ആറന്മുള: ആറന്മുളയിലെ നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്ത് വെള്ളക്കെട്ടില്‍ വീണ് അശ്വിന് എന്ന പതിനൊന്നുകാരന് മരിച്ചു. പ്രദേശത്ത് വലിയതോട് നികത്തിയപ്പോള്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണാണ് അശ്വിന് മരണമടഞ്ഞിരിക്കുന്നത്. ആറന്മുള ഇടശ്ശേരി മലകോളനിയില് സുരേഷിന്റെ മകനാണ് അശ്വിന്.
സ്കൂള്‍വിട്ടെത്തിയ അശ്വിന് പശുവിനെ മേയ്ക്കാന്‍ പോയ അമ്മയെ തിരക്കി ഇറങ്ങിയതായിരുന്നു. സൈക്കിളില്‍ വന്ന അശ്വിന് വെള്ളക്കെട്ടില്‍ അകപ്പെട്ടത് ആരും അറിഞ്ഞില്ല. അശ്വിനെ കാണാതായതോടെ കഴിഞ്ഞ രാത്രി മുഴുവന്‍ തദ്ദേശവാസികള്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി പ്രദേശത്തില്‍ മൂടപ്പെട്ട വലിതോടിന്റെ അവശേഷിക്കുന്ന ഭാഗത്ത് ഒരു ബാലന്റെ രണ്ട് കാലുകള്‍ ഉയര്‍ന്നു നില്‍ക്കുന്നത് നാട്ടുകാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ആറന്മുള പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴഞ്ചേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.
അശ്വിന്റെ അച്ഛന് കെപിഎംഎസിന്റെ പ്രവര്‍ത്തകനാണ്. പരമ്പരാഗതമായി ഇവിടെ താമസിച്ചു വരുന്ന കുടുംബമാണ് ഇവരുടേത്. ഈ പ്രദേശത്തുള്ള ആളുകള്‍ക്ക് കാലങ്ങളായി ഇവിടെയുണ്ടാകുന്ന വെള്ളക്കെട്ടുകളെക്കുറിച്ച് ബോധ്യമുള്ളതാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വലിയതോട് വിമാനത്താവള നിര്‍മ്മാണ കമ്പനിയായ കെജിഎസ് ഗ്രൂപ്പ് നികത്തിയതാണ് ഇത്തരത്തില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടാകാന്‍ വഴിയൊരുക്കിയത്. വരാന്‍ പോകുന്ന വന്‍ദുരന്തത്തിന്റെ തുടക്കമാണ് അശ്വന്റെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നാണ് ഇന്നാട്ടുകാര് പറയുന്നത്.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: