ന്യൂദല്‍ഹി: ഹിമാലയന്‍ നദികളുടെ സംഹാരതാണ്ഡവത്തില്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍പ്രദേശിലുമായി ആയിരത്തിലേറെപ്പേര്‍ മരിച്ചതായി സൂചന. തീര്‍ത്ഥാടകരടക്കം ഒരു ലക്ഷത്തോളം ജനങ്ങളാണ് പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. സര്‍ക്കാര്‍ കണക്കു പ്രകാരം മരണസംഖ്യ 150 ആണെങ്കിലും വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായവരുടെ എണ്ണം ഇതുവരെയും തിട്ടപ്പെടുത്തിയിട്ടില്ല. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയില്‍ മാത്രം അഞ്ഞൂറിലേരെപ്പേരെ കാണാതായിട്ടുണ്ട്.
തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള റോഡുകളെല്ലാം തകര്‍ന്നതോടെ പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് വിവിധ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ബദരീനാഥില്‍ മാത്രം 12000 പേരും കേദാര്‍നാഥില്‍ പതിനായിരം പേരും കുടുങ്ങിക്കിടക്കുകയാണ്. ഗംഗോത്രിയിലും യമുനോത്രിയിലും ആയിരങ്ങളാണ് കഴിയുന്നത്. ഇവിടങ്ങളിലെ എല്ലാ ആശ്രമങ്ങളും സ്ഥാപനങ്ങളും തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. ഭക്ഷണം ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും ആശ്രമങ്ങളുടെ ആഭിമുഖ്യത്തില്‍ നല്‍കുന്നുണ്ട്. എന്നാല്‍ റോഡുകളുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയവര്‍ രക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം ഭക്ഷണമുള്‍പ്പെടെ ലഭിക്കാതെ കഷ്ടപ്പെടുകയാണ്.
ഗൗരികുണ്ട് മുതല്‍ കേദാര്‍നാഥ് വരെയുള്ള 14 കിലോമീറ്റര്‍ റോഡ് തകര്‍ന്നതാണ് തീര്‍ത്ഥാടകര്‍ക്ക് വിനയായത്. ഗൗരീകുണ്ഡിലെ അയ്യായിരത്തോളം തീര്‍ത്ഥാടകര്‍ക്ക് എന്തു സംഭവിച്ചെന്നു അറിയാന്‍പോലും ഇതുവരെ സാധിച്ചിട്ടില്ല. രുദ്രപ്രയാഗ്, ചമോലി ജില്ലകളില്‍നിന്നും 2700 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഹേംകുണ്ട് സാഹിബില്‍ നിന്നും 3000 സിഖ് തീര്‍ഥാടകരെ സൈന്യം രക്ഷപെടുത്തി. കേദാര്‍നാഥില്‍നിന്നും 1200 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
ഹിമാലയത്തിലെ ചെറുപട്ടണങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത നിരവധിയിടങ്ങളില്‍ ഒലിച്ചുപോയിട്ടുണ്ട്. കേദാര്‍നാഥിലേക്കും ബദരീനാഥിലേക്കും പോകുന്ന പ്രധാന കേന്ദ്രമായ ഉത്തരകാശിയിലെ പാലം ഒലിച്ചുപോയി. ഗംഗാനദീതീരത്തെ കെട്ടിടങ്ങള്‍ മിക്കതും ഒഴുകിപ്പോയതും വൈദ്യുതി,വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടതും ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്.
കര-നാവിക-വ്യോമ സേനകളുള്‍പ്പെടെ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്. കരസേനയിലെ 5500പേരും ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ 3000 പേരും ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ 600 പേരും രക്ഷാപ്രവര്ത്തനമേഖലയിലുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും ഇവിടെയുണ്ട്. വ്യോമസേനയുടെ 18 ഹെലികോപ്റ്ററുകള്‍ക്ക് പുറമേ സ്വകാര്യ ഹെലകോപ്റ്ററുകളും മലനിരകളില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്താന്‍ ഉപയോഗിക്കുന്നുണ്ട്.
പ്രളയക്കെടുതിയില്‍പ്പെട്ട ഉത്തരഖണ്ഡിന് ആയിരം കോടി രൂപയുടെ അടിയന്തര ധനസഹായം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചു. 145 കോടി രൂപ ഉടന്‍ വിതരണം ചെയ്യും. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.
വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നവര്‍ക്ക് ഒരുലക്ഷം രൂപവീതം നല്‍കും. ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങള്‍ സോണിയാഗാന്ധിക്കൊപ്പം വിമാനവീക്ഷണത്തിനു ശേഷം ദല്‍ഹിയില്‍ തിരിച്ചെത്തിയാണ് പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചത്. ദല്‍ഹിയില്‍ കഴിയുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഭീതിജനകമായ കാഴ്ചകളാണ് കണ്ടതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. എല്ലാ കേന്ദ്ര ഏജന്‍സികളോടും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പതിനായിരം സുരക്ഷാ സൈനികരും 18 ഹെലികോപ്റ്ററുകളും മേഖലയില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ ഔദ്യോഗിക സംഖ്യ 102 ആണെന്നും മരണസംഖ്യ ഇനിയും ഉയരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രസിദ്ധമായ കേദാര്‍നാഥ് ക്ഷേത്രം ഒരു വര്‍ഷത്തേക്കെങ്കിലും അടച്ചിടേണ്ട അവസ്ഥയിലാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ. ക്ഷേത്ര ശ്രീകോവിലിനും വിഗ്രഹത്തിനും കേട് സംഭവിച്ചിട്ടില്ല. എന്നാല്‍ ശ്രീകോവിലിനു ചുറ്റും വലിയ അവശിഷ്ടങ്ങള്‍ കിടക്കുകയാണ്. സമീപത്തെ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രത്തിലെ ഇരുപത് ജീവനക്കാരെ ഒഴുക്കില്‍പെട്ടു കാണാതായിട്ടുണ്ടെന്ന് ക്ഷേത്രപരിപാലന സമിതി അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍ പറഞ്ഞു. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന അമ്പതോളം പോലീസുകാരെയും കാണാതായിട്ടുണ്ട്. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രശ്രീകോവിലിന് യാതൊന്നും സംഭവിച്ചിട്ടില്ല.
ഹിമാലയന്‍ പര്‍വത നിരകളിലെ ചോരോബാരി ശിഖിരങ്ങളില്‍ സമുദ്രനിരപ്പില്‍നിന്നും 3584 മീറ്റര്‍ ഉയരെയാണ് കേദാര്‍നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ തീര്‍ത്ഥാടന കേന്ദ്രമാണ് കേദാര്‍നാഥ്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: