തിരുവനന്തപുരം: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കാതെ സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കും. തദ്ദേശ സ്വയംഭരണ വകുപ്പാണ് സര്‍ക്കുലര്‍ പുറത്തിറക്കുക. അതേസമയം, വിവാഹപ്രായം 16 വയസാക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കില്ല. നിലവില്‍ വിവാഹം കഴിഞ്ഞവര്‍ക്ക് പരിരക്ഷ നല്‍കുന്നതിന് വേണ്ടിയാണ് ഇത് ഇറക്കിയത്. ശൈശവ വിവാഹ നിരോധനിയമം കര്‍ശനമായി നടപ്പാക്കണമെന്ന് പുതിയ സര്‍ക്കുലര്‍ വഴി പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കര്‍ശനിര്‍ദ്ദേശം നല്‍കും. പുതിയ സര്‍ക്കുലര്‍ ഇറങ്ങിയാലും ഇതുവരെ നടന്ന ശൈശവ വിവാഹങ്ങള്‍ നിയമവിധേമാക്കാനുള്ള നിര്‍ദേശം നിലനില്ക്കും. സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി തടിതപ്പാന്‍ തദ്ദേശവകുപ്പ് മന്ത്രി എം.കെ. മുനീറിന്റെ ശ്രമം. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്കുന്ന സര്‍ക്കുലര്‍ ഇറക്കുമെന്നാണ്് മുനീറിന്റെ വിശദീകരണം.
പുരുഷന് 21 വയസ്സ് തികയാതെയും സ്ത്രീക്ക് 18 വയസ്സ് തികയാതെയും നടന്നിട്ടുള്ള മുസ്ലിം വിവാഹങ്ങള്‍ക്ക് മതാധികാര സ്ഥാപനം നല്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന് അനുവദിക്കണമെന്നാണ് പഴയ സര്‍ക്കുലര്‍ പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇത് പ്രകാരം പതിനാറ് വയസ്സിന് മുകളില്‍ നടക്കുന്ന മുസ്ലിം വിവാഹങ്ങള്‍ക്ക് രജിസ്ട്രേഷന് അനുവദിക്കാനായിരിക്കും നീക്കം.
സുപ്രീം കോടതി നിര്‍ദേശപ്രകാരം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ട് വയസാക്കിയുള്ള നിയമം നിലനില്‍ക്കെയാണ് തദ്ദേശഭരണ വകുപ്പ് വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സുപ്രീം കോടതിയുടെ നിര്‍ദേശം മറികടന്നതിലും ഏകീകൃത സിവില്‍കോഡിന്റെ ലംഘവും ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് പല സംഘടനകളും. കൂടാതെ, ശൈശവ വിവാഹം നിയമം മൂലം നിരോധിച്ചത് രാജ്യത്ത് നിലനില്‍ക്കെ ശൈശവ വിവാഹം തടയണമെന്നു കാട്ടി വീണ്ടുമൊരു സര്‍ക്കുലര്‍ പുറത്തിറക്കുന്നതിലും ഔചത്യവും നിയമപരമായി ചോദ്യം ചെയ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: