തിരുവനന്തപുരം: വിലക്കയറ്റത്തിനൊപ്പം പൊതുവിപണിയില്‍ അരിയുടെ ലഭ്യതയും കുറയുന്നു. ഒരാഴ്ചക്കിടെ അരിവില വീണ്ടും ഉയര്‍ന്നു. ചില്ലറ വിപണിയില്‍ ഏറ്റവും കുറഞ്ഞ ബ്രാന്‍ഡ് അരിയുടെ വില 30 രൂപയായി. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് ഇടയാക്കിയത്. കഴിഞ്ഞ രണ്ട് ദിവസമായി ആന്ധ്ര, കര്‍ണാടക ഉള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനമാണ് വരവ് കുറയാന്‍ ഇടയാക്കിയത്. അരിവില ഇനിയും വര്‍ധിച്ചേക്കുമെന്നും വ്യാപാരികള്‍ പറയുന്നു.
വിവിധ ബ്രാന്റ് അരികള്‍ക്കും പച്ചരിക്കും രണ്ട് മുതല്‍ അഞ്ച് രൂപവരെ കിലോക്ക് വര്‍ധിച്ചപ്പോള്‍ ബിരിയാണി അരിക്ക് കിലോക്ക് കൂടിയത് 15 രൂപയോളമാണ്. ജോക്കര്‍ കോല കിലോക്ക് 45 മുതല്‍ 47 രൂപ വരെ, കൈമ കിലോക്ക് 62 മുതല്‍ 65 രൂപ വരെ എന്നിങ്ങനെയാണ് കഴിഞ്ഞമാസം വരെ പ്രധാന ബ്രാന്റുകളുടെ വില. എന്നാല്‍ ജോക്കര്‍ കോലയുടെ ഇപ്പോഴത്തെ വില കിലോക്ക് 60ലെത്തിയപ്പോള്‍ കൈമ കിലോക്ക് 13 രൂപയോളം കൂടി 78ല്‍ എത്തി. ബിരിയാണി അരിക്ക് മാത്രമല്ല സാധാരണക്കാര്‍ ഉപയോഗിക്കുന്ന പ്രധാന ബ്രാന്റുകളായ ബംഗാള്‍ ബോധന, കുറുവാ ബംഗാള്‍, ആന്ധ്ര കുറുവ, സുരേഖ എന്നിവയുടെ വിലയിലും കിലോക്ക് രണ്ട് രൂപ മുതല്‍ അഞ്ച് രൂപ വരെ കൂടിയിട്ടുണ്ട്.
സുരേഖ, ജയ അരികള്‍ക്ക് ക്വിന്റലിന് 100 മുതല്‍ 200 രൂപ വരെയാണ് കൂടിയിട്ടുള്ളത്. ജയ അരിക്ക് 29 രൂപയാണ് മൊത്തവില. 30 രൂപ മുതല്‍ ചില്ലറ വിലയുണ്ട്. ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്നത് ആന്ധ്രയില്‍ നിന്നെത്തിയ കൂടിയ വിലക്കുള്ള റാക്ക് അരിയാണ്.
മട്ട അരിക്ക് കിലോഗ്രാമിന് 40 രൂപ വിലയുണ്ട്. ഈ നിരക്കിലേക്ക് ആന്ധ്ര അരിയുടെ വിലയും എത്തിക്കാനാണ് ആന്ധ്ര ലോബി ശ്രമിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. കേരളത്തിലെ വിപണി ലക്ഷ്യമിട്ടാണ് ആന്ധ്രപ്രദേശില്‍ സുരേഖ, ജയ അരികള്‍ ഉല്പാദിപ്പിക്കുന്നത്. ഇവക്ക് കയറ്റുമതി ഡിമാന്റുള്ളതിനാല്‍, വില കുറക്കാനാവില്ലെന്ന നിലപാടിലാണ് ആന്ധ്രയിലെ മില്ലുടമകള്‍. ഇതിനിടെ കൂടിയ വിലക്ക് അരി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായതും പ്രശ്നമായി. വിലപേശാതെ, മില്ലുടമകള്‍ പറയുന്ന വിലക്ക് സര്‍ക്കാര്‍ അരി വാങ്ങുന്നതിനാല്‍ സ്വകാര്യ കച്ചവടക്കാര്‍ക്ക് വില പേശാന്‍ കഴിയുന്നില്ലെന്നാണ് പരാതി. നല്ല അരിക്ക് സര്‍ക്കാര്‍, ആന്ധ്ര മില്ലുടമകളെത്തന്നെ സമീപിക്കുന്ന സ്ഥിതിയാണുള്ളത്.
അതേസമയം ടെന്‍ഡര്‍ വിളിച്ചാണ് സര്‍ക്കാര്‍ അരി വാങ്ങുന്നതെന്നും അഴിമതി ഒഴിവാക്കാനാണ് ഈ നടപടിയെന്നും ഭക്ഷ്യമന്ത്രി പറയുന്നു. മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് അരി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്താല്‍ ആന്ധ്രയിലെ മില്ലുടമകള്‍ അരിവില കുത്തനെ കുറക്കുമെന്നാണ് കച്ചവടക്കാരുടെ പക്ഷം. ഇത് വിലപേശലിന് വഴിതുറക്കും.
കെ.വി.വിഷ്ണു
പ്രതികരിക്കാൻ ഇവിടെ എഴുതുക: