മുബൈ: ഡോളറിനെതിരേ രൂപ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. രാവിലെ നടന്ന ഇടപാടുകളില്‍ ഡോളറിനെതിരേ 59.91 രൂപയിലേക്കാണ് രൂപയുടെ വിലയിടിഞ്ഞത്. ബാങ്കുകളും ഇറക്കുമതിക്കാരും വന്‍ തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്നാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്.
അമേരിക്കന്‍ റിസര്‍വ് ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പുതിയ നിലപാടുകളെത്തുടര്‍ന്ന് ഡോളര്‍ കരുത്താര്‍ജിച്ചതും രൂപയ്ക്ക് തിരിച്ചടിയായി. രൂപയുടെ മൂല്യത്തിലുണ്ടായ റെക്കാര്‍ഡ് തകര്‍ച്ച ഇന്ത്യന്‍ വിപണിയില്‍ കനത്ത ആഘാതമേല്‍പ്പിക്കും. ഇറക്കുമതി ചെയ്യുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ക്കടക്കം വില കൂടാന്‍ ഇത് ഇടയാക്കും.
കഴിഞ്ഞദിവസം പെട്രോള്‍ വില കൂടാനും ഇടയാക്കിയത് രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവിനെ തുടര്‍ന്നാണ്. ഇത് തുടര്‍ന്നാല്‍ ഇന്ധന വില വീണ്ടും കൂടും. വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി വിപണിയില്‍ നിന്നും മൂലധനം പിന്‍വലിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: