ന്യൂദല്‍ഹി: വിവാദമായ അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ സംശയകരമായ ചോദ്യങ്ങളുയര്‍ത്തി സിഎജി റിപ്പോര്‍ട്ട്. പ്രതിരോധമന്ത്രാലയം രണ്ട് തവണ നിരസിച്ച സാഹചര്യത്തിലും ഹെലികോപ്ടറുകളുടെ പരിശീലനപ്പറക്കല്‍ രാജ്യത്തിന് പുറത്തു നടത്തിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംശയം പ്രകടിപ്പിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മുന്‍ സിഎജി വിനോദ് റായി വിരമിക്കുന്നതിന് മുമ്പായി തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞ ഏപ്രില്‍ 25നാണ് സമര്‍പ്പിച്ചത്. 3,600 കോടി രൂപ ചെലവഴിച്ച് 12ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള ഇടപാടില്‍ വന്‍തുക കോഴയ്ക്കായി ചെലവഴിച്ചെന്ന വെളിപ്പെടുത്തലുണ്ടായ സാഹചര്യത്തിലാണ് ഇടപാട് വിവാദമായത്. ഹെലികോപ്ടര്‍ കമ്പനികളായ സിക്കോര്‍സ്ക്കി, ആഗ്ലോ- ഇറ്റാലിയന്‍ അഗസ്ത വെസ്റ്റ്ലാന്‍ഡ് എന്നിവ രാജ്യത്തിന് പുറത്തുനടത്തിയ പരീക്ഷണപറക്കലിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ ചോദ്യമുയര്‍ന്നിട്ടുണ്ട്. രാജ്യത്തിനകത്ത് സര്‍വീസ് നടത്താനുള്ള ഹെലികോപ്ടറുകള്‍ എന്ന നിലക്ക് പരിശീലനം ഇന്ത്യയില്‍ തന്നെ നടത്താമായിരുന്നു എന്ന നിഗമനവും സിഎജി മുന്നോട്ട് വയ്ക്കുന്നുണ്ട്.
പരിശീലനം രാജ്യത്തിന് പുറത്ത് നടത്താനുള്ള നിര്‍ദ്ദേശം മുമ്പ് രണ്ട് തവണ പ്രതിരോധമന്ത്രാലയം നിരസിച്ചിട്ടുള്ള കാര്യവും സിഎജി ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതിരോധസെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഡിഫന്‍സ് പ്രൊക്കുറന്മെന്റ് ബോര്‍ഡ് (ഡിപിബി) വിദേശത്ത് പരിശീലനം നടത്തുന്നതിനുള്ള ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ ശുപാര്‍ശ തിരിച്ചയക്കുകയായിരുന്നു. എന്നിട്ടും പരിശീലനം വിദേശത്തെന്ന നിലപാടില്‍ ഐഎഫ് ഉറച്ചുനില്‍ക്കുകയും ഇതിനായുള്ള അനുമതിക്കായി ഡിപിബിയില് സമ്മര്‍ദ്ദം ചെലുത്തുകയുമായിരുന്നു. പ്രതിരോധമന്ത്രി എ.കെആന്റണിയും വിദേശ രാജ്യത്തെ പരിശീലനത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഐഎഫില്‍ നിന്നുള്ള നിരന്തരസമ്മര്ദ്ദഫലമായി ആന്റണി പിന്നീട് അനുമതി നല്‍കുകയായിരുന്നു. അഗസ്ത വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടറിന്റെ പരിശീലനം ബ്രിട്ടണിലും സിക്കോര്സ്കിയുടേത് അമേരിക്കയിലുമായാണ് നടന്നത്.
അമേരിക്കയിലെയും ബ്രിട്ടനിലെയും സാഹചര്യം ഇന്ത്യയില്‍ യോജിക്കില്ലെന്ന് നിലപാടായിരുന്നു ആദ്യം പ്രതിരോധമന്ത്രാലയത്തിനും എ.കെ.ആന്റണിക്കും. ഉഷ്ണ മരുമഭൂമികളും മഞ്ഞുമൂടിയ സിയാച്ചിന്‍ മേഖലകളിലുമാണ് ഇന്ത്യയില്‍ ഹെലികോപ്ടറുകള്‍ സര്‍വീസ് നടത്തേണ്ടതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹെലികോപ്ടറുകളുടെ എണ്ണം എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തുന്നതില്‍ മുന്പ്രതിരോധമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ എസ്പിജിയുമായും എഐഎഫുമായും കൂടിയാലോചിച്ചതിന് ശേഷം അന്ന് ദേശീയസുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ.നാരായണന് വിവിഐപികള്‍ക്കായി കൂടുതല്‍ ഹെലികോപ്ടറുകള്‍ ആവശ്യമുണ്ടെന്നന്നറിയിച്ചതിനെത്തുടര്ന്ന് 12 ഹെലികോപ്ടറുകള്‍ എന്ന ആവശ്യം പ്രതിരോധമന്ത്രാലയം അംഗീകരിക്കുകയായിരുന്നു.
അഗസ്ത വെസ്റ്റ്ലാന്‍ഡിന്റെയും ഫിന്‍മെക്കാനിക്കയുടെയും മുന്‍ സിഇഒമാര്‍ ഇറ്റലിയില്‍ അറസ്റ്റിലായതിനെത്തുടര്‍ന്നാണ് ഇടപാടുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി പുറത്തുവന്നതും വിവാദമായതും. 362 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇടപാടില്‍ ഇന്ത്യക്ക് മൂന്ന് ഹെലികോപ്ടറുകള്‍ ലഭിച്ചിരുന്നു. 2010 ഓടെ വിമാനക്കമ്പനികളുടെ അഴിമതി പുറത്തായി ഇടപാട് സ്തംഭിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ നല്കിയ തുക തിരികെ ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രി എ.കെ.ആന്റണി ചൂണ്ടിക്കാണിക്കുന്നത് . ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഇറ്റലിയില്‍ നടക്കുന്ന വിചാരണയില്‍ ഇന്ത്യയും കക്ഷിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: