ന്യൂദല്‍ഹി: കേരളസര്‍ക്കാരിന്റെ ഔദ്യോഗിക വക്താവെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പിആര്‍ഡി ഡയറക്ടര്‍ എ. ഫിറോസിന് ഭീകരപ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മുന്‍ മുഖ്യമന്ത്രിക്കു നല്‍കിയിരുന്നെങ്കിലും അന്നത്തെ പിആര്‍ഡി വകുപ്പു മന്ത്രിയുടെ കടുംപിടുത്തത്തെ തുടര്‍ന്ന് കേസുപോലും എടുക്കാതെ ഫിറോസിനെ രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പഴയ ഭീകര ബന്ധം സംബന്ധിച്ചും അന്വേഷണം വേണമെന്ന് കേന്ദ്ര ഏജന്‍സികള്‍ ആവശ്യപ്പെടുമെന്നാണറിയുന്നത്.
ദല്‍ഹിയില്‍ കേരള ഹൗസ് കേന്ദ്രീകരിച്ച് പിആര്‍ഡിയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരിക്കെ മറ്റു പല സ്വകാര്യ ബിസിനസ് സംരംഭങ്ങളിലും ഫിറോസ് സജീവമായിരുന്നു. അത്തരം പല സംരംഭങ്ങളിലൊന്നായിരുന്നു യൂസ്ഡ് കാര്‍ ബിസിനസ്. ദല്‍ഹിയില്‍നിന്ന് പഴയ കാറുകള്‍ ചുളുവിലക്കു വാങ്ങി കേരളത്തില്‍ മറിച്ചുവില്‍ക്കുന്ന വലിയ ശൃംഖലയില്‍ മുഖ്യ പങ്കാളി ഫിറോസ് ആയിരുന്നു. അക്കാലത്താണ് ഫിറോസ് ഭീകരബന്ധം സ്ഥാപിക്കുന്നത്.
കോണ്‍ഗ്രസിലെ ആന്റണി ഗ്രൂപ്പുകാരനെന്ന് അന്നെല്ലാം പരസ്യമായി അറിയപ്പെട്ടിരുന്ന ഫിറോസിന്റെ ഭീകര ബന്ധം രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോ (ഐബി)ക്ക് കിട്ടുന്നത് ആന്റണി അവസാനം മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. ഇക്കാര്യത്തില്‍ നടപടി വേണമെന്നും ഫിറോസിനെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്നും ആവശ്യപ്പെട്ട് ഐബിയുടെ റിപ്പോര്‍ട്ടു പ്രകാരം ശുപാര്‍ശയുണ്ടായി. ആന്റണി അക്കാര്യത്തില്‍ അന്വേഷണം നടത്തി ഫിറോസിനെ കേരളത്തിലേക്കു മാറ്റാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അന്ന് പിആര്‍ഡി വകുപ്പു മന്ത്രിയായിരുന്ന എം.എം.ഹസ്സന് ഇടപെട്ട് ആന്റണിയെ പിന്തിരിപ്പിക്കുകയായിരുന്നു. മാത്രമല്ല, ഫിറോസിന് ഇല്ലാത്ത തസ്തികയായ പിആര്‍ഡി ഡപ്യൂട്ടി ഡയറക്ടര്‍ പദവി നല്കുകയുംചെയ്തു. കേരളത്തില്‍ എല്‍ഡിഎഫ് ഭരിക്കുമ്പോഴും അറിയപ്പെടുന്ന ഈ കോണ്ഗ്രസുകാരന്തന്നെ ആയിരുന്നു ദല്‍ഹിയിലെ പിആര്‍ഡി തലവന്‍.
യൂസ്ഡ് കാറുകള്‍ കേരളത്തിലേക്കു കൊണ്ടുവരുമ്പോള്‍ അന്നത്തെ പ്രധാന തടസ്സം വണ്ടിയുടെ രജിസ്ട്രേഷന് മാറ്റവും മറ്റ് ഔദ്യോഗിക ഇടപാടിലെ സാങ്കേതിക പ്രശ്നങ്ങളുമായിരുന്നു. എന്നാല്‍ കേരള സര്‍ക്കാരിന്റെ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഈ പ്രശ്നങ്ങള്‍ക്ക് ഔദ്യോഗികതലത്തില്‍ സ്വാധീനം ചെലുത്താന്‍ ഫിറോസിനാവുമായിരുന്നു. ഈ സൗകര്യമാണ് ഭീകര സംഘടനകളെ ഫിറോസിലേക്കു നയിച്ചത്.
വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളുടെ വിശകലനത്തില്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ സുപ്രധാനമായ കാര്യം ഭീകരര്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പലതും സെക്കന്റ് ഹാന്‍ഡ് വിപണിയില്‍നിന്നു വാങ്ങുന്നവയോ മോഷ്ടിക്കുന്നവയോ ആണെന്നാണ്. പുതിയ വാഹനങ്ങള്‍ക്കു രജിസ്ട്രേഷന് കിട്ടാന്‍ യഥാര്‍ത്ഥ രേഖകളും മറ്റും ഹാജരാക്കേണ്ടിവരുന്നുണ്ട്. എന്നാല്‍ യൂസ്ഡ് കാര്‍ കൈവശപ്പെടുത്താന്‍ ഈ തടസങ്ങളില്ല. ഇത്തരം ഇടപാടുകള്‍ നടത്താന്‍ ഭീകരര്‍ക്ക് സഹായം കിട്ടുകകൂടി ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമായി. ദല്‍ഹിയില്‍ ഭീകര സംഘടനകള്‍ അങ്ങനെയാണ് ഫിറോസുമായി ഇടപാടുണ്ടാക്കിയത്.
ഇപ്പോള്‍ ഫിറോസ് സസ്പന്ഷനിലായതോടെ മുമ്പ് ഐബി കൊടുത്ത റിപ്പോര്‍ട്ട് കേന്ദ്ര ഏജന്‍സികള്‍തന്നെ വീണ്ടും പൊടിതട്ടിയെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: