മംഗലാപുരം: മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളേജില്‍ മലയാളി വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ സുരക്ഷാവീഴ്ചയെന്ന് ആരോപണം. വിദേശ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പഠിക്കുന്ന സര്‍വ്വകലാശാലയില്‍ ശക്തമായ സുരക്ഷാ സംവിധാനമുണ്ടെന്ന അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യത്ത് തീവ്രവാദ ആക്രമണ ഭീഷണിയുണ്ടാകുമ്പോള്‍ സര്‍വ്വകലാശാലയ്ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്താറുണ്ട്. ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ യൂണിവേഴ്സിറ്റി സുരക്ഷാവിഭാഗം തലവന്‍ സ്ഥാനം രാജിവെച്ചു. എന്നാല്‍ സുരക്ഷാവീഴ്ച പോലീസ് തള്ളി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉടുപ്പി എസ്പി ഡോ.ബൊറലിംഗത്തിന്റെ നേതൃത്വത്തില്‍ എട്ട് പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചു. അന്വേഷണങ്ങള്‍ക്ക് ഐജി പ്രതാപ് റെഡ്ഡി മേല്‍നോട്ടം വഹിക്കും. പെണ്‍കുട്ടി അപകടാവസ്ഥ തരണം ചെയ്തതായും മറ്റുകോളേജുകളില്‍ സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും എസ്പി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത മൂന്ന് പേര് തന്നെയാണ് മാനഭംഗത്തിന് പിന്നിലെന്ന ഊഹാപോഹങ്ങള്‍ പോലീസ് തള്ളി. അന്വേഷണം ഊര്‍ജ്ജിതമാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ഇതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് ഉടുപ്പിയിലെങ്ങും പ്രതിഷേധം പടരുകയാണ്. അധികൃതരുടെ സുരക്ഷാവീഴ്ച ആരോപിച്ച് വിദ്യാര്‍ത്ഥി സംഘടനകള്‍ തെരുവിലിറങ്ങി. മണിപ്പാലില്‍ എബിവിപിയുടെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി നടന്നു. ദല്‍ഹി മാനഭംഗത്തിനുശേഷം തെരുവുകളില്‍ അലയടിച്ച പ്രതിഷേധത്തെ അനുസ്മരിപ്പിക്കും വിധം പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ് സര്‍വ്വകലാശാലയും പരിസരങ്ങളും. ഉടുപ്പി എസ്പി ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലേക്ക് പ്രതിഷേധവുമായെത്തിയ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയ്ക്കുമുന്നില്‍ ധര്‍ണയും നടത്തി. ഇത്തരം സംഭവങ്ങള്‍ പരിഷ്കൃത സമൂഹത്തിന് നാണക്കേടാണെന്ന് എബിവിപി പ്രതികരിച്ചു. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നും സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് എബിവിപി എസ്പിക്ക് കത്ത് നല്കി.
വെള്ളിയാഴ്ച രാത്രിയാണ് തിരുവനന്തപുരം സ്വദേശിനിയായ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായത്. രാത്രിയില്‍ ലൈബ്രറിയില്‍ നിന്നിറങ്ങി താമസ സ്ഥലത്തേക്കുപോകവെ ഓട്ടോയിലെത്തിയ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി മാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിനുനല്‍കിയ മൊഴിയില്‍ പറയുന്നു. സര്‍വ്വകലാശാലയില്‍ നിന്നും ഏതാനും മീറ്റര്‍ അകലെയാണ് പോലീസ് സ്റ്റേഷന്. പ്രധാന നിരത്തുകളില്‍ സിസിടിവി കാമറയുമുണ്ട്. 24 മണിക്കൂറും സെക്യൂരിറ്റി ജീവനക്കാര്‍ റോന്തുചുറ്റാറുണ്ട്. ഇതിനിടയിലും മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് നടന്ന സംഭവം വിദ്യാര്‍ത്ഥി സമൂഹത്തില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: