ഏറ്റുമാനൂര്‍: പത്തുദിവസത്തെ ആശുപത്രിവാസത്തിനുശേഷം അയ്യപ്പന് ഭാര്യ സുധയുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നു മടങ്ങി.
കോന്നി-കക്കാത്തോട് വനത്തിലൂടെ 40 കിലോമീറ്റര്‍ ഭാര്യ സുധയെ ചുമലിലെടുത്തുകൊണ്ട് നടന്നാണ് അയ്യപ്പന് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ഒന്നരയാഴ്ച മുന്‍പ് ചികിത്സയ്ക്കായെത്തിയത്. രോഗം കലശലായിരുന്നതിനെ തുടര്‍ന്ന് സുധയെ പിന്നീട് മെഡിക്കല്‍ കോളേജിലേയക്കു മാറ്റുകയായിരുന്നു. ഇപ്പോള്‍ പത്തുദിവസത്തെ ചികിത്സയിലൂടെ ആരോഗ്യം ഒരുവിധം വീണ്ടെടുത്തതോടെ തുടര്‍ചികിത്സയ്ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേയ്ക്കാണ് അയച്ചിരിക്കുന്നത്. ഇന്നലെ 5.30ന് പട്ടികവര്‍ഗ്ഗ വകുപ്പ് ഏര്‍പ്പെടുത്തിയ ആംബുലന്‍സിലാണ് അയ്യപ്പനും സുധയും പത്തനംതിട്ടയ്ക്കു മടങ്ങിയത്.
കഴിഞ്ഞ പത്തുദിവസവും രോഗിണിയായ സുധയ്ക്കും അയ്യപ്പനും സഹായവും സംരക്ഷണവും നല്കിയ നവജീവന്‍ ട്രസ്റ്റിന്റെ ചെയര്മാന് പി.വി. തോമസും യാത്രയാക്കാന്‍ സന്നിഹിതനായിരുന്നു. റാന്നിയില്‍നിന്നെത്തിയ രണ്ടു ട്രൈബല്‍ പ്രമോട്ടര്‍മാരും യാത്രയ്ക്കൊപ്പമുണ്ടായിരുന്നു. ഭാര്യ സുധയ്ക്ക് രോഗം കുറവുണ്ടെന്നതും എത്രയും പെട്ടെന്ന് വനത്തില്‍ തിരിച്ചെത്താമെന്നതും അയ്യപ്പന് ആശ്വാസവും സന്തോഷവും നല്കുന്നു. കാക്കത്തോട് വനത്തില്‍ നാല്‍പ്പത് കിലോമീറ്റര്‍ ഉള്‍ഭാഗത്തായി നിലനിന്നിരുന്ന അയ്യപ്പന്റെ കുടില്‍ ഇപ്പോള്‍ അവിടെയുണ്ടാകുമെന്ന് യാതൊരുറപ്പുമില്ല. കുടില്‍ കാട്ടാനക്കൂട്ടം തകര്‍ത്തു കാണുമെന്ന് അയാള്‍ വിശ്വസിക്കുന്നു. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍നിന്ന് സുധയുടെ രോഗം ഭേദമായി വിട്ടയച്ചാല്‍ വനത്തില്‍ നാട്ടില്‍നിന്ന് അധികം ഉള്ളിലല്ലാതെ ഒരു കുടില്‍ കെട്ടണമെന്നാണ് അയ്യപ്പന് വിചാരിക്കുന്നത്.
പാത്രവും വസ്ത്രങ്ങളും വാങ്ങണം. പിന്നീട് മഴയൊക്കെ മാറിക്കഴിയുമ്പോള്‍ ഉള്വനത്തില്ചെന്ന് പഴയകുടിലില് ചെന്നു നോക്കണം. അവസ്ഥയെന്തെന്ന്. വനത്തില്‍ നിന്ന് കുന്തിരിക്കവും തേനും ശേഖരിച്ച് നാട്ടില്‍കൊണ്ടുവന്ന് വിറ്റാണ് അയ്യപ്പനും കൂട്ടരും കഴിയുന്നത്. വിറ്റികിട്ടുന്ന പണംകൊണ്ട് നാട്ടില്‍നിന്ന് അരിയും പലവ്യഞ്ജനങ്ങളും വാങ്ങും. അതു തീര്‍ന്നാല്‍ പിന്നീട് നാട്ടില്‍വരുന്നത് വരെ കാട്ടുകിഴങ്ങുകളും മറ്റും ഭക്ഷിച്ച് ജീവിക്കുന്നു എന്നു പറയുമ്പോള്‍ അയ്യപ്പന്റെ മുഖത്ത് നിര്‍വ്വികാരത മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: