുമാണ്.
ഇനി പെന്‍ഷന്റെ കാര്യമെടുക്കാം.
സര്‍ക്കാരുദ്യോഗസ്ഥരുടെ പെന്ഷന് 60 വയസ്സ് കഴിഞ്ഞവരുടെ സമൂഹത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. പെന്ഷന് ഉല്‍പ്പാദനക്ഷമമല്ല. അത് ബാങ്കുകളില്‍ നിഷ്ക്രിയമായി കെട്ടിക്കിടക്കുന്നു. അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്ഷന് വെട്ടിക്കുറച്ച് മറ്റുള്ളവര്‍ക്കുകൂടി പെന്ഷന് കൊടുക്കാനുള്ള നടപടി ഉണ്ടാവണം.
ഇതൊക്കെയാണ് മറ്റ് വാദങ്ങള്‍. ഈ വാദങ്ങള്‍ക്ക് മറുപടി പറയും മുന്‍പ് രണ്ടു ചോദ്യങ്ങള്‍ക്ക് മറുപടി കണ്ടെതേണ്ടതുണ്ട്. എന്താണ് പെന്ഷന്? എന്തിനാണ് പെന്ഷന്? ജീവിതത്തിന്റെ ഏറ്റവും ഉല്‍പ്പാദനക്ഷമമായ കാലഘട്ടം സ്വന്തം ആഗ്രഹങ്ങളും അഭിപ്രായങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും താല്‍പ്പര്യങ്ങളും അടക്കിവച്ച് ഒരു പെരുമാറ്റച്ചട്ടത്തിന് വിധേയമായി നിന്നുകൊണ്ട് സര്‍ക്കാര്‍ സേവനം നിര്‍വഹിച്ചതിന് പകരമായി, അവന്റെ അനാരോഗ്യകരമായ ശിഷ്ടകാല ജീവിതം കഴിച്ചുകൂട്ടുന്നതിനുവേണ്ടി കൊടുക്കുന്ന ഉപജീവനാംശമാണ് പെന്ഷന്. അതുവരെയുള്ള സേവനത്തിനുള്ള നന്ദി സൂചകമായി കൊടുക്കുന്ന പാരിതോഷികമാണ് ഗ്രാറ്റുവിറ്റി. ആ പേരില്‍ തന്നെ അത് പ്രതിഫലിക്കുന്നുണ്ട്. സര്‍വീസിലുണ്ടായിരുന്ന കാലമത്രയും നല്ല നിലയില്‍ ജീവിച്ചിരുന്ന ഒരാള്‍ പിരിയുന്നതിന്റെ പിറ്റേ ദിവസം മുതല്‍ അഷ്ടിക്കുവകയില്ലാതെ കഴിയേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാന്‍ വേണ്ടിയാണ് പെന്ഷന് എന്ന സമ്പ്രദായം കൊണ്ടുവന്നത്. ഇത് ഭാരതത്തിലെ ജനാധിപത്യ സര്‍ക്കാര്‍ കൊണ്ടുവന്നതല്ല, മറിച്ച് ജനങ്ങളോട് ഒരു ആഭിമുഖ്യവും ഇല്ലാതിരുന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന വസ്തുത കൂടി അറിയുമ്പോഴാണ് ഇതിന്റെ പിന്നിലുണ്ടായിരുന്ന സാമൂഹ്യബോധം നാം അറിയുന്നത്. ഇവിടെ ഉയര്‍ന്നുവരാവുന്ന ഒരു ചോദ്യം ഇതാണ്-നിങ്ങളെ ആരെങ്കിലും നിര്‍ബന്ധിച്ചോ സര്‍ക്കാര്‍ സര്‍വീസില്‍ വന്ന് ജീവിതത്തിന്റെ നല്ല കാലം ബലികഴിക്കാന്‍? മറുപടി ഇത്രയുമേയുള്ളൂ. ആരായിരുന്നാലും അവസ്ഥയ്ക്ക് മാറ്റമൊന്നുമുണ്ടാകുമായിരുന്നില്ല.
മാത്രമല്ല, മത്സര പരീക്ഷയില്‍നിന്ന് യോഗ്യതയുള്ള ആരും മതിയായ കാരണമില്ലാതെ വിലക്കപ്പെട്ടിട്ടുമില്ല.
പെന്‍ഷനായി കൊടുക്കുന്ന തുക നിഷ്ക്രിയമായി ബാങ്ക് അക്കൗണ്ടുകളില്‍ കിടക്കുകയാണെന്നതും സാമൂഹ്യക്ഷേമ പെന്ഷനുകളുമായും കുറഞ്ഞതും കൂടിയതുമായ സര്‍വീസ് പെന്‍ഷനുകള്‍ തമ്മിലും വലിയ അന്തരമുണ്ടെന്നതുമാണ് അടുത്ത ആക്ഷേപം. ഉയര്‍ന്ന പെന്ഷന് വാങ്ങുന്ന വളരെ ചെറിയ ഒരു ഗ്രൂപ്പില്‍ പെട്ടവരില്‍ ചിലരുടെ അക്കൗണ്ടില്‍ അവര്‍ എന്തെങ്കിലും ആവശ്യത്തിനായി സ്വരൂപിച്ചു വച്ചിരിക്കുന്ന തുക കണ്ടിട്ടായിരിക്കും ഈ അഭിപ്രായം. എന്തെങ്കിലും ആവശ്യത്തിനായിട്ട് സൂക്ഷിച്ചുവച്ചിട്ടുള്ള തുകകള്‍ മാത്രമേ അങ്ങനെയുണ്ടാകൂ.
അതുതന്നെ ഭാര്യയും ഭര്‍ത്താവും ജോലിക്കാരാവുമ്പോഴാണ്. കുറഞ്ഞതും കൂടിയതുമായ പെന്‍ഷനുകള്‍ തമ്മിലുള്ള അന്തരത്തിന് കാരണം വളരെ വ്യക്തമാണ്. ഒന്ന് ശമ്പളത്തിന്റെ വ്യത്യാസം തന്നെയാണ്. രണ്ടാമത് സര്‍വീസ് ദൈര്‍ഘ്യവും. പൂര്ണപെന്ഷനുള്ള കാലാവധി കേന്ദ്രത്തിലേതുപോലെയാക്കിയാല് കുറെയൊക്കെ പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. സമൂഹത്തിലെ എല്ലാ ജനങ്ങള്‍ക്കും അരക്ഷിതമായ വാര്‍ദ്ധക്യകാലം കഴിച്ചു കൂടുന്നതിനുള്ള സംവിധാനം വേണം. ജനാധിപത്യ വ്യവസ്ഥയില്‍ അത് ജനങ്ങളുടെ അവകാശമാണ്. മാത്രമല്ല അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. പക്ഷെ അതിനുള്ള മാര്‍ഗം സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് വെട്ടിക്കുറയ്ക്കലാണോ? അതുമല്ലെങ്കില്‍ മുഴുവന്‍ ജനങ്ങളെയും ഒരു ഏകീകൃത പെന്ഷന് സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതാണോ? അതും പിഎഫ്ആര്‍ഡിഎ ബില്‍ പോലൊരു സംവിധാനത്തില്‍?
ടി.സുദര്ശനകുമാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: