തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അക്രമം. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തല്ലിച്ചതക്കുകയും ചെയ്തു.
ജലപീരങ്കി പ്രയോഗത്തില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.വി.രാജേഷിന് പരിക്കേറ്റു. പ്രതിഷേധത്തിന്റെ മുന്‍നിരയിലായിരുന്ന രാജേഷിന്റെ മുഖത്തേക്ക് ശക്തമായി ജലപീരങ്കിയടിക്കുകയായിരുന്നു. തെറിച്ചുവീണ രാജേഷിന്റെ കൈക്കും കാലിനും വയറിലും പരിക്കേറ്റു. ഇതേത്തുടര്‍ന്ന് പ്രകോപിതരായ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തി വീശി. ബിജെപി നേതാക്കളായ കെ.സുരേന്ദ്രനും കരമന ജയനും ഇടപെട്ടു പ്രവര്‍ത്തകരെ ശാന്തരാക്കി. പോലീസ് മര്‍ദ്ദനത്തില്‍ യുവമോര്‍ച്ച പ്രവര്ത്തകന് സജിയ്ക്കും പരിക്കേറ്റു. രാജേഷിനെയും സജിയെയും ആശുപത്രിയിലേക്കു മാറ്റി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്ത്തകന് സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ക്രിമിനലുകളെ സംരക്ഷിക്കുകയാണെന്നും തട്ടിപ്പ് കേസിലെ പ്രതിക്ക് സംരക്ഷണം നല്കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പുറത്ത് വരുന്നത് വരെ ബിജെപിയും യുവമോര്‍ച്ചയും ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. വരും ദിവസങ്ങളില്‍ എല്ലാ ജില്ലാകേന്ദ്രങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചിന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, സംസ്ഥാന വൈസ്പ്രസിഡന്റ് ആര്.എസ്.രാജീവ്, ജില്ലാ പ്രസിഡന്റ് സമ്പത്ത്, ജനറല്‍സെക്രട്ടറിമാരായ മുളയറ രതീഷ്, മണവാരി രതീഷ്, ജില്ല ഭാരലാഹികളായ വിഭാഷ്, സതീഷ്, മഹേഷ്, ഹരി, ബിജു, രഞ്ജിത്ത് ചന്ദ്രന്, സുദര്ശനന് എന്നിവര്‍ നേതൃത്വം നല്കി.മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഇന്നലെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: