സുതാര്യതയുടെ മുഖമുദ്രയായി സ്വയം പ്രഖ്യാപിച്ച് സ്വന്തമായി മൊബെയില്‍ ഇല്ലെങ്കിലും കോള്‍സെന്റര്‍ സ്ഥാപിച്ച് കേരളജനതക്ക് എപ്പോള്‍ വേണമെങ്കിലും സമീപിക്കാമെന്ന ധാരണ സൃഷ്ടിച്ച മുഖ്യമന്ത്രിയുടെ ഓഫീസും സൗരോര്‍ജ തട്ടിപ്പിന്റെ സബ്സെന്റര്‍ ആയിരുന്നുവെന്നും മുഖ്യമന്ത്രിപോലും സംശയത്തിന്റെ നിഴലിലാണെന്നും വെളിപ്പെട്ടപ്പോള്‍ അദ്ദേഹം രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. സൗരോര്‍ജതട്ടിപ്പ് മുഖ്യമന്ത്രി പറയുന്നപോലെ 500 കോടിയല്ല, ആയിരം കോടിയാണെന്നാണ് പ്രതിപക്ഷ ആരോപണം.
സൗരോര്ജച്ചൂടില് മുഖ്യമന്ത്രി ഉരുകി ദഹിക്കുമ്പോഴാണ് കേരളത്തില്‍ കാലവര്‍ഷം കലിതുള്ളി ദുരന്തങ്ങള്‍ വിതയ്ക്കുന്നതും വിവിധതരം പനികള്‍ ബാധിച്ച് ജനം വലയുന്നതും. പക്ഷെ സൗരോര്‍ജ തട്ടിപ്പിന്റെ കൂടാരമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. രണ്ട് പ്രൈവറ്റ് സെക്രട്ടറിമാര്‍ പുറത്തായെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് സരിതാ നായരുടെ വിഹാരകേന്ദ്രമായിരുന്നു എന്ന സരിതയുടെ ഡ്രൈവറുടെ വെളിപ്പെടുത്തലും സരിതയുടെ കൈവശമുള്ള മുഖ്യമന്ത്രിയുടേതെന്നവകാശപ്പെടുന്ന ശുപാര്‍ശകത്തും ബിജു രാധാകൃഷ്ണനുമായുള്ള മുഖ്യമന്ത്രിയുടെ സംഗമവും ഇപ്പോള്‍ ബിജുവിനെതിരെയുള്ള കേസില്‍ ആലപ്പുഴ കോടതിയില്‍ ഡിസിസി മെമ്പര്‍ അഭിഭാഷകനായി പ്രത്യക്ഷപ്പെട്ടതും യുഡിഎഫ് സര്‍ക്കാരിന്റെ വിശ്വാസ്യതക്ക് കളങ്കം ചാര്‍ത്തിയിരിക്കുകയാണ്.
ഇങ്ങനെ മുഖം നഷ്ടപ്പെട്ട, വിശ്വാസ്യത നഷ്ടപ്പെട്ട ഒരു സര്‍ക്കാര്‍ ഈ കലിതുള്ളുന്ന കാലവര്‍ഷത്തില്‍ ദുരന്തങ്ങള്‍ വേട്ടയാടുന്ന, കടലാക്രമണത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റപ്പെട്ട, കാലവര്‍ഷത്തോടൊപ്പം അരങ്ങുതകര്ക്കാനെത്തിയ പകര്‍ച്ചവ്യാധികളെയെല്ലാം എങ്ങനെ പ്രതിരോധിക്കും? ഈ മഴയോ പ്രകൃതിദുരന്തങ്ങളോ രോഗപീഡകളോ അപ്രതീക്ഷിതമല്ല. എല്ലാ കാലവര്‍ഷക്കെടുതികളിലും ജനം അനുഭവിക്കുന്നതാണിത്. പക്ഷെ അത് മുന്നില്‍ക്കണ്ട് പ്രതിരോധിക്കാന്‍ സൗരോര്‍ജ ഷോക്കേറ്റ് നിശ്ചലമായ ഈ മുഖ്യമന്ത്രിയുടെ മന്ത്രിസഭക്കാകുമോ? ആകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പുകള്‍ക്കും ആരോഗ്യവകുപ്പുള്പ്പെടെ ഈ നിശ്ചലാവസ്ഥതന്നെയാണ്. തല നിശ്ചലമായാല്‍ അവയവങ്ങള്‍ സ്വാഭാവികമായും നിശ്ചലമാകുന്നു. ഇപ്പോള്‍ കേരളത്തില്‍ പനിബാധിതരുടെ എണ്ണം 11.44 ലക്ഷം ആണെന്നാണ് റിപ്പോര്‍ട്ട്. ഇത് കേരളത്തിന്റെ മാത്രം ദുരവസ്ഥയല്ല.
ഉത്തരേന്ത്യയിലെ പ്രളയക്കെടുതിയില്‍ ആയിരത്തിലധികം പേര് മരിച്ചതായും ഒരു ലക്ഷത്തോളം പേര്, മലയാളികളുള്‍പ്പെടെ കുടുങ്ങിക്കിടക്കുന്നതായുമാണ് റിപ്പോര്‍ട്ട്. പക്ഷെ ആ വാര്‍ത്ത കേരളനിവാസികളുടെ ആകാംക്ഷ കൂട്ടുന്നതേയുള്ളൂ. തീരദേശഹവാസികള് ദുരിതാശ്വാസക്യാമ്പിലേക്കാനയിക്കപ്പെട്ടത് രൂക്ഷമായ കടലാക്രമണത്തില്‍ വീടുകള്‍ പോലും കടലെടുത്തുപോയതിനാലാണ്. എറണാകുളം ജില്ലയിലും 190 വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ഭാവിയെപ്പോലും ഇരുളിലാക്കി വരുന്ന വാര്‍ത്ത വമ്പിച്ച കൃഷിനാശത്തിന്റേതാണ്. 14.7 ഹെക്ടര്‍ കൃഷി നശിച്ചതായി ബുധനാഴ്ച വാര്‍ത്തയുണ്ടായിരുന്നു. ഇപ്പോള്‍ കുട്ടനാട്ടിലും വെള്ളം കയറി കൃഷിനാശം ഉണ്ടായിരിക്കുകയാണ്. എറണാകുളം ജില്ലയില്‍ മാത്രം 1.43 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്.
പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതാണ്. എന്നിട്ട് അത് മുന്‍കൂട്ടി കണ്ട് പ്രതിരോധനടപടികളോ റോഡ് സുരക്ഷയോ ഉറപ്പാക്കാന്‍ സര്‍ക്കാരിനാകുന്നില്ല. എല്ലാ വഴിയിലും കേരള റോഡുകള്‍ മരണക്കുഴികളാകുന്നത് തുടര്ക്കാഴ്ചയായിട്ടും മഴയില്‍ തകരാത്ത റോഡ്നിര്‍മ്മാണം ഇവിടെ ഇന്നും അപ്രാപ്യമാണ്. പനി മരണങ്ങളുടെ കണക്ക് വര്‍ധിപ്പിച്ച് വാഹനാപകട മരണങ്ങളും കൂടുന്നു. കേരളത്തില്‍ പനിബാധിതരുടെ എണ്ണം 22,908 ആയി. ഈ വര്‍ഷത്തെ ആകെ പനിബാധിതരുടെ എണ്ണം 11,67,781 ആണ്. പക്ഷെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വിലക്കയറ്റത്തിലും കാലവര്‍ഷക്കെടുതിയിലും വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍ക്ക് ആ ശ്വാസമേകാന് വിവാദക്കുരുക്കിലകപ്പെട്ട ഈ സര്‍ക്കാരിന് കഴിയുന്നില്ല. അടിയന്തര സഹായം എത്തിക്കാനും സാധ്യമായിട്ടില്ല.
സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി ജനങ്ങളുടെ ദുരിതത്തിന് ആക്കം കൂട്ടുന്നുമുണ്ട്. സപ്ലൈകോവിന് വേണ്ട 300 കോടി നല്‍കാനോ നെല്ല്സംഭരണം മെച്ചപ്പെടുത്താനോ സര്‍ക്കാരിനാകുന്നില്ല. ഇപ്പോള്‍ സഭയിലെ കോലാഹലവും കരണത്തടി ഭീഷണിയും മാറ്റിനിര്‍ത്തി സഭക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത് ജനപ്രതിനിധികള്‍ക്ക് സ്വന്തം മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനാണത്രെ. അതിനുശേഷം സഭ ചേര്‍ന്ന്, ദുരിതാശ്വാസ നടപടി പ്രഖ്യാപിക്കുമ്പോഴേക്കും ജനങ്ങള്‍ ദുരിതക്കയത്തിലാണ്ട് അപ്രത്യക്ഷമാകാതിരുന്നാല്‍ നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: