ന്യൂദല്‍ഹി: ഹിമാലയത്തിലെ തീര്‍ത്ഥാടനകേന്ദ്രങ്ങളെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം കണക്കുകള്‍ക്കുമപ്പുറത്തേക്ക്. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ വഷളാകാനാണ് സാധ്യത.
രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന സൈനികവിഭാഗങ്ങള്‍ നല്കുന്ന വിവരമനുസരിച്ച് 80000 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് പറയുന്നത്. ദുരന്തത്തിന്റെ വ്യാപ്തി വലുതായതിനാല്‍ കൃത്യമായ മരണസംഖ്യ കണക്കാക്കാനാവില്ലെന്നാണ് ദുരന്തനിവാരണസേനയും കരസേനയും വെളിപ്പെടുത്തുന്നത്. തീര്‍ത്ഥാടക കാലമായ മെയ്-ജൂണ്‍ മാസങ്ങളില്‍ ചാര്‍ധാം ദര്‍ശനത്തിനെത്തുന്നത് ലക്ഷങ്ങളാണ്. വലിയ സംഘങ്ങളായി എത്തുന്നവര്‍ക്കു പുറമേ ചെറുസംഘങ്ങളും തനിയെ എത്തുന്നവരുമുണ്ട്. ഇവരുടെ കൃത്യമായ വിവരം ലഭിക്കുന്നതു അസാധ്യമായ കാര്യമാണ്.
വിവിധ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ മതിയായ ഭക്ഷണവും വസ്ത്രവും വെള്ളവും ലഭിക്കാതെ വിഷമിക്കുകയാണ്. അഞ്ച് ദിവസമായി ഇവിടങ്ങളില്‍ വൈദ്യുതിബന്ധവുമില്ല. പുറംലോകവുമായി ബന്ധപ്പെടുന്നതിന് യാതൊരു മാര്‍ഗ്ഗവുമില്ലാതായതോടെ സ്ത്രീകളും കുട്ടികളുമടക്കം കടുത്ത മാനസികസമ്മര്ദ്ദത്തിനടിപ്പെട്ടിരിക്കുകയാണ്.
ചാര്‍ധാം എന്നറിയപ്പെടുന്ന ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നിവടങ്ങളിലേക്കുപോയ പതിനായിരക്കണക്കിന് തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. നാലു കേന്ദ്രങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നവര്‍ക്കു പുറമേ യാത്രാമധ്യേ മലനിരകളില്‍ കുടുങ്ങിക്കിടക്കുന്നവരുമുണ്ട്. യമുനോത്രിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള ദംതയില്‍ 25,000 ത്തോളം തീര്‍ഥാടകരാണ് കുടങ്ങിക്കിടക്കുന്നത്.
കേദാര്‍നാഥിലാണ് പ്രളയം ഏറ്റവുമധികം നാശം വിതച്ചത്. പ്രദേശത്തെ 60 ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായി. തീര്‍ത്ഥാടകര്‍ എത്തിയാല്‍ താമസിക്കുന്ന 90 ധര്‍മ്മശാലകള്‍ പൂര്‍ണമായും ഇല്ലാതായി. മന്ദാകിനി നദിയുടെ താണ്ഡവത്തില്‍ ക്ഷേത്രശ്രീകോവിലും ശിവഭഗവാന്റെവിഗ്രഹവും മാത്രമാണ് ബാക്കിയായത്. ക്ഷേത്രത്തിലെ നൂറോളം വരുന്ന പൂജാരിമാരെപ്പറ്റിയും വിവരമില്ല. ഇവിട മാത്രം അയ്യായിരത്തോളം ആളുകളെ കാണാതായിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കേദാര്‍നാഥിലേക്കുള്ള വഴികളെല്ലാം തകര്‍ന്നതോടെ ആകാശമാര്‍ഗ്ഗം മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളത്.
കേദാര്‍നാഥില്‍ 15000ത്തോളം തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ ജോഷിമഠിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതിനായുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കരസേനയുടെ മൗണ്ടന്‍ റെസ്ക്യൂ ടീമിനേയും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചു. 22 ഹെലികോപ്റ്ററുകളാണ് ഇതുവരെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ മോശം കാലാവസ്ഥ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഉത്തരേന്ത്യയെ മുഴുവന്‍ വെള്ളപ്പൊക്ക ഭീതിയിലാക്കിക്കൊണ്ട് ഗംഗ,യമുന,ശാരദ,ഖാഗ്ര,രാപ്തി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. രണ്ടു ദിവസത്തിനകം മഴ വീണ്ടും ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പും ജനങ്ങളേയും രക്ഷാപ്രവര്‍ത്തകരേയും ആശങ്കയിലാക്കിയിട്ടുണ്ട്.
അതിനിടെ പ്രളയത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി ഇന്നലെ നിര്‍ദേശം നല്കി. ദുരിതബാധിത പ്രദേശങ്ങളില്‍ ഭക്ഷണം, കുടിവെള്ളം, മരുന്ന്, ഇന്ധനം എന്നിവ ഉടന്‍ ലഭ്യമാക്കാനും കോടതി നിര്‍ദേശിച്ചു.?
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: