ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് പ്രളയക്കെടുതികളില്പ്പെട്ട മലയാളികളെ രക്ഷിക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാര്‍ കൈ മലര്‍ത്തുമ്പോള്‍ ദുരന്തനിവാരണത്തിലെ നരേന്ദ്രമോദി മാജിക് രാജ്യത്തിന്റെ പ്രശംസ പിടിച്ചുപറ്റുന്നു.
ബദരീനാഥ്,ഗംഗോത്രി,യമുനോത്രി എന്നിവിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന മലയാളികളായ തീര്‍ത്ഥാടകരെ എന്ന് രക്ഷിക്കാനാകുമെന്ന് അറിയില്ലെന്ന് കേരളാ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നോര്‍ക്ക ഉദ്യോഗസ്ഥന്. ഡെറാഡൂണില്‍ ഇവരെത്തിയാല്‍ ദല്‍ഹി വരെയെത്തിക്കാനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാണ്. എന്നാല്‍ ബദരീനാഥിലുള്ള തീര്‍ത്ഥാടകര്‍ എന്ന് ഡെറാഡൂണിലെത്തുമെന്ന് യാതൊരു അറിവും സര്‍ക്കാര്‍ പ്രതിനിധിക്കില്ല.
സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ കാര്യമായ ഇടപെടല്‍ നടക്കാത്തതാണ് പ്രധാന പ്രതിസന്ധിയെന്നാണ് വ്യക്തമാകുന്നത്. സൈന്യമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചുകഴിഞ്ഞാല്‍ സൈന്യം ഹെലികോപ്റ്ററുകളയച്ച് രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാണ്. എന്നാല്‍ യാതൊരു പ്രത്യേക പരിഗണനയും മലയാളികള്‍ക്ക് നല്‍കാനാവില്ലെന്ന എ.കെ.ആന്റണിയുടെ നിലപാടാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.
ഇതിനിടെ നരേന്ദ്രമോദി ഒരു ദിവസം കൊണ്ട് ആയിരക്കണക്കിന് ഗുജറാത്തികളെ ഉത്തരാഖണ്ഡില്‍നിന്നും തിരികെ കൊണ്ടുപോയതോടെ കേരളസര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെ രോഷം ശക്തമായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രശ്നത്തിലിടപെടുകയും സൈനിക ഉദ്യോഗസ്ഥരുമായും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രതിനിധികളുമായും സംസാരിച്ചാല്‍ ഒരു മണിക്കൂറിനകം മലയാളികളെ പൂര്‍ണ്ണമായും രക്ഷിക്കാമെന്നിരിക്കേ കേരളസര്‍ക്കാര്‍ യാതൊരു താല്‍പ്പര്യവും ഇക്കാര്യത്തില്‍ പ്രകടിപ്പിക്കുന്നില്ല.
ഭരണകൂടം പകച്ചു നിന്നപ്പോള്‍ സൈന്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മാനം കാത്ത ഉത്തരാഖണ്ഡില്‍ ദുരന്തനിരാവണ പ്രവര്‍ത്തനങ്ങളുടെ പുതിയ മോഡല്‍ വിജയിപ്പിച്ച് നരേന്ദ്രമോദി. വെള്ളിയാഴ്ച രാത്രിയെത്തി ശനിയാഴ്ച രാത്രി വൈകി മോദി മടങ്ങുമ്പോള്‍ 15,000 ഗുജറാത്തികളും അവരുടെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ വിദേശ പരിശീലനം ലഭിച്ച അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥന്മാര്,ഒരോ ഐപിഎസ്- ഐഎഫ്എസ് ഉദ്യോഗസ്ഥന്മാര്,രണ്ട് ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട സംഘത്തോടൊപ്പമാണ് നരേന്ദ്രമോദി ഉത്തരാഖണ്ഡിലെത്തിയത്.
ആദ്യഘട്ട യോഗത്തിനുശേഷം ശനിയാഴ്ച രാവിലെ മോദി ഹെലികോപ്റ്ററില്‍ സ്ഥലനിരീക്ഷണം നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ രക്ഷാ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ഹെലികോപ്റ്ററുകളില്‍ വിവിധ മേഖലകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഗുജറാത്തികളെ കണ്ടെത്തി ഡെറാഡൂണിലേക്ക് എത്തിച്ചു. ഗുജറാത്ത് സര്‍ക്കാരുമായി ബന്ധപ്പെട്ട് സഹായമഭ്യര്‍ത്ഥിച്ച ഗുജറാത്തികെള്ക്കാപ്പം പരമാവധി തീര്‍ത്ഥാടകരേയും ഇവിടങ്ങളില്‍ നിന്നും രക്ഷിച്ചു.
തീര്‍ത്ഥാടകരെ കൊണ്ടുപോകുന്നതിനായി 80 ഇന്നോവകളും 25 ബസ്സുകളുമായാണ് മോദിയും സംഘവും എത്തിയത്. ഡെറാഡൂണില്‍ എത്തിച്ച ഗുജറാത്തികളെ ഇവിടെനിന്നും പ്രത്യേകം സജ്ജമാക്കിയ രണ്ടു വിമാനങ്ങളിലായി നേരെ അഹമ്മദാബാദിലേക്ക്. ഞായറാഴ്ച പുലര്‍ച്ചെ മോദി ഉത്തരാഖണ്ഡില്‍ നിന്നും മടങ്ങുന്നതിനു മുമ്പ് 15,000ത്തോളം ഗുജറാത്തികള്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: