തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിന്റെ നിജസ്ഥിതി പുറത്തുവരുമെന്ന ആശങ്കയാണ് പ്രതിപക്ഷത്തിനെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കേസ് അന്വേഷണത്തില്‍ ഇടതു സര്‍ക്കാര്‍ വീഴ്ച വരുത്തി. കേസില്‍ ഉള്‍പ്പെട്ട ആരെയും സംരക്ഷിക്കില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
നിയമസഭ പിരിഞ്ഞതിനു ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് എല്‍ഡിഎഫിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഞ്ഞടിച്ചത്. ബിജു രാധാകൃഷ്ണനെതിരായ കേസ് ദുര്‍ബലപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ആര്.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന് വധക്കേസിലും സമാനമായ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്. ബിജുവിന്റെ കേസില്‍ ചില പ്രതിപക്ഷ നേതാക്കള്‍ക്ക് ഹിഡന്‍ അജണ്ടയുണ്ട്. അത് പ്രതിപക്ഷത്തെ തന്നെ പലര്‍ക്കും മനസിലായിട്ടില്ല.
കഴിഞ്ഞ സറ്റ്ക്കാരിന്റെ കാലത്ത് ബിജുവിന് താങ്ങും തണലും ലഭിച്ചിട്ടുണ്ട്. അന്നും ബിജുവിനെതിരെ പരാതിയുണ്ടായിരുന്നു. പരാതികളിലുള്ള ഓഫീസ് മുദ്ര അന്നത്തെ ആഭ്യന്തര മന്ത്രിക്ക് പരാതി ലഭിച്ചുവെന്നതിന് തെളിവാണ്. ഭാര്യയുടെ കൊലപാതകം അടക്കം നിരവധി പരാതികളാണ് പല ഭാഗത്തുനിന്നും ബിജുവിനെതിരേ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചത്. എന്നാല്‍ വര്‍ഷങ്ങളോളം ഇവയെല്ലാം ഫയലില്‍ വിശ്രമിക്കുകയായിരുന്നു. കൊലക്കേസില്‍ പോലും അന്വേഷണം ചവിട്ടി തളര്‍ത്തി ഇട്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ഉണ്ടായിരുന്ന കണ്ണീര്‍വാതക ഷെല്ലുകളാണ് പോലീസ് പ്രയോഗിച്ചത്. അല്ലാതെ വീര്യം കൂടിയ ഷെല്ലുകള്‍ പ്രയോഗിച്ചിട്ടില്ല. ഇടത് സര്‍ക്കാരിന്റെ കാലത്തും ഇത്തരം ഷെല്ലുകള്‍ പ്രയോഗിച്ചിരുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേരളാ പോലീസിന്റെ കൈയില്‍ കിട്ടിയാല്‍ കൊല്ലുമെന്ന് ബിജു പറഞ്ഞിട്ടുണ്ട്. മുമ്പ് പോലീസിന്റെ സഹായം ലഭിച്ചിരുന്നു.അന്ന് പേടിക്കാതെ നടന്നു. എന്നാലിപ്പോള്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മനസിലായപ്പോഴാണ് ബിജു ഇത്തരമൊരു പ്രതികരണം നടത്തിയതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: