തിരുവനന്തപുരം: സോളാര്‍ തട്ടിപ്പും സരിതാ.എസ്.നായരും പ്രതിച്ഛായ നഷ്ടപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ലൈംഗികാരോപണവും. മുഖ്യമന്ത്രിയുടെ ഓഫിസിലെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സുതാര്യകേരളം പരാതി പരിഹാരസെല്ലിലെ ജീവനക്കാരനെതിരെ കൊല്ലം ജില്ലക്കാരിയായ അധ്യാപികയാണ് ആരോപണവുമായി രംഗത്തുവന്നത്. കോള്‍ സെന്ററില്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവം വിവാദമായതോടെ പരാതിക്കാരിയോട് അപമര്യാദയായി സംസാരിച്ചുവെന്നതിന്റെ പേരില്‍ കരാര്‍ ജീവനക്കാരന് കെ.പി.ഗിരീഷ്കുമാറിനെ പിരിച്ചുവിട്ടതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ജൂണ്‍ 19ന് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കരാര്‍ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളല്ല. യുവതിയുടെ പരാതി ലഭിച്ചയുടനെ ജീവനക്കാരനെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തിയിരുന്നു. തുടര്‍ന്ന് വകുപ്പുതല അന്വേഷണം നടത്തുകയും ജൂണ്‍ 18ന് പൊതുഭരണവകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു ലഭിക്കുകയും ചെയ്തു. തൊട്ടടുത്തദിവസം തന്നെ നടപടിയും സ്വീകരിച്ചു. പരാതിയെക്കുറിച്ച് പോലീസ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
നാട്ടിലേക്കുള്ള സ്ഥലംമാറ്റം വൈകുന്നതിനെക്കുറിച്ച് പരാതി പറയാന്‍ ഒന്നരവര്‍ഷം മുമ്പ് മുഖ്യമന്ത്രിയുടെ കോള്‍ സെന്ററില്‍ വിളിച്ച യുവതിക്കാണ് ഇത്തരത്തില്‍ ദുരനുഭവമുണ്ടായത്. പരാതി നല്‍കിയശേഷം ഓഫീസില്‍നിന്നുള്ള കെ.പി.ഗിരീഷ്കുമാര്‍ എന്ന ഉദ്യോഗസ്ഥന് തിരിച്ചുവിളിച്ചു പരാതിയുടെ വിവരങ്ങള്‍ അന്വേഷിച്ചു. ഫോണ്‍ വിളികളിലൂടെ ഗിരീഷും അധ്യാപികയും പരിചയത്തിലായി. തന്നെ വിവാഹം ചെയ്യുകയോ തനിക്ക് വഴങ്ങുകയോ ചെയ്താല്‍ വേണ്ടതു ചെയ്യാമെന്ന് ഗിരീഷ്കുമാര്‍ പറഞ്ഞു. എന്നാല്‍, സൗഹൃദത്തിന് മാത്രമേ താന്‍ തയ്യാറുള്ളൂ എന്നു പറഞ്ഞ് ഇയാളുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍, ഇതിനുശേഷം ഗീരീഷ് കുമാര്‍ അധ്യാപികയുടെ നമ്പര്‍ മറ്റു പലര്‍ക്കും നല്കി. ജാഫര്‍, ഉണ്ണികൃഷ്ണന് എന്നീ സുഹൃത്തുക്കള്‍ അധ്യാപികയെ വിളിച്ചതായാണ് പരാതി. തുടര്‍ന്ന് പലയിടത്തുനിന്നും ഫോണ്‍ കോള്‍ എത്തി. എല്ലാവരുടെയും ആവശ്യം ഗിരീഷിന്റേതായിരുന്നു. ചിലര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. എന്നാല്‍, നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. തുടര്‍ന്ന് വിളികള്‍ വന്ന ഫോണ്‍നമ്പരുകള്‍ സഹിതം കഴിഞ്ഞ മെയ് 25നാണ്് മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലിനും സൈബര്‍ സെല്ലിനും യുവതി പരാതി കൈമാറുന്നത്. ഒരുമാസത്തോളം നടപടി സംബന്ധിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ലെന്ന് യുവതി പരാതിപ്പെടുന്നു. തുടര്‍ന്ന് പ്രമുഖ സ്വകാര്യചാനലില്‍ വിളിച്ചും ഇക്കാര്യം പറഞ്ഞു. അവര്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്നാണ് കോള്‍ സെന്റര്‍ ജീവനക്കാരനായ ഗിരീഷ് കുമാറിനെ ജൂണ്‍ 19ന് പിരിച്ചുവിട്ടതായി മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പ് ഇറക്കിത്.
എന്നാല്‍, വാര്‍ത്താക്കുറിപ്പില്‍ കൊല്ലം സ്വദേശിയായ പരാതിക്കാരിയുടെ പേര് പരാമര്‍ശിച്ചത് വീണ്ടും വിവാദമായിരിക്കുകയാണ്. ലൈംഗികാരോപണ പരാതികളില്‍ ഇരയുടെ പേര് പുറത്തുപറയരുതെന്നാണ് സുപ്രിംകോടതി നിര്‍ദേശം. ഇത് പാലിച്ചില്ലെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ യുവതിയുടെ പേരു വച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനവും യുവതിയോടുള്ള അവഹേളനവുമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: