പാലാ: ഹൈവേ നിര്‍മ്മാണത്തിലെ അപാകത മൂലം ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് അപകട ഭീഷണി ഉയര്‍ത്തുന്നു. കൊട്ടാരമറ്റം, മൂന്നാനി തുടങ്ങിയ ഭാഗങ്ങളിലെ വെള്ളക്കെട്ടില്‍പ്പെടുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്.
മൂന്നാനി ജംഗ്ഷനില്‍ നിരവധി അപകടങ്ങള്‍ ഇതിനോടകം നടന്നു കഴിഞ്ഞു. രാത്രിയിലാണ് അപകടം കൂടുതലും സംഭവിക്കുന്നത്. ഹൈവേയിലൂടെ പോകുന്ന വാഹനങ്ങള്‍ പെട്ടെന്ന് റോഡിലെ വെള്ളക്കെട്ടില്‍ അകപ്പെടുമ്പോള്‍ നിയന്ത്രണം വിട്ടാണ് മിക്ക അപകടങ്ങളും. വാഹനങ്ങള്‍ക്ക് വലിയ തകരാറും ആളുകള്‍ക്ക് പരിക്കും നിത്യസംഭവമായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം മൂന്നാനിയിലെ വെള്ളക്കെട്ടില്‍ അകപ്പെട്ട് ഇന്നോവ കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന് സമീപത്തെ വൈദ്യുതി പോസ്റ്റിനും കേടുപാടുകള്‍ സംഭവിച്ചു.
വാഹനത്തില്‍ ഉണ്ടായിരുന്ന കളത്തൂക്കടവ് സ്വദേശിയും കുഞ്ഞും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുറച്ചുകാലം മുമ്പ് മറ്റൊരു കാറും രാത്രിയില്‍ അപകടത്തില്‍പ്പെട്ട് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. സമീപത്തെ കടയില്‍ ഇടിച്ചു കയറി നാശവും സൃഷ്ടിച്ചിരുന്നു. വെള്ളക്കെട്ടിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി ജെ.ജോസ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്കി.
റോഡിന്റെ അപാകത മൂലം ഉണ്ടാകുന്ന അപകടത്തിന് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: