അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തലവനുമായ നരേന്ദ്രമോദി പത്താന്‍കോട്ടിലേക്ക്. ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിംഗ് ബാദലിനെ എന്‍ഡിഎ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് മോദിയുടെ യാത്രയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍.
പഞ്ചാബിലെ പത്താന്‍കോട്ട് ജില്ലയിലെ മാധോപൂരില്‍ നിന്നും ജനസംഘം സ്ഥാപകരിലൊരാളായ ശ്യാമപ്രസാദ് മുഖര്‍ജിയുടെ സ്മാരകത്തില്‍ നിന്നും ജൂണ്‍ 23ന് 2014 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രചാരണം നരേന്ദ്രമോദി ആരംഭിക്കും.
ബിജെപിയുടെ തെരഞ്ഞെടുപ്പു സമിതി തലവനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മോദി ആദ്യമായി പങ്കെടുക്കുന്ന റാലിയായിരിക്കുമിത്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് എന്‍.കെ. അദ്വാനിയും മോദിയോടൊപ്പം ഇവിടെ വേദി പങ്കിടും.
പ്രകാശ് സിംഗ് ബാദല്‍ തന്റെ ലണ്ടന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി റാലിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരും. റാലി വന്‍വിജയമാക്കാന്‍ ശിരോമണി അകാലിദള്‍ കയ്യുംമെയ്യും മറന്ന് പ്രവര്ത്തിക്കുകയാണവിടെ. ജെഡിയു പിരിഞ്ഞതോടെ ശരദ് യാദവ് ഒഴിഞ്ഞ എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനത്തേക്ക് ബാദലിനെ കൊണ്ടുവരാനാണ് മോദി ലക്ഷ്യമിടുന്നത്. മുഖര്‍ജിയുടെ 60-ാം രക്തസാക്ഷി ദിനത്തില്‍ തന്നെ റാലി ആരംഭിക്കുന്നു എന്നത് തികച്ചും യാദൃശ്ചികമാണ്. നേരത്തെ പദവി ഏറ്റെടുക്കാന്‍ വിസമ്മതിച്ച പ്രകാശ് സിംഗ് ബാദലിനെ എന്‍ഡിഎ കണ്‍വീനറാക്കുക എന്നതാണ് മോദിയുടെ പ്രധാന ഉദ്ദേശ്യം.
ആ സ്ഥാനമേറ്റെടുക്കാന്‍ മോദിയെ മാതൃകയാക്കുന്ന സുക്ബീര്‍ ബാദല്‍ തന്റെ പിതാവിനെ നിര്‍ബന്ധിക്കുമെന്ന് തീര്‍ച്ചയാണ്.
മോദി തെരഞ്ഞെടുപ്പ് റാലി ആരംഭിക്കാന്‍ പഞ്ചാബ്- ജമ്മു കാശ്മീര്‍ അതിര്‍ത്തിയായ പത്താന്‍കോട്ട് നിശ്ചയിച്ചതിനെതിരെ പതിവ് വര്‍ഗീയ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: