കോട്ടയം: സോളാര്‍ തട്ടിപ്പില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പുതുപ്പള്ളിയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകരെ വഴിയില്‍ തടഞ്ഞ് പൊലിസ് അതിക്രൂരമായി മര്‍ദ്ദിച്ചു. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.ഹരി, ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ രവീന്ദ്രന്, സെക്രട്ടറി അനൂപ് പയ്യപ്പാടി എന്നിവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് പ്രവര്‍ത്തകര്‍ പുതുപ്പള്ളി കവലയില്‍നിന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. മുഖ്യമന്ത്രിയുടെ വീടിന് 300 മീറ്റര്‍ ദൂരെ മാര്‍ച്ച് പൊലിസ് തടഞ്ഞു. ഇതേതുടര്‍ന്ന് റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകര്‍ക്കു നേരെ യാതൊരു പ്രകോപനവും ഇല്ലാതെ എഎസ്ഐ സദാനന്ദന് ലാത്തിക്ക് അടിക്കുകയായിരുന്നു. അടിയേറ്റ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അനൂപ് പയ്യപ്പാടി നിലത്തുവീണു. ഇതിനെ ചോദ്യംചെയ്ത മറ്റു പ്രവര്‍ത്തകര്‍ക്ക് നേരെയും എഎസ്ഐ ലാത്തിവീശുകയായിരുന്നു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍. ഹരിയും യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ രവീന്ദ്രനും അടിയേറ്റ് റോഡില്‍ വീണു. ഇതേ തുടര്‍ന്ന് രോഷാകുലരായ പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ടു ശാന്തരാക്കുകയായിരുന്നു. മാര്‍ച്ചില്‍ മനപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ച എഎസ്ഐ സദാനന്ദനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളി കവലയില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെയാണ് പൊലീസ് കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യിച്ചത്.
ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. ബിജെപി പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് നീറിക്കാട് കൃഷ്ണകുമാര്‍, കര്‍ഷകമോര്‍ച്ച ദേശീയ സമിതി അംഗം പി.ആര്. മുരളീധരന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, മണ്ഡലം പ്രസിഡന്റ് അനുമോന് പൗലോസ്, ബിജെപി നേതാക്കളായ മോഹനന് പുതുപ്പള്ളി, ഉണ്ണികൃഷ്ണന് മറ്റക്കര, ജയപ്രകാശ്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എസ്. രതീഷ് എന്നിവര്‍ സംസാരിച്ചു. ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനാല്‍ പുതുപ്പള്ളിയും പരിസരവും കനത്ത പൊലീസ് വലയത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: