കേരളത്തില്‍ മഴ തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. കൊച്ചി നഗരവും പരിസരപ്രദേശങ്ങളും കായലില്‍നിന്നും ഏതാനും കാതം അകലെയായിട്ടുപോലും പെയ്ത്തുവെള്ളത്തെ ഒഴുക്കിക്കളയുവാനുള്ള ശാസ്ത്രീയ സംവിധാനങ്ങളുടെ അഭാവത്താല്‍ വെള്ളക്കെട്ടിലായി. സംസ്ഥാനത്തെ മിക്ക നഗരങ്ങളിലെ റോഡുകളും മഴവെള്ളം വിഴുങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. മലനാട്ടിലും ഇടനാട്ടിലും തീരപ്രദേശത്തും മഴ തുടങ്ങി പത്ത് നാള്‍ക്കുള്ളില്‍ തന്നെ പ്രളയക്കെടുതിയിലായത് എങ്ങനെ? പശ്ചിമഘട്ട മലമടക്കുകളില്‍നിന്ന് ഉത്ഭവിക്കുന്ന നദികളിലൊക്കെ അണക്കെട്ടുകള്‍ വര്‍ധിച്ചതോടെ മലവെള്ള പാച്ചിലിന് അല്‍പ്പമൊക്കെ അറുതി ലഭിച്ചതായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ മഴയുടെ ആരംഭത്തില്‍ തന്നെ വെള്ളക്കെട്ടില്ലാത്ത സ്ഥലങ്ങളിലും പാടം നികത്തി നിര്‍മിച്ച പുത്തന്‍ ഹൗസിംഗ് കോളനികളിലും പുഴകളുടെ തീരത്തും കുന്നിടിച്ച് ഉയര്‍ത്തിയെടുത്ത സ്ഥലങ്ങളില്‍ വരെ ആദ്യ ഇരുപത്തിനാല് മണിക്കൂര്‍ മഴകൊണ്ടുതന്നെ പ്രളയത്തിലായി. എഡിബി പണം കൊണ്ട് പണിത കാനകള്‍ പലതും ഉപയോഗയോഗ്യമല്ലാതെ വന്നതിനാല്‍ വെള്ളമൊഴുകിയിരുന്നത് നടുറോഡിലൂടെയായിരുന്നു. കാനകളും റോഡുകളും തിരിച്ചറിയാനാവാത്ത വിധത്തിലുള്ള മഴവെള്ള പാച്ചിലായിരുന്നു സര്‍വസ്ഥലങ്ങളിലും ഇത് റോഡപകടങ്ങള്‍ വര്‍ധിപ്പിച്ചു. സാധാരണ മഴ തുടങ്ങിയാല്‍ പശ്ചിമഘട്ട മലമടക്കുകളിലെ വനമേഖല തീര്‍ത്തും അപ്രത്യക്ഷമാകുന്നതിന് മുമ്പ് മലനാട് മഴവെള്ള സംഭരണ മേഖലകളായി പ്രവൃത്തിക്കുമായിരുന്നു. നാട്ടിന് പ്രദേശത്തെ ചെറുകുന്നുകളും മലകളും സ്വാഭാവിക ജലസംഭരണികളായിരുന്നു. ഇടനാട്ടിലെ പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും മഴവെള്ളം പിടിച്ചുനിര്‍ത്തിയിരുന്നു, അധികജലം കെട്ടിനിര്‍ത്തിയിരുന്ന ജലം ഒഴുകിയെത്തിയിരുന്ന ജല മൈതാനങ്ങളായിട്ടാണ് വര്‍ത്തിച്ചിരുന്നത്. കുന്നുകള്‍ “വികസനത്തിനായി” അപ്രത്യക്ഷമാകുകയും പാടശേഖരങ്ങളും താഴ്ന്ന പ്രദേശങ്ങളും നികത്തിയെടുത്ത് വീടുകള്‍ പണിതുയര്‍ത്തുകയും ചെയ്തതോടെ പെയ്ത്ത് വെള്ളത്തിന് ചെന്നു കൂടുവാന്‍ സ്ഥലപരിമിതികളായി.
നമ്മുടെ ഗ്രാമങ്ങള്‍ നഗരങ്ങളായി വളര്‍ന്നപ്പോള്‍ തോടുകളും ഇടതോടുകളും നീര്‍ച്ചാലുകളും ചിറകളും കുളങ്ങളും തടാകങ്ങളും വരെ കുന്നിടിച്ചുകൊണ്ട് വന്ന് നികത്തിയെടുക്കുന്നത് സര്‍വസാധാരണമായി. വീടുകളും ഫ്ലാറ്റുകളും കൊണ്ട് ഇടനാട് നിറഞ്ഞപ്പോള്‍ വികസനം തീരപ്രദേശം വരെയായി. കായല്‍ തീരവും കടല്‍ തീരവും കരയില്‍നിന്നും വെള്ളം ചെന്നെത്താത്ത രൂപത്തില്‍ കരിങ്കല്‍ ഭിത്തി കെട്ടി വേര്‍തിരിച്ചപ്പോള്‍ തീരമേഖലയിലും രൂക്ഷമായ വെള്ളക്കെട്ടായി. ചെമ്മീന്‍ പാടങ്ങളും പൊക്കാളി നെല്‍പ്പാടങ്ങളും നികത്തിയെടുത്ത് വാട്ടര്‍ ഫ്രണ്ടേജ് അംബരചുംബികള്‍ക്ക് വഴിമാറിയപ്പോള്‍ കായലിലേക്കുള്ള കരയിലെ മഴവെള്ള ഒഴുക്കിന് തടസ്സങ്ങളേറെയായി. പിന്നെ കേരളം ചെളിക്കുണ്ടായി മാറുവാന്‍ വെറും 24 മണിക്കൂര്‍ മഴ തന്നെ ധാരാളമായി. അണകള്‍ കെട്ടി വൃഷ്ടിപ്രദേശ വനമേഖലയിലെ മരങ്ങള്‍ നീക്കം ചെയ്തതോടെ നമ്മുടെ അണക്കെട്ടുകളില്‍ ലക്ഷക്കണക്കിന് ടണ്‍ മണ്ണാണ് മണ്ണൊലിപ്പിലൂടെ വന്നടിഞ്ഞിരിക്കുന്നത്. മഴ തുടങ്ങിയാല്‍ താമസംവിന അണക്കെട്ട് നിറയുന്ന അവസ്ഥ ഇന്നുണ്ടാകുന്നത് അണക്കെട്ടുകളിലെ ചളി ഊറല്‍ ക്രമാതീതമായതിനാലാണ്. മലകളിലെ വനനശീകരണം മണ്ണൊലിപ്പിന് വേഗത കൂട്ടി. പശ്ചിമഘട്ട മലമടക്കുകളുടെ നഗരവല്‍ക്കരണവും മണ്ണൊലിപ്പിന് ആക്കം കൂട്ടിയിരിക്കയാണ്. സഹ്യനെ വിറപ്പിച്ച് പൊട്ടിച്ചെടുക്കുന്ന പാറയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാന്തിയെടുക്കുന്ന മണ്ണും മലയിറക്കുവാന് ആയിരക്കണക്കിന് പുതിയ റോഡുകളാണ് വനം നശിപ്പിച്ച് മലമുകളിലെങ്ങും പണി തീര്‍ത്തിരിക്കുന്നത്. പെയ്ത്തുവെള്ളം മലയില്‍ തങ്ങിനില്ക്കാതെ മലയിറങ്ങി ഇടനാടും തീരപ്രദേശവും മുക്കിക്കളയുന്നതിന് മനുഷ്യന്റെ ആര്‍ത്തിപൂണ്ട പ്രകൃതിവിഭവ ചൂഷണം ഇടവരുത്തി. അശാസ്ത്രീയമായ മലമുകളിലെ നഗരവല്‍ക്കരണവും വനനാശവും മലമുകളില്‍ ആഴ്ന്നിറങ്ങുന്ന അല്‍പ്പം മഴവെള്ളത്തെ പോലും ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ നാശം വിതയ്ക്കുന്നതിനും കാരണമാക്കുന്നു. ഉരുള്‍പൊട്ടല്‍ നാശം വിതച്ചാലും മഴക്കെടുതി തീര്‍ത്താലും തങ്ങളുടെ സ്വാര്‍ത്ഥ താല്‍പ്പര്യ സംരക്ഷണത്തിന്റെ മറവില്‍ പശ്ചിമഘട്ട മലനിരകളുടെ നശീകരണം നിര്‍ത്താനാകില്ലെന്ന നിലപാടിലാണ് ഒരുപറ്റം ആളുകള്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിന് എതിരെ തിരിഞ്ഞിരിക്കുന്നത്.
കേരള അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്ക് പ്രകാരം എറണാകുളം ജില്ലയില്‍ മാത്രം 2000-2001 -ാം ആണ്ടില്‍ 37433 ഹെക്ടറില്‍ നെല്‍കൃഷിയുണ്ടായിരുന്നത് 2009-2010 ല്‍ 10787 ഹെക്ടറായി കുറഞ്ഞതായി കണക്കാക്കുന്നു. 2011-12 കാലത്ത് 8427 ഹെക്ടറായി കൃഷി വീണ്ടും കുറഞ്ഞു. 2000 മുതല്‍ 2010 വരെയുള്ള കാലഘട്ടം ജില്ലയിലെ പാടശേഖരങ്ങളുടെ നികത്തലിന്റേയും റിയല്‍ എസ്റ്റേറ്റ് കുതിച്ചു ചാട്ടത്തിന്റേയും കാലഘട്ടമായിരുന്നു. 2011-2012 കാലഘട്ടത്തില്‍ സംസ്ഥാനത്ത് നെല്‍കൃഷി വിസ്തൃതിയില്‍ 2.36 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2009-10 ല്‍ 213187 ഹെക്ടറാവുകയും 2011-12 ല്‍ അത് 208160 ഹെക്ടറായി ചുരുങ്ങുകയും ചെയ്തിരിക്കുന്നു. ഇതിലെ ഒരു പ്രധാന പ്രശ്നം തിരിച്ചെടുക്കാനാവാത്തവിധം നെല്പാടങ്ങള് മണ്ണിട്ട് ഉയര്‍ത്തിയെടുത്തിരിക്കുന്നു എന്നതാണ്. അതിനാല്‍ തന്നെ ഇടനാട്ടിലെ മഴവെള്ളത്തിന് കെട്ടിനില്ക്കുവാനോ ഒഴുകിപ്പോകുവാനോ ഇടങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് സാരം. ഈ വര്‍ഷത്തെ പ്രളയക്കെടുതിയുടെ പ്രധാന കാരണവും ഇത് തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു. അശാസ്ത്രീയമായ നഗരവല്‍ക്കരണം വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഒട്ടുമിക്ക അവസരങ്ങളും നഷ്ടപ്പെടുത്തിയിരിക്കയാണ്.
കോഴിക്കോട് ജില്ലയിലെ പാടശേഖരങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല. ജില്ലയില്‍ 2004-05 ല്‍ 4623 ഹെക്ടര്‍ സ്ഥലത്ത് കൃഷിയുണ്ടായിരുന്നത് 2010-11 ആയപ്പോള്‍ 3015 ഹെക്ടറായി ചുരുങ്ങി. ഓരോ വര്‍ഷവും 200 മുതല്‍ 300 ഹെക്ടര്‍ എന്ന നിലയില്‍ പാടശേഖരങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കോഴിക്കോട് ജില്ലയില്‍ ഈ കാലഘട്ടത്തില്‍ 67275 ടണ്‍ നെല്ലുല്പ്പാദനമുണ്ടായിരുന്നത് 3814 ടണ്‍ ആയി കുറഞ്ഞിട്ടുണ്ട്.
ഇതിനിടയിലാണ് യുഡിഎഫ് സര്‍ക്കാര്‍ 2008 ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ മാറ്റം വരുത്തി നികത്തിയെടുത്ത പാടശേഖരങ്ങള്‍ക്ക് കരഭൂമി സ്റ്റാറ്റസ് നല്‍കുന്നതിന് തീരുമാനിച്ചിരിക്കുന്നതും ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങള്‍ നികത്തി ആറന്മുളയില് വിമാനത്താവളം നിര്‍മിക്കുവാന്‍ അനുമതി നല്‍കുകയും ചെയ്തിരിക്കുന്നത്. ജനങ്ങളെ പ്രളയക്കെടുതിയില്പ്പെടുത്തിയാലും വേണ്ടില്ല, വിമാനത്താവളത്തില്‍നിന്നും കോടികളുടെ ലാഭം കൊയ്യാമെന്ന ദുഷ്ടലാക്കില്‍ വിമാനത്താവള പദ്ധതിയില്‍ പത്ത് ശതമാനം ഓഹരി സര്‍ക്കാര്‍ എടുക്കുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ നിരുത്തരവാദപരവും ജനവിരുദ്ധവുമായ സമീപനവുമാണ്. അശാസ്ത്രീയമായി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി നടത്തുന്ന ഭരണം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളെ വെള്ളത്തിലാക്കുകയാണ്. സര്‍ക്കാരിന്റെ അനാസ്ഥ കൂടുതല്‍ പാടശേഖരങ്ങള്‍ നികത്തുന്നതിന് ഒത്താശ നല്കുന്ന കുന്നുകളെയും മലകളെയും ജലകൂടങ്ങളായിട്ടാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. ഭൂഗര്‍ഭജല റീചാര്‍ജിംഗ്, ജൈവവൈവിധ്യ സംരക്ഷണം, മഴയുടെ അളവു നിയന്ത്രിക്കല്‍, മഴവെള്ളം സംഭരിച്ച് പ്രളയം നിയന്ത്രിക്കല്‍ തുടങ്ങി ഒട്ടനവധി സ്വാഭാവിക ധര്‍മങ്ങളാണ് കുന്നുകളും മലകളും ചെയ്തുകൊണ്ടിരിക്കുന്നത്. പ്രാദേശിക കാലാവസ്ഥ നിയന്ത്രിക്കുന്നതിലും കുടിവെള്ളം സംരക്ഷിക്കുന്നതിലും കുന്നുകള്‍ക്കും മലകള്‍ക്കും അവര്‍ണനീയമായ പങ്കാണുള്ളത്. തദ്ദേശീയ ജൈവവൈവിധ്യത്തിന്റേയും ഔഷധ സസ്യങ്ങളുടെയും കലവറയാണ് കുന്നുകള്‍. കേരളത്തിലെ 58 ശതമാനം കുന്നുകളും മലകളും നഷ്ടപ്പെട്ടതായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ പഠനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹൈഡ്രോളജി ചക്രത്തെ പ്രതികൂലമായി ബാധിച്ചുകഴിഞ്ഞു.
റിയല്‍ എസ്റ്റേറ്റ് ലോബി കുന്നുകളുടേയും മലകളുടേയും രൂപമാറ്റം വരുത്തിയാല്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. തണ്ണീര്‍ത്തടങ്ങളും പാടശേഖരങ്ങളും നികത്തുന്നതിനും റോഡ് നിര്‍മാണത്തിനുമായിട്ടാണ് കൂടുതലും കുന്നിടിച്ചിട്ടുള്ളത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളേക്കാള്‍ വ്യാപകമായ കുന്നിടിയ്ക്കല്‍ നടന്നിരിക്കുന്നത് വടക്കന്‍ ജില്ലകളിലാണ്. കണ്ണൂര്‍ ജില്ലയില്‍ മാത്രം പത്ത് മീറ്ററിലധികം ഉയരമുള്ള 163 കുന്നുകളില്‍ 58 ശതമാനവും അപ്രത്യക്ഷമാകുന്നതിന്റെ വിവിധ തട്ടിലാണ്. ഇതില്‍ ചിലതിന് ഭൂതല വിസ്തീര്‍ണം 1390 ഹെക്ടര്‍ വരെയുണ്ടായിരുന്നു. ജില്ലയിലെ 68 കുന്നുകളുടെ 25 ശതമാനത്തിലധികം ഭാഗം അരിഞ്ഞെടുത്തു കഴിഞ്ഞു. 12 എണ്ണത്തിന്റെ 50 ശതമാനവും തീര്‍ത്തു കഴിഞ്ഞു. 14 എണ്ണത്തിന്റെ പകുതിയിലേറെ നഷ്ടപ്പെട്ട നിലയിലുമാണ്. കേരളം നേരിടുന്ന പ്രളയക്കെടുതിയ്ക്കും കുടിവെള്ള ക്ഷാമത്തിനും കൃഷി നാശത്തിനും പ്രധാന കാരണം കുന്നുകളുടേയും മലകളുടേയും നാശമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. റാംസാര്‍ കരാറിന്റെ ഭാഗായി സംരക്ഷിക്കേണ്ട വേമ്പനാട് കായലും ശാസ്താംകോട്ട കായലും അഷ്ടമുടിക്കായലും കയ്യേറ്റ ഭീഷണിയിലായതുതന്നെ നികത്തിയെടുക്കുന്നതിനോ, കുന്നിടിക്കുന്നതിനോ കേരളത്തില്‍ പ്രായോഗികമായി യാതൊരു നിയന്ത്രണവും നിലിവിലില്ല എന്നതുകൊണ്ടുതന്നെയാണ്. കരയില്‍നിന്നും പശ്ചിമഘട്ട നദികളില്‍നിന്നും കുത്തിയൊലിച്ചിറങ്ങുന്ന മഴവെള്ളം ഒഴുകിച്ചേരാന്‍ കായലുകള്‍ക്ക് വേണ്ടത്ര വിസ്തീര്‍ണം ഇല്ലെങ്കില്‍ കേരളത്തിന്റെ 560 കിലോമീറ്റര്‍ തീരദേശമേഖലയും പ്രളയക്കെടുതിയിലാകുമെന്ന തിരിച്ചറിവെങ്കിലും നമ്മുടെ ഭരണനേതൃത്വത്തിന് ഉണ്ടാകണം.
വടക്കേ ഇന്ത്യയിലെ പ്രളയക്കെടുതി കേരളം പാഠമാക്കേണ്ടതാണ്. ഇതുവരെ നൂറുകണക്കിനാളുകള്‍ പ്രളയം മൂലം മരണമടയുകയും വിവിധ സ്ഥലങ്ങളിലായി ലക്ഷക്കണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുകയും ചെയ്തിരിക്കുന്ന ഭീകരമായ പ്രളയക്കെടുതിയാണ് ഉത്തര്‍പ്രദേശ്, ഹിമാചല്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, പഞ്ചാബ്, ഉത്തരഖണ്ഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, ദല്‍ഹി, ഛത്തീസ്ഘഡ് എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കുന്നത്. പ്രധാമന്ത്രി 10000 കോടിയുടെ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു കഴിഞ്ഞു. വിവിധ സ്ഥലങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50000 സായുധസേനാംഗങ്ങളേയും നൂറോളം ഹെലികോപ്റ്ററുകളും നിയോഗിച്ചു കഴിഞ്ഞു. ആര്‍മിയും നേവിയും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലാണ്. ഇതിനോടകം ലക്ഷക്കണക്കിനാളുകള്‍ ഭവനരഹിതരായി കഴിഞ്ഞു.
കുടിവെള്ളം-ഭക്ഷണം എന്നിവയുടെ ദൗര്‍ലഭ്യത്തോടൊപ്പം സാംക്രമിക രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന്റെ ഭീഷണിയും നിലവിലുണ്ട്. കേരളത്തിലും അമ്പതോളം പേര് പ്രളയക്കെടുതിമൂലം മരണമടഞ്ഞു. കൃഷി നശിച്ചവരും വീട് നഷ്ടപ്പെട്ടവരും നിരവധിയാണ്. ആയിരങ്ങള്‍ അന്തിയുറങ്ങുന്നത് ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഇവിടെ നാം ഒരു കാര്യം മനസ്സിലാക്കണം. ഉത്തരേന്ത്യയില്‍ ഇപ്പോഴത്തെ പ്രളയം ഒരു പരിധിവരെ പ്രകൃതി ദുരന്തവും സ്വാഭാവികവുമാണ്. എന്നാല്‍ കേരളത്തില്‍ ഈ വര്‍ഷത്തെ പ്രളയം മനുഷ്യനിര്‍മിതമാണെന്നതാണ് വാസ്തവം. കേരളം ഭരിച്ച സര്‍ക്കാരുകളുടെ കെടുകാര്യസ്ഥതയും നിയമം നടപ്പിലാക്കുന്നതിലെ പിഴവുകളും തെറ്റായ നയങ്ങളും വികലമായ വികസന കാഴ്ചപ്പാടുകളുമാണിതിന് കാരണം. കുന്നുകളും മലകളും പാടശേഖരങ്ങളും തണ്ണീര്‍ത്തടങ്ങളും വനമേഖലയും മാഫിയകള്‍ക്കായി വിട്ടുകൊടുത്ത് ഭരണം നടത്തിയത് വിനയായിരിക്കുന്നു. അശാസ്ത്രീയ നഗരവല്‍ക്കരണവും മലനാടിന്റെ ശോഷണവും പ്രളയക്കെടുതി രൂക്ഷമാക്കിയിരിക്കുന്നു. ഭരണം ജനങ്ങള്‍ക്ക് വേണ്ടി നടത്താതെ കേരളത്തിന് പ്രളയക്കെടുതിയില്‍നിന്നും മോചനമില്ല.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: