ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നരേന്ദ്രമോദിയുടെ പ്രതിപുരുഷനായ അമിത് ഷായും രാഹുല്‍ഗാന്ധിയുമായുള്ള തെരഞ്ഞെടുപ്പ് യുദ്ധം ആരംഭിച്ചു. യുപിയിലെ രാഹുല്‍ഗാന്ധിയുടെ പ്രതിനിധി മധുസൂദനന് മിസ്ത്രിയാണ്.
ഷായും മിസ്ത്രിയും ഗുജറാത്തുകാരാണ്. ഇരുവരും യഥാക്രമം മോദിയുടെയും രാഹുലിന്റെയും വിശ്വസ്തരുമാണ്. ഞായറാഴ്ച യുപിയുടെ ചുമതല ലഭിച്ച മിസ്ത്രി ഇനിയും സംസ്ഥാനത്ത് നേരിട്ടെത്തി തെരഞ്ഞെടുപ്പ് പ്രചാരണ ജോലികള്‍ ഏറ്റെടുത്തിട്ടില്ല. എന്നാല്‍ അമിത് ഷായാകട്ടെ തന്നെ ഏല്‍പ്പിച്ച ദൗത്യത്തിനു പിഴവില്ലാത്തവിധം പദ്ധതികളൊരുക്കി മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി ഷാ ലഖ്നൗവില്‍ സന്ദര്‍ശനം തുടരുകയാണ്.
പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും നേരില്‍ക്കണ്ട് ഷാ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാന്‍ അവരോട് ആവശ്യപ്പെട്ടു. സംഘടനയെ താഴെത്തട്ടുമുതല്‍ ബലപ്പെടുത്തി ഗുജറാത്ത് മാതൃകയിലുള്ള വികസന കാഴ്ചപ്പാട് സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും എത്തിക്കലാണ് ഷായുടെ തന്ത്രം. ഇനി മുതല്‍ ഓരോ മാസത്തിലെയും 20 ദിവസം വീതം ഷാ യുപിയില്‍ ചെലവഴിക്കും. യുപിയുടെ നിര്‍ണായക രാഷ്ട്രീയത്തിനോട് മോദിയുടെ പ്രാധാന്യം കൂട്ടിച്ചേര്‍ക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
ഷായ്ക്ക് മുന്നിലുള്ള ലക്ഷ്യം വലുതാണ്. ഏറ്റവും അവസാനം ബിജെപി യുപിയില്‍ തിളങ്ങിയത് 1998ലാണ്. അന്ന് പാര്‍ട്ടി ഇവിടെ നിന്നും 58 ലോക്സഭാ സീറ്റുകള്‍ നേടിയിരുന്നു. ആ വര്‍ഷമാണ് അടല്‍ ബിഹാരി വാജ്പേയി ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായതും. പിന്നീട് സംസ്ഥാനത്ത് ജാതി രാഷ്ട്രീയം ശക്തിപ്രാപിച്ചതോടെ സ്ഥിതി മാറി. ഇതിനെ മറികടക്കാനാണ് പാര്‍ട്ടി ഇപ്പോള്‍ ശ്രമിക്കുന്നത്. രാമക്ഷേത്രത്തിന്റെ നിര്‍മാണം വൈകുന്നതും എസ്പി, ബിഎസ്പി തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ ജാതിക്കാര്ഡുകളും മറ്റും ബിജെപിക്ക് ഇവിടെ ക്ഷീണം വരുത്തിയിട്ടുണ്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ച രാഷ്ട്രീയ തന്ത്രങ്ങള്‍ക്ക് രൂപം കൊടുത്ത് വിജയിപ്പിച്ച അമിത് ഷായ്ക്ക് യുപിയില്‍ എസ്പിയെയും ബിഎസ്പിയെയും ഒതുക്കാനാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ ഭരണവിരുദ്ധവികാരം മുതലെടുക്കാനാണ് ഷാ കൂടുതലും പരിശ്രമിക്കുന്നത്. സമാജ്വാദി പാര്‍ട്ടി സര്‍ക്കാരിന്റെ മുസ്ലിം ന്യൂനപക്ഷ പ്രീണനത്തെ ഷാ മോദിയുടെ വികസന അജണ്ടകളുപയോഗിച്ചാണ് നേരിടുക. ഒരുകാര്യം സത്യമാണ്. ഷായുടെ യോഗത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുവീടാന്തരം സമ്പര്‍ക്കം നടത്തി സംസ്ഥാനത്തെ ഗുജറാത്ത് മാതൃകയില്‍ വികസിപ്പിക്കാനുള്ള പദ്ധതികള്‍ കൂടുതല്‍ കരുത്തോടെയും ഉത്സാഹത്തോടെയും പ്രചരിപ്പിക്കുന്നുണ്ട്. ഇതിനിടെ എസ്പി ഗോധ്ര കലാപം ചൂണ്ടിക്കാട്ടി ഷായുടെ കുതിപ്പിന് തടയിടാന്‍ ശ്രമിച്ചത് അനുകൂലമായാണ് ബിജെപി വിലയിരുത്തുന്നത്. ഇത് ഹിന്ദുവോട്ടുകളുടെ ധ്രുവീകരണത്തിന് കാരണമാകുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. തങ്ങള്‍ മനപ്പൂര്‍വം ഒഴിവാക്കപ്പെടുകയാണെന്ന് നിരന്തരം പരാതിപ്പെട്ടിരുന്ന നേതാക്കള്‍ പോലും ഷായുടെ സന്ദര്‍ശനത്തോടെ പ്രവര്‍ത്തനത്തിനിറങ്ങി. മുതിര്‍ന്ന നേതാക്കളായ കല്യാണ്‍ സിംഗ്, കാല്‍രാജ് മിശ്ര, വിനയ് കത്യാര്‍ എന്നിവരെ ഷാ നേരില്‍ക്കണ്ടു ചര്‍ച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: